Kerala

നിയമപരിഷ്‌കരണ കമ്മീഷന്‍ ജസ്റ്റീസ് കെ ടി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക മെത്രാന്‍ സമിതി; കമ്മീഷന്‍ പുകമറ സൃഷ്ടിക്കുന്നുവെന്ന്

ക്രൈസ്തവ സമുദായത്തെ അധിക്ഷേപിക്കുകയും, സഭയ്ക്കും സമുദായത്തിനുമെതിരേ തെറ്റിദ്ധാരണ പരത്തുംവിധം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷനും അതിന്റെ അധ്യക്ഷനും ഭൂഷണമല്ല. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍, നിലമറന്നു പെരുമാറുന്നത് അത്യന്തം ഖേദകരമാണ്. ക്രൈസ്തവ സഭകളുടെയും സമുദായത്തിന്റെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന നിലപാട് സംസ്ഥാന നിയമ പരിഷ്‌കരണകമ്മീഷന്‍ അവസാനിപ്പിക്കണം

നിയമപരിഷ്‌കരണ കമ്മീഷന്‍ ജസ്റ്റീസ് കെ ടി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക മെത്രാന്‍ സമിതി; കമ്മീഷന്‍ പുകമറ സൃഷ്ടിക്കുന്നുവെന്ന്
X

കൊച്ചി: സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്‍ സമതി(കെസിബിസി) ജാഗ്രതാ സമിതി.ഇ-മെയില്‍ സന്ദേശങ്ങള്‍ വഴി സംസ്ഥാന നിയമപരിഷ്‌കരണകമ്മീഷനു മുമ്പിലെത്തിയ പ്രതികരണങ്ങളില്‍ ഭൂരിഭാഗവും ചര്‍ച്ച് ബില്ലിനെ അനുകൂലിക്കുന്നുവെന്ന കമ്മീഷന്‍ അധ്യക്ഷന്റെ അവകാശവാദം, ജനങ്ങള്‍ക്കു മുമ്പില്‍ പുകമറ സൃഷ്ടിച്ച് ബില്ലിനെ ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു വേണം കരുതാനെന്ന് കെസിബിസി ജാഗ്രതാ സമിതി ആരോപിച്ചു.

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും പാവപ്പെട്ടവരുടെ കിടപ്പാടംപോലും ബാങ്കുകള്‍ ജപ്തിചെയ്യുകയും നാട്ടില്‍ സമാധാനജീവിതം ദുഷ്‌കരമാക്കുംവിധം രാഷ്ട്രീയ വൈരവും പകയും വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സഭയുടെ സ്വത്തു സംരക്ഷിക്കാന്‍ നിയമമുണ്ടാക്കുന്നതാണ് സംസ്ഥാനത്തിന്റെ മുഖ്യമായ പ്രശ്‌നമെന്നു ധരിച്ചുവശായിരിക്കുകയാണ് സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍. സമൂഹത്തില്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം കുറേക്കൂടി മെച്ചമാക്കുന്നതിനും, സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അതര്‍ഹിക്കുന്ന ജനവിഭാഗങ്ങളിലേക്ക് എത്തുന്നു എന്നുറപ്പുവരുത്തുന്നതിനും സാധാരണക്കാരനു നീതി ഉറപ്പാക്കുന്നതിനും ഉപകരിക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുന്നതല്ലേ ഉചിതമെന്നും കെസിബിസി ജാഗ്രതാ സമിതി ചോദിക്കുന്നു.

ക്രൈസ്തവ സമുദായത്തെ അധിക്ഷേപിക്കുകയും, സഭയ്ക്കും സമുദായത്തിനുമെതിരേ തെറ്റിദ്ധാരണ പരത്തുംവിധം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷനും അതിന്റെ അധ്യക്ഷനും ഭൂഷണമല്ല. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍, നിലമറന്നു പെരുമാറുന്നത് അത്യന്തം ഖേദകരമാണ്. ക്രൈസ്തവ സഭകളുടെയും സമുദായത്തിന്റെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന നിലപാട് സംസ്ഥാന നിയമ പരിഷ്‌കരണകമ്മീഷന്‍ അവസാനിപ്പിക്കണം. സംസ്ഥാന സര്‍ക്കാരിന്റെയും അതിനു നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും താല്‍പര്യപ്രകാരമല്ല ബില്ലുകൊണ്ടുവരുന്നതെന്നു പറയുന്ന നിയമപരിഷ്‌കരണ കമ്മീഷന്‍, അതിന്റെ അധ്യക്ഷന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കുവേണ്ടിയല്ല നിലപാടെടുക്കുന്നതെന്ന് ഉറപ്പുവരുത്തണം. ക്രൈസ്തവ സമുദായങ്ങളില്‍ ഏതെങ്കിലും വിഭാഗത്തിന് ബില്‍ നിര്‍ദേശിക്കുന്ന ക്രമീകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കട്ടെ. ഏതെങ്കിലും സംഘടനകളുടെയോ വ്യക്തികളുടെയോ നിലപാട് ക്രൈസ്തവ സമുദായത്തിന്റെമേല്‍ കെട്ടിയേല്‍പിക്കാന്‍ കമ്മീഷന്‍ ശ്രമിക്കേണ്ടതില്ല. വിവാദങ്ങളുണ്ടാക്കി പ്രശസ്തി നേടാന്‍ ശ്രമിക്കുന്നതിനുപകരം, കമ്മീഷന്‍ അനാവശ്യ ഉദ്യമങ്ങളില്‍നിന്ന് പിന്മാറുകയും ചര്‍ച്ച് ബില്‍ പിന്‍വലിക്കുകയുമാണ് വേണ്ടതെന്ന്ും കെസിബിസി ജാഗ്രതാ സമിതിയുടെ, പിഒസിയില്‍ ചേര്‍ന്ന സമ്മേളനം ചൂണ്ടിക്കാട്ടി.


Next Story

RELATED STORIES

Share it