Kerala

കണ്ണൂരില്‍ വ്യാപക ബോംബ് നിര്‍മാണം; പോലിസ് നിഷ്‌ക്രിയം: ഉമ്മന്‍ചാണ്ടി

കഴിഞ്ഞയാഴ്ച തലശ്ശേരിക്കടുത്ത് പൊന്ന്യത്തുണ്ടായ ബോംബു നിര്‍മാണവേളയിലെ സ്ഫോടനമാണ് അവസാനത്തെ സംഭവം. അന്നത്തെ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്കുപറ്റി രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. ഈ സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു വിട്ടയച്ചതായി പത്രങ്ങളില്‍ വായിച്ചു. ഇവര്‍ നാലുപേരും മുമ്പ് നിരവധി വധശ്രമകേസുകളിലും അക്രമങ്ങളിലും പ്രതികളായ സിപിഎം പ്രവര്‍ത്തകരാണ്.

കണ്ണൂരില്‍ വ്യാപക ബോംബ് നിര്‍മാണം; പോലിസ് നിഷ്‌ക്രിയം: ഉമ്മന്‍ചാണ്ടി
X

തിരുവനന്തപുരം: രാജ്യത്തുതന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം നടക്കുകയാണെന്നും ഇത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ നടക്കുന്ന ബോംബുനിര്‍മാണങ്ങളില്‍ പാര്‍ട്ടിക്കുള്ള പങ്ക് പകല്‍പോലെ വ്യക്തമാണ്. ബോംബ് നിര്‍മാണവും ആയുധശേഖരണവും നടത്തുന്നവരെയും ഇതിന് പ്രേരണ നല്‍കുന്നവരെയും കണ്ടെത്തുന്നതിനോ, നിയമനടപടികള്‍ സ്വീകരിക്കുന്നതിനോ പോലിസ് തയ്യാറാവുന്നില്ല. അന്വേഷണം സിപിഎമ്മിലേയ്ക്കു നീങ്ങുമ്പോള്‍ പിന്‍മാറാന്‍ പോലിസ് നിര്‍ബന്ധിതമാവുകയാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ച തലശ്ശേരിക്കടുത്ത് പൊന്ന്യത്തുണ്ടായ ബോംബു നിര്‍മാണവേളയിലെ സ്ഫോടനമാണ് അവസാനത്തെ സംഭവം. അന്നത്തെ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്കുപറ്റി രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. ഈ സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു വിട്ടയച്ചതായി പത്രങ്ങളില്‍ വായിച്ചു. ഇവര്‍ നാലുപേരും മുമ്പ് നിരവധി വധശ്രമകേസുകളിലും അക്രമങ്ങളിലും പ്രതികളായ സിപിഎം പ്രവര്‍ത്തകരാണ്. കൈപ്പത്തി നഷ്ടപ്പെട്ടത് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത വ്യക്തിയുടേതാണ്.

ഇരിക്കൂറിലെ മലയോരപ്രദേശമായ കുടിയാന്‍മലയില്‍ സിപിഎം നേതാവിന്റെ വീട്ടില്‍ ബോംബ് നിര്‍മിക്കുമ്പോഴുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്ക്കുകയും ചെയ്തു. അന്ന് പാര്‍ട്ടിക്ക് ഇതില്‍ ബന്ധമില്ലെന്ന് സിപിഎം പറഞ്ഞു. എന്നാല്‍, പിന്നീട് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശ്രീകണ്ഠാപുരത്ത് എത്തി മരണപ്പെട്ടവര്‍ക്ക് കുടുംബസഹായ ഫണ്ടും പരിക്കേറ്റവര്‍ക്ക് ചികില്‍സാസഹായ ഫണ്ടും നല്‍കിയപ്പോള്‍ പറഞ്ഞത് ഇവര്‍ പാര്‍ട്ടിക്കുവേണ്ടിയാണ് രക്തസാക്ഷികളായതെന്നാണ്.

തലശ്ശേരി ധര്‍മടത്ത് ബോംബ് നിര്‍മിക്കുമ്പോഴുണ്ടായ പൊട്ടിത്തെറിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് അതീവഗുരുതരമായ പരിക്കേറ്റു. മട്ടന്നൂര്‍ കോളാരിയിലെ സിപിഎം ഓഫിസിന് സമീപത്ത് ബോംബ് നിര്‍മാണം നടത്തവെ സ്ഫോടനത്തില്‍ ഒരു സിപിഎമ്മുകാരന്‍ മരണമടഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ ചെറ്റക്കണ്ടിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് സിപിഎമ്മുകാര്‍ മരിച്ചത് കശുമാവ് തോട്ടത്തില്‍ പ്രത്യേകമുണ്ടാക്കിയ ഷെഡ്ഡില്‍ ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു.

പാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ പവിത്രന്‍ മാസ്റ്റര്‍ എന്ന സിപിഎം നേതാവ് സ്റ്റാഫ് മുറിയില്‍ മേശപ്പുറത്ത് വച്ചിരുന്ന അദ്ദേഹത്തിന്റെ ബാഗ് അബദ്ധത്തില്‍ താഴെ വീണപ്പോള്‍ അതിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചത് വലിയ വാര്‍ത്തയായി. ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ മകന് ബോംബ് നിര്‍മാണത്തിനിടയില്‍ കൈക്ക് പരിക്കുപറ്റിയപ്പോള്‍ സിപിഎം നേതാക്കള്‍ പറഞ്ഞത് വിഷുവിന് പടക്കം പൊട്ടിച്ചതാണെന്നാണ്.

എന്നാല്‍, കലുങ്കിനടിയില്‍ കയറിയാണോ പടക്കം പൊട്ടിക്കുന്നതെന്ന ചോദ്യമുയര്‍ന്നു. തുടര്‍ന്ന് ബോംബ് നിര്‍മിക്കുമ്പോള്‍ പൊട്ടിത്തെറിയില്‍ പരുക്കുപറ്റിയെന്ന് കേസെടുക്കാന്‍ പോലിസ് നിര്‍ബന്ധിതമായി. ഒളിപ്പിച്ചുവച്ച ബോംബുകള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ടായിട്ടുണ്ട്. ബോംബുനിര്‍മാണവും അക്രമങ്ങളും അവസാനിപ്പിക്കാന്‍ വ്യാപകമായ റെയ്ഡ് നടത്താന്‍ പോലിസിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it