Kerala

സ്പ്രിങ്ഗ്ലർ വിവാദം: ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി

അങ്ങനെയുള്ള ആളുകൾ ഉന്നയിക്കുന്ന വിവാദങ്ങൾക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോൾ നേരമെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിങ്ഗ്ലർ വിവാദം: ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സ്പ്രിങ്ഗ്ലർ വിവാദത്തിൽ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ല. എല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ചരിത്രം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങൾക്ക് മറുപടി കൊടുത്ത് നിജസ്ഥിതി അറിയിക്കേണ്ടെ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അങ്ങനെയുള്ള ആളുകൾ ഉന്നയിക്കുന്ന വിവാദങ്ങൾക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോൾ നേരമെന്നും അദ്ദേഹം പറഞ്ഞു. എനിക്കില്ലാത്ത വേവലാതി നിങ്ങൾക്കെന്തിനാണെന്നും ആരോപണമുന്നയിച്ചവർ തെളിവുകളുമായി വരട്ടെ. നമ്മൾ ഇപ്പോൾ വെറസിനെതിരെ പോരാടുകയാണ്. ആ വൈറസിനെ എങ്ങനെയെല്ലാം തുരത്താൻ കഴിയുമെന്നാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്പ്രിങ്ഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ പോലും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുവെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അത് ഭയങ്കര ഗുരുതരമല്ലേ, അതെല്ലാം വലിയ ആനക്കാര്യമാണെന്ന രീതിയിലാണ് ചിലർ അവതരിപ്പിക്കുന്നത്. അതെല്ലാം എല്ലാവർക്കും മനസിലാകുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

കരാറുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്രനേതൃത്വം വിശദീകരണം തേടിയെന്ന വാർത്തയോടും മുഖ്യമന്ത്രി പ്രതികരിച്ചു. മാധ്യമപ്രവർത്തകർ നുണവാർത്തകൾ മെനയുകയാണെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വർഷങ്ങൾക്ക് മുമ്പ് പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോൾ സേവ് സിപിഎം ഫോറം എന്ന പേരിൽ രൂപം കൊണ്ട് സംഘടനയെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. പണ്ടും പല വാർത്തകൾ ഈ രീതിയിൽ ഉയർന്നുവന്നിരുന്നുവെന്നും നാലോ അഞ്ചോ പേരായിരുന്നു അതിന്റെ പുറകിലെന്ന് എല്ലാവർക്കും അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. എല്ലാവർക്കും അറിയാവുന്നതാണ്. അതെല്ലാം കണ്ടും നേരിട്ടുമാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. അങ്ങനെ പലരും ഉന്നയിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയാനല്ല ഇവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it