Kerala

ശബരിമല സമരം പാളി; ബിജെപി നേതാക്കളുടെ തമ്മിലടി പുറത്തേക്ക്

സ്ത്രീപ്രവേശനത്തെ ആദ്യം അനുകൂലിച്ചിരുന്ന സംഘപരിവാരം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി വളര്‍ത്താനുള്ള തുറുപ്പുചീട്ടായി മാറുമെന്ന ധാരണയിലാണ് സുപ്രിംകോടതി വിധിക്ക് പിന്നാലെ കളംമാറ്റിച്ചവിട്ടി സമര രംഗത്തിറങ്ങിയത്. തുടക്കത്തില്‍ വിചാരിച്ച രീതിയില്‍ മുന്നോട്ട് പോയ സമരം ഇപ്പോള്‍ വലിയ പരാജയത്തിലേക്കു നീങ്ങുകയാണ്.

ശബരിമല സമരം പാളി; ബിജെപി നേതാക്കളുടെ തമ്മിലടി പുറത്തേക്ക്
X

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി തുടക്കമിട്ട ശബരിമല സമരം പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. സ്ത്രീപ്രവേശനത്തെ ആദ്യം അനുകൂലിച്ചിരുന്ന സംഘപരിവാരം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി വളര്‍ത്താനുള്ള തുറുപ്പുചീട്ടായി മാറുമെന്ന ധാരണയിലാണ് സുപ്രിംകോടതി വിധിക്ക് പിന്നാലെ കളംമാറ്റിച്ചവിട്ടി സമര രംഗത്തിറങ്ങിയത്. തുടക്കത്തില്‍ വിചാരിച്ച രീതിയില്‍ മുന്നോട്ട് പോയ സമരം ഇപ്പോള്‍ വലിയ പരാജയത്തിലേക്കു നീങ്ങുകയാണ്.

നേതാക്കളുടെ തമ്മിലടിയും പാരവയ്പ്പും കാരണം പാര്‍ട്ടി യോഗങ്ങളിലെ പ്രസംഗങ്ങളും സര്‍ക്കുലറും ഉള്‍പ്പെടെ പരസ്യമായതോടെയാണ് പാര്‍ട്ടി കാഡര്‍മാര്‍ ഒഴികെയുള്ളവര്‍ സമരത്തില്‍ നിന്ന് പിന്‍വലിഞ്ഞത്. സമരത്തില്‍നിന്ന് പാര്‍ട്ടി പിന്നോട്ടുപോകുന്നു, സമരത്തിന്റെ വിഷയവും ദിശയും മാറുന്നു എന്നീ ആരോപണങ്ങള്‍ നേരിടുന്നതിനിടെ നേരത്തേതന്നെ ഇടഞ്ഞുനിന്ന ദേശീയനിര്‍വാഹകസമിതിയംഗം വി മുരളീധരന്‍ എം പി സംസ്ഥാനനേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തി. സമരത്തെപ്പറ്റി വ്യത്യസ്തനിലപാടുമായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാലും സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനും വെള്ളിയാഴ്ച പ്രതികരിച്ചതും ഭിന്നസ്വരങ്ങളായി.

ശബരിമലയില്‍നിന്ന് സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറിയത് കീഴടങ്ങലാണെന്നും സര്‍ക്കാരുമായി ഒത്തുതീര്‍പ്പാണെന്നുമാണ് പ്രചാരണം. ആര്‍എസ്എസിന്റെ അനുമതിയോടെയാണ് ഇപ്പോഴത്തെ സമരം തീരുമാനിച്ചതെന്നാണ് സൂചന. ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞതും കാണിക്കവരവ് കുറഞ്ഞതും സമരത്തിന്റെ വിജയമായാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാല്‍, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വരുമാനം കുറയുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ നീങ്ങിയത് ബിജെപി അനുകൂലികളായ ജീവനക്കാരില്‍ ആശങ്ക ജനിപ്പിച്ചു.

സമരകോലാഹലം മൂലം ശബരിമല ദര്‍ശനം തടസ്സപ്പെടുന്നതും ക്ഷേത്രങ്ങളിലെ വരുമാനത്തെ ബാധിക്കുന്നതും ഭക്തരെ ഉള്‍പ്പെടെ പാര്‍ട്ടിക്കെതിരാക്കുമെന്ന തിരിച്ചറിവാണ് ആര്‍എസ്എസ് ഇടപെട്ട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാന്‍ ഇടയാക്കിയതെന്നാണ് സൂചന. മണ്ഡലകാലത്തുമാത്രം നല്ല വരുമാനം നേടിയിരുന്ന ചെറിയ ക്ഷേത്രങ്ങളിലെ വരുമാനത്തെ സമരം ബാധിച്ചതും പാര്‍ട്ടിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. നേതാക്കളുടെ നിലപാടുമാറ്റം അണികളിലുണ്ടാക്കുന്ന ആശയക്കുഴപ്പവും ചെറുതല്ല. ഒപ്പം അത് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും കൂട്ടുന്നു.

ശബരിമല സമരത്തില്‍നിന്ന് ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും പിന്മാറാനോ ഒത്തുതീര്‍പ്പുണ്ടാക്കാനോ കഴിയില്ലെന്നായിരുന്നു മുരളീധരന്‍ വെള്ളിയാഴ്ച പറഞ്ഞത്. സമരം കൂടുതല്‍ വ്യാപിപ്പിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള വിശദീകരിച്ചു. പക്ഷേ, രാജഗോപാലാകട്ടെ, സമരവിഷയം യുവതീപ്രവേശനമല്ലെന്നും അവിടത്തെ പോലിസ് നടപടിയുടെയും തീര്‍ഥാടകരുടെ സൗകര്യക്കുറവിന്റെയും പേരിലാണെന്നും വ്യക്തമാക്കി സമരത്തെ ലഘൂകരിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും അദ്ദേഹം കടത്തിപ്പറഞ്ഞു.

സമരത്തിന് നേതൃത്വം കൊടക്കുന്ന നേതാക്കള്‍ക്കെതിരേ പോലിസ് ശക്തമായ നിലപാട് സ്വീകരിച്ചു തുടങ്ങിയതും പിറകോട്ടടിക്ക് കാരണമായിട്ടുണ്ട്. ശബരിമല സമരത്തിന്റെ പേരില്‍ അറസ്റ്റിലായ സംസ്ഥാന നേതാവ് കെ സുരേന്ദ്രന്‍ വിവിധ കേസുകളുടെ പേരില്‍ രണ്ടാഴ്ച്ചയായി ജയിലില്‍ കിടക്കുന്നത് മറ്റു നേതാക്കളില്‍ മനംമാറ്റമുണ്ടാക്കിയിട്ടുണ്ട്. സുരേന്ദ്രന്റെ കാര്യത്തില്‍ പാര്‍ട്ടി ഇടപെടുന്നില്ലെന്ന ആരോപണവും പ്രശ്‌നം രൂക്ഷമാക്കി. ഇതോടെ സുരേന്ദ്രനെ പുറത്തിറക്കാന്‍ ഹൈക്കോടതിയെ സമീപച്ച് ആരോപണത്തില്‍ നിന്ന് തലയൂരാനും പാര്‍ട്ടി ശ്രമം തുടങ്ങിയിട്ടുണ്ട്.


Next Story

RELATED STORIES

Share it