Kerala

ഗതാഗത നിയമലംഘനം: പുതുക്കിയ പിഴനിരക്ക് അറിയാം

അപകടകരമായ ഡ്രൈവിങിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000 രൂപ, കൂടിയത് 5000 രൂപ എന്നത് പൊതുവായി 2000 രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു.

ഗതാഗത നിയമലംഘനം: പുതുക്കിയ പിഴനിരക്ക് അറിയാം
X

തിരുവനന്തപുരം: വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിങ് നിരക്ക് ഗണ്യമായി കുറച്ചു കൊണ്ടുള്ള തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭ യോഗം എടുത്തിട്ടുള്ളത്.

പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക് 500 രൂപ എന്നത് 250 രൂപയായും അത് ആവര്‍ത്തിച്ചാലുള്ളതിന് 1500 രൂപ എത് 500 രൂപയായും പുതുക്കി നിശ്ചയിച്ചു. അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ കുറ്റത്തിനും 2000 രൂപ എന്നത് 1000 രൂപയായും കുറച്ച് നിശ്ചയിച്ചിട്ടുണ്ട്.

കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000 രൂപ എന്നത് 1000 രൂപയാക്കി കുറച്ചു. അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000 രൂപ മുതല്‍ 2000 രൂപ വരെയുള്ളത് 1500 രൂപയായും മീഡിയം/ഹെവി വെഹിക്കിളുകള്‍ക്ക് 2000 മുതല്‍ 4000 രൂപ വരെയുള്ളത് 3000 രൂപയായി നിജപ്പെടുത്തി.

അപകടകരമായ ഡ്രൈവിങിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000 രൂപ, കൂടിയത് 5000 രൂപ എന്നത് പൊതുവായി 2000 രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപ എന്നത് 5000 രൂപയും സാമൂഹ്യ സേവനവും എന്നാക്കി പുതുക്കി നിശ്ചയിച്ചു. പന്തയ ഓട്ടം ആദ്യകുറ്റത്തിന് 10000 രൂപ എന്നത് 5000 രൂപയായും കുറച്ചു.

റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍/ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 10000 രൂപ എന്നത് 2000 രൂപയായി കുറച്ചു. പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ ആദ്യ കുറ്റത്തിന് 2000 രൂപ മുതല്‍ 5000 രൂപ വരെ എന്നത് 3000 രൂപയായും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ മുതല്‍ 10000 രൂപ എന്നുള്ളത് 7500 രൂപയായും നിജപ്പെടുത്തി.

അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ എന്ന നിരക്കില്‍) പരമാവധി 20000 രൂപ എന്നത് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500 രൂപ എന്ന നിരക്കില്‍) പരമാവധി 10000 രൂപയായി കുറച്ചിട്ടുണ്ട്. അമിതഭാരം, നിര്‍ത്താതെ പോയാല്‍ 40000 രൂപ എന്നത് 20000 രൂപയായി കുറച്ചു.

അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200 രൂപ വീതം എന്നത് 100 രൂപയായി കുറച്ചു നിശ്ചയിച്ചു. സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ എന്നത് 500 രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ എന്നത് 500 രൂപയായും കുറച്ചു നിശ്ചയിച്ചു.

ആംബുലന്‍സ്/ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000 രൂപ എന്നത് 5000 രൂപയായി കുറച്ചു. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ ആദ്യകുറ്റത്തിന് പിഴയില്‍ മാറ്റമില്ല. എന്നാല്‍ ഇത് ആവര്‍ത്തിച്ചാല്‍ 4000 രൂപ എന്നത് 2000 രൂപയായി പുതുക്കി നിശ്ചയിച്ചു.

രജിസ്റ്റര്‍ ചെയ്യാതെ /ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കല്‍ ആദ്യകുറ്റത്തിന് 2000 രൂപ എന്നത് 3000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഇവിടെ സൂചിപ്പിക്കാത്ത മറ്റ് വകുപ്പുകളില്‍ 01.09.2019 മുതല്‍ നിലവില്‍ വന്ന നിരക്ക് തന്നെ തുടരുന്നതാണ്.

Next Story

RELATED STORIES

Share it