Kerala

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരേ ശക്തമായി ഇടപെടും: മുഖ്യമന്ത്രി

റെയില്‍വേ, ഊര്‍ജം, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരികയാണ്. തെറ്റായ ഇത്തരം നയങ്ങള്‍ക്കെതിരേ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരേ ശക്തമായി ഇടപെടും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരേ എല്ലാ തരത്തിലും സംസ്ഥാന സര്‍ക്കാര്‍ കഴിയുന്ന രീതിയില്‍ ഇടപെട്ടിട്ടുണ്ടെന്നും ഇനിയും ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് ശര്‍മയുടെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. റെയില്‍വേ, ഊര്‍ജം, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരികയാണ്. തെറ്റായ ഇത്തരം നയങ്ങള്‍ക്കെതിരേ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന നടപടികളിലുള്ള സംസ്ഥാനത്തിന്റെ ഉത്കണ്ഠ പലതവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടുന്ന ബി.പി.സി.എല്‍ കമ്പനിയും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയും മഹാരത്‌ന പദവിയുമുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ്. കൊച്ചിന്‍ റിഫൈനറി സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍സംസ്ഥാനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും. സ്വകാര്യവല്‍ക്കരണ നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യവകുപ്പുമന്ത്രിക്കും കത്തയച്ചിരുന്നു. ദേശീയ താല്‍പര്യവും സംസ്ഥാനത്തിന്റെ പ്രത്യേക താല്‍പര്യവും കണക്കിലെടുത്ത് കമ്പനിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നും ഓഹരി വിറ്റഴിക്കുന്ന നടപടികളില്‍നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് 2019 നവംബര്‍ 19ന് കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഇത്തരം തെറ്റായ നയങ്ങള്‍ തുടരുമ്പോഴും അടച്ചുപൂട്ടുന്ന സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ വിയോജിപ്പ് അറിയിച്ചുവെങ്കിലും സ്വകാര്യവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുകയാണുണ്ടായത്. സംസ്ഥാനം സ്വമേധയാ കമ്പനിയുടെ ആസ്തി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും ലിക്വിഡേഷന്‍ നടപടികളാണ് സ്വീകരിച്ചത്. റസല്യൂഷന്‍ പ്രൊഫഷനല്‍ മുമ്പാകെ സംസ്ഥാനം റസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിക്കുകയും ആയത് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സിന്റെ ശുപാര്‍ശ നാഷനല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അംഗീകരിക്കുന്നതോടുകൂടി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ ഏറ്റെടുക്കല്‍ നടപടി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള കരട് ധാരണാപത്രം കേന്ദ്ര അംഗീകാരത്തിനായി നല്‍കിയിട്ടും അനുകൂല പ്രതികരണമുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള പാലക്കാട്ടെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് സ്വകാര്യവല്‍ക്കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള താല്‍പര്യപത്രം പ്രസിദ്ധീകരിക്കാന്‍ നീക്കം ത്വരിതഗതിയില്‍ നടക്കുകയാണ്. സൈനിക വാഹനങ്ങള്‍, മെട്രോ കോച്ചുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം നടത്തുന്ന ഈ കമ്പനിയെ രാജ്യസുരക്ഷ കണക്കിലെടുത്ത് പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഈമാസം അഞ്ചിന് പ്രധാനമന്ത്രിക്ക് വീണ്ടും കത്ത് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it