Kerala

യുവാവിനെ അന്വേഷിച്ചെത്തിയ പോലിസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി വാതില്‍ ചവിട്ടു പൊളിച്ചതായി പരാതി

മലപ്പുറം തിരൂര്‍ ബിപി അങ്ങാടി തണ്ടത്ത് ഹൗസില്‍ യൂസഫിന്റെ വീടിന്റെ വാതിലാണ് മകനെ അന്വേഷിച്ചെത്തിയ കണ്ടാലറിയാവുന്നവരും പോലിസുകാരാണെന്ന് പരിചയപ്പെടുത്തിയവരുമായ ആറംഗസംഘം ചവിട്ടിപ്പൊളിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി ഗുണ്ടായിസം കാണിച്ച പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂസഫ് തൃശൂര്‍ ഡിഐജിക്ക് പരാതി നല്‍കിട്ടുണ്ട്.

യുവാവിനെ അന്വേഷിച്ചെത്തിയ പോലിസ് സംഘം   വീട്ടില്‍ അതിക്രമിച്ചുകയറി വാതില്‍ ചവിട്ടു പൊളിച്ചതായി പരാതി
X

തിരൂര്‍: കാപ്പ കേസില്‍ നാടുകടത്തിയ പ്രതിയെ അന്വേഷിച്ചെത്തിയ പോലിസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി വാതില്‍ ചവിട്ടു പൊളിച്ചു. മലപ്പുറം തിരൂര്‍ ബിപി അങ്ങാടി തണ്ടത്ത് ഹൗസില്‍ യൂസഫിന്റെ വീടിന്റെ വാതിലാണ് മകനെ അന്വേഷിച്ചെത്തിയ കണ്ടാലറിയാവുന്നവരും പോലിസുകാരാണെന്ന് പരിചയപ്പെടുത്തിയവരുമായ ആറംഗസംഘം ചവിട്ടിപ്പൊളിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി ഗുണ്ടായിസം കാണിച്ച പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂസഫ് തൃശൂര്‍ ഡിഐജിക്ക് പരാതി നല്‍കിട്ടുണ്ട്.

ഈ മാസം എട്ടിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യൂസഫും അദ്ദേഹത്തിന്റെ ഭാര്യയും മകന്റെ ഭാര്യയും രണ്ടു കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് യൂനിഫോമിലുള്ള ഒരു വനിതാ പോലിസും മഫ്തിയിലുള്ള മറ്റു അഞ്ചു പേരും കാപ്പ പ്രകാരം നാടുകടത്തിയ മകന്‍ ഷറഫുദ്ധീനെ അന്വേഷിച്ച് എത്തുകയും അതിക്രമം അഴിച്ചുവിടുകയും ചെയ്തത്.

സംഘം എത്തിയ സമയം യൂസഫ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ അടുത്ത് തന്നെയുള്ള ജ്യേഷ്ഠന്റെ വീട്ടില്‍ പോയതായിരുന്നു. വന്നവര്‍ തങ്ങള്‍ പോലിസുകാരാണെന്ന് പരിചയപ്പെടുത്തുകയും ഷറഫുദ്ധീന്‍ ഇവിടെയുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ടെന്നും തിരച്ചില്‍ നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ഷറഫുദ്ധീന്‍ കാപ നിയമ പ്രകാരം നാടുകടത്തിയതിനു ശേഷം ഇവിടെ വരാറില്ല. നിങ്ങള്‍ കയറി നോക്കിക്കോ എന്നറിയിച്ചതോടെ സംഘം അകത്തു കയറി നോക്കി. മുകളിലെ ഒരു റൂം പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. താന്‍ പോയി ചാവി വാങ്ങിക്കൊണ്ടുവരാം എന്നു യൂസഫ് അറിയിച്ചെങ്കിലും

പുറത്തുപോവാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയും പൂട്ടിയിട്ട വാതില്‍ ചവിട്ടു പൊളിക്കുകയുമായിരുന്നു. വാതില്‍ തകര്‍ക്കല്ലെ എന്നും ചാവി വാങ്ങിക്കൊണ്ടുവന്ന് തുറന്നു തരാംഎന്ന് പലതവണ കരഞ്ഞു പറഞ്ഞെങ്കിലും അവര്‍ അക്കാര്യം ചെവികൊള്ളാതെ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

നിങ്ങള്‍ ഏത് പോലിസ് സ്‌റ്റേഷനില്‍നിന്നാണെന്നും പേരെന്താണെന്നും ചോദിച്ചതിന് തന്റെ നേരെ ആക്രോശിക്കുകയും ഇനി ഇതിന് പരാതിയും കൊണ്ട് നടന്നാല്‍ എന്നെയും പിടിച്ച് ജയിലില്‍ ഇടുമെന്നും മകന്‍ പിന്നെ പുറംലോകം കാണില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.ചവിട്ടിപ്പൊളിച്ച മുറിയില്‍ ആരുമില്ലെന്ന് മനസ്സിലായതോടെ പിന്നീട് അയല്‍വീടുകളില്‍ ചെന്ന് കുട്ടികളെ പോലും ചോദ്യം ചെയ്യുകയും ഷറഫുദ്ധീന്‍ ഇവിടെ വന്നാല്‍ പോലിസില്‍ അറിയിക്കണമെന്നും അല്ലെങ്കില്‍ നിങ്ങളെയൊക്കെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ 2000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഷറഫുദ്ധീന്‍ ഫെബ്രുവരി 10 മുതല്‍ കാപ പ്രകാരം മലപ്പുറം ജില്ലക്ക് പുറത്താണ് താമസം.

Next Story

RELATED STORIES

Share it