Kerala

കടല്‍ക്കൊലക്കേസില്‍ കേന്ദ്രത്തിന്റെ വീഴ്ച; വിധി പുനപ്പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി

രണ്ടു പാവെപ്പട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവന് ഒരുവിലയും കല്പിക്കാത്ത അന്താരാഷ്ട്ര കോടതിവിധിക്കെതിരേ ശക്തമായ നിയമപോരാട്ടത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കടല്‍ക്കൊലക്കേസില്‍ കേന്ദ്രത്തിന്റെ വീഴ്ച; വിധി പുനപ്പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി
X

തിരുവനന്തപുരം: രണ്ട് മലയാളി മല്‍സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നകേസില്‍ അന്താരാഷ്ട്ര കോടതി മുമ്പാകെ യുഡിഎഫ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കേസിന്റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ വീഴ്ചവരുത്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊലയാളികളായ നാവികരെ എല്ലാ ക്രിമിനല്‍ നടപടികളില്‍നിന്നും ഒഴിവാക്കി, കേവലം നഷ്ടപരിഹാരത്തിലൊതുങ്ങിയ വിധി പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ ഒത്തുകളിയും അനാസ്ഥയും ഉപയോഗപ്പെടുത്തിയാണ് കടല്‍ക്കൊല കേസ് അന്താരാഷ്ട്ര കോടതിയിലെത്തിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ലോ ഓഫ് സീസ് (യുഎന്‍സിഎല്‍ഒഎസ്) ന്റെ പരിരക്ഷ ഉണ്ടെന്ന ഇറ്റലിയുടെ വാദം പൂര്‍ണമായി തള്ളിക്കളഞ്ഞ സുപ്രിംകോടതി വിധിക്കേറ്റ പ്രഹരം കൂടിയാണ് അന്താരാഷ്ട്രകോടതിയുടെ വിധി. നേരത്തെ കൊലക്കേസ് ഒഴിവാക്കാന്‍ യുപിഎ, യുഡിഎഫ് സര്‍ക്കാരുകളില്‍ വന്‍സമ്മര്‍ദം ചെലുത്തപ്പെട്ടെങ്കിലും ഫലിക്കാതെ പോവുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മറ്റും ഗൂഢാലോചന നടത്തുന്നതായി 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പുവേളയില്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആരോപണമുന്നയിച്ചു.

കടല്‍ക്കൊല കേസില്‍ എല്ലാ നിയമവിരുദ്ധനടപടികള്‍ക്കുമെതിരേ കേസെടുക്കാന്‍ ഇന്ത്യയ്ക്ക് അധികാരവും അവകാശവുമുണ്ടെന്ന സുപ്രിംകോടതി വിധി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അന്നെടുത്ത നടപടിക്ക് ലഭിച്ച പൂര്‍ണ അംഗീകാരം ആയിരുന്നു. ഇന്ത്യയില്‍തന്നെ കേസ് നടത്താനും പ്രതികള്‍ നേരിട്ടുഹാജരാവാനുമുള്ള വിധി ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഒരു സമ്മര്‍ദവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിച്ചില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയതും ഇന്ത്യയില്‍ നിലവിലുള്ള പീനല്‍കോഡ് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഉപയോഗിച്ചും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ തടയാന്‍ കഴിയില്ലെന്ന തെറ്റായസന്ദേശമാണ് ഈ വിധി നല്‍കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ടെറിറ്റോറിയല്‍ വാട്ടേഴ്സ് കോണ്ടിനെന്റല്‍ ഷെല്‍ഫ് ഇക്കണോമിക് സോണ്‍ ആന്റ് മാരിടൈം സോണ്‍ ആക്ട് 1976 ന്റെ നിയമസാധുത പരിശോധിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ല.

ഇറ്റാലിയന്‍ കപ്പലായ എന്റിക ലക്സിയിലെ 2 നാവികരാണ് സെന്റ് ആന്റണീസ് മല്‍സ്യബന്ധന ബോട്ടിലെ അജീഷ് ബിങ്കി, വാലന്റൈന്‍ എന്നീ മല്‍സ്യത്തൊഴിലാളികളെ നീണ്ടകര തുറമുഖത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ തോട്ടപ്പള്ളി കടലില്‍ വച്ച് 2012 ഫെബ്രുവരിയില്‍ വെടിവച്ചുകൊന്നത്. രണ്ടു പാവെപ്പട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവന് ഒരുവിലയും കല്പിക്കാത്ത അന്താരാഷ്ട്ര കോടതിവിധിക്കെതിരേ ശക്തമായ നിയമപോരാട്ടത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it