Kerala

ജനജീവിതം മുന്നോട്ടുപോവാൻ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടിവരും: മുഖ്യമന്ത്രി

മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്‍ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങള്‍ക്കുള്ള സേവനം ഒരു തരത്തിലും മുടങ്ങാന്‍ പാടില്ല.

ജനജീവിതം മുന്നോട്ടുപോവാൻ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടിവരും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ജനങ്ങള്‍ക്ക് സ്വാഭാവിക ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കുന്നതിന് ആളുകള്‍ക്ക് വരുമാനം ഉണ്ടാകണം. തൊഴില്‍മേഖല സജീവമാക്കാനാവണം. പിഡബ്ല്യൂഡി പ്രവൃത്തികളും സ്വകാര്യ മേഖലയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്.

ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ശാരീരിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണം. ഓരോ പ്രവൃത്തി സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. തൊഴില്‍ നടത്തിക്കുന്ന ആളുകളുടെ ചുമതലയായിരിക്കും അത്.

വ്യവസായ മേഖലയില്‍ കഴിയുന്നത്ര പ്രവര്‍ത്തനം ആരംഭിക്കാനാവണം. പ്രത്യേകിച്ച് കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ഖാദി എന്നീ മേഖലകളില്‍. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്‍റുകളിലൂടെയാവണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് മാനേജ്മെന്‍റുകള്‍ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഇല്ലാത്ത കമ്പനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏര്‍പ്പെടുത്തണം. കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാത്രം തൊഴിലാളികളെ വച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

മെഡിക്കല്‍ രംഗത്ത് വിവിധ ആവശ്യങ്ങള്‍ക്ക് റബ്ബര്‍ ഉപയോഗിക്കുന്നതിനാല്‍ റബ്ബര്‍ സംസ്കരണ യൂണിറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കും. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കേണ്ടിവന്ന സ്ഥിതിയാണുള്ളത്. മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ അതിനകം നല്ല ഭാഗം പൂര്‍ത്തീകരിക്കാന്‍ കഴിയണം. ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിര്‍മാണവും ഉടനെ പൂര്‍ത്തിയാക്കണം. അതിനുവേണ്ടി താല്‍ക്കാലികമായ സംവിധാനങ്ങള്‍ ഒരുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് അനുമതി നല്‍കേണ്ടതാണ്. കാലവര്‍ഷം വരുന്ന സ്ഥിതിക്ക് ഓടും ഓലയും മേഞ്ഞ വീടുകള്‍ക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. അതിന് അനുമതി നല്‍കും. കിണറുകള്‍ വൃത്തിയാക്കാനും അനുമതിയുണ്ടാകും.

ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കാര്‍ഷികവൃത്തി അനുവദിക്കും. വിത്ത് ഇടുന്നതിന് പാടശേഖരങ്ങള്‍ പാകപ്പെടുത്തുന്നതിനും മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങളും അനുവദിക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി മാര്‍ക്കറ്റുകള്‍ തുറക്കാം. ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ (ഓയില്‍ മില്‍, റൈസ് മില്‍, ഫ്ളവര്‍ മില്‍, വെളിച്ചെണ്ണ ഉല്‍പ്പാദനം) തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാം. കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ വെളിച്ചെണ്ണ ഉള്‍പ്പെട്ടിരുന്നില്ല. അതുകൂടി ഉള്‍പ്പെടുത്തുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ക്കും അനുമതി നല്‍കും.വളവും വിത്തും മറ്റും വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കും.

മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്‍ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങള്‍ക്കുള്ള സേവനം ഒരു തരത്തിലും മുടങ്ങാന്‍ പാടില്ല.

തോട്ടം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏലം വിട്ടുപോയിട്ടുണ്ട്. ഏലവും കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നു. 50 ശതമാനം തൊഴിലാളികളെ വെച്ചാണ് ഒരുഘട്ടത്തിലുള്ള പ്രവര്‍ത്തനം തോട്ടങ്ങളില്‍ നടത്തുക. ശേഖരിച്ചുവെച്ച കശുവണ്ടി പ്രത്യേക ലോറിയില്‍ കൊല്ലം വരെ എത്തിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കും. കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്ക്സുമാണ് കശുവണ്ടി എടുക്കുന്നത്.

അങ്കണവാടികള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മെയ് 15 വരെ ഭക്ഷണ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. അങ്കണവാടി പ്രവര്‍ത്തകര്‍ 37 ലക്ഷം വയോധികരുടെ വിവരങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്കാവശ്യമായ സാഹയങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്കും സാമൂഹ്യ അടുക്കളയിലേക്കും ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നില്ല എന്ന പരാതി ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസ് കൂടി ശ്രദ്ധിക്കണം.

Next Story

RELATED STORIES

Share it