എൽഡിഎഫിന്റെ തിരിച്ചുവരവ്; കോട്ടകൾ കൈവിട്ട് യുഡിഎഫ്
സിറ്റിങ് സീറ്റായ അരൂർ മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് കോട്ടയായിരുന്ന കോന്നിയിലും വട്ടിയൂർക്കാവിലും ചെങ്കൊടി പാറിക്കാൻ എൽഡിഎഫിനായി. രണ്ട് മണ്ഡലങ്ങൾ നിലനിർത്തി അരൂർ പിടിച്ചെടുത്ത യുഡിഎഫ് വട്ടിയൂർക്കാവിലെയും കോന്നിയിലേയും വൻതോൽവികളുടെ ഞെട്ടലിലാണ്.
തിരുവനന്തപുരം: 2021ൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തിരിച്ചുവരവ്. സിറ്റിങ് സീറ്റായ അരൂർ മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് കോട്ടയായിരുന്ന കോന്നിയിലും വട്ടിയൂർക്കാവിലും ചെങ്കൊടി പാറിക്കാൻ എൽഡിഎഫിനായി. രണ്ട് മണ്ഡലങ്ങൾ നിലനിർത്തി അരൂർ പിടിച്ചെടുത്ത യുഡിഎഫ് വട്ടിയൂർക്കാവിലെയും കോന്നിയിലേയും വൻതോൽവികളുടെ ഞെട്ടലിലാണ്. കോന്നിയിലും വട്ടിയൂർക്കാവിലും ചരിത്രം തിരുത്താൻ ഇറങ്ങിപ്പുറപ്പെട്ട ബിജെപിക്ക് അടിപതറി.
സമുദായ സംഘടനകളുടെ നിലപാട് അപ്രസക്തമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. സമദൂരം വിട്ട് ശരിദൂരത്തിലൂടെ യുഡിഎഫിന് പിന്തുണ നൽകിയ എൻഎസ്എസ് നിലപാടിന് തിരിച്ചടിയേറ്റു. 2021ൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ ചില സൂചനകൾ അരൂരും കോന്നിയും വട്ടിയൂർക്കാവും എറണാകുളവും മഞ്ചേശ്വരവും നൽകുന്നുണ്ട്.
വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് 14,438 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് 54,782 വോട്ടുകളാണ് നേടിയത്. യുഡിഎഫ് സ്ഥാനാർഥി കെ മോഹൻകുമാർ 40,344 വോട്ടുമായി രണ്ടാമത് എത്തിയപ്പോൾ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ എൻഡിഎയുടെ സ്ഥാനാർഥി എസ് സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ് സുരേഷിന് 27,425 വോട്ടാണ് ലഭിച്ചത്.
യുഡിഎഫിന്റെ എക്കാലത്തേയും ഉറച്ച കോട്ടയായിരുന്ന കോന്നി കെ യു ജനീഷ്കുമാറിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. 23 വർഷമായി അടൂർ പ്രകാശ് എംഎൽഎയായിരുന്ന മണ്ഡലം 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നേടി. കെ യു ജനീഷ്കുമാറിന് 54,099 വോട്ട് ലഭിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ യുഡിഎഫിലെ പി മോഹൻരാജ് രണ്ടാമതും എൻഡിഎയിലെ കെ സുരേന്ദ്രൻ മൂന്നാമതുമായി. പി മോഹൻരാജിന് 44,146 വോട്ടും സുരേന്ദ്രന് 39,786 വോട്ടും ലഭിച്ചു.
തുടർച്ചയായ 13 വർഷം ഇടതുപക്ഷം കാത്തുസൂക്ഷിച്ച അരൂരിലാണ് 2029 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാനിമോൾ ഉസ്മാൻ അട്ടിമറി വിജയം നേടിയത്. ഷാനിമോൾ ഉസ്മാൻ 67,832 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിലെ മനു സി പുളിക്കൽ 65,956 വോട്ടും സ്വന്തമാക്കി. ബിജെപി സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിന് 15,920 വോട്ടുകൾ ലഭിച്ചു. എസ്എൻഡിപിയുടെ ഇടത് അനുകൂല നിലപാട് ഇവിടെ വിജയം കണ്ടില്ലെന്നാണ് വിലയിരുത്തൽ.
മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി വോട്ടിങ് ശതമാനം കുറഞ്ഞ എറണാകുളത്ത് യുഡിഎഫ് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. 3,673 വോട്ടുകൾക്കാണ് യുഡിഎഫ് കോട്ടയെന്ന് വിലയിരുത്തുന്ന മണ്ഡലത്തിൽനിന്ന് ടി ജെ വിനോദ് വിജയിച്ചത്. വിനോദിന് 37,891 വോട്ടും രണ്ടാമതെത്തിയ എൽഡിഎഫ് സ്ഥാനാർഥി മനു റോയ്ക്ക് 34,141 വോട്ടും ലഭിച്ചു. ബിജെപിയുടെ സി ജി രാജഗോപാലിന് 13351 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മനു റോയിയുടെ അപരൻ മനു കെ എം 2,544 വോട്ട് നേടിയതും യുഡിഎഫിന് ഗുണമായി.
ബിജെപി വെല്ലുവിളി അതിജീവിച്ച് മഞ്ചേശ്വരത്ത് യുഡിഎഫിന് മിന്നും ജയമാണ് നേടിയത്. യുഡിഎഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഖമറുദ്ദീൻ 65407 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ രവീശതന്ത്രി കുണ്ടാറിന് 57484 വോട്ടുകൾ ലഭിച്ചു. സിപിഎമ്മിന്റെ എം ശങ്കർ റേ 38233 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏറെ ശ്രദ്ധേയമായ മൽസരം നടന്ന വട്ടിയൂർക്കാവും കോന്നിയും കോൺഗ്രസ് മണ്ഡലങ്ങളെന്നതിനക്കോളുപരി കെ മുരളീധരന്റെയും അടൂർപ്രകാശിന്റെയും മണ്ഡലങ്ങളായിരുന്നു. ഈ മണ്ഡലങ്ങളിലെ പരാജയം കോൺഗ്രസിലെ ആഭ്യന്തര കലഹത്തിന് മൂർച്ച കൂട്ടുമെന്നതിൽ സംശയമില്ല. രണ്ടിടങ്ങളിലും കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വൻതോതിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ ഇടംവലം നോക്കാതെ ജനം വിധിയെഴുതിയപ്പോൾ ഇടത്, വലത് മുന്നണികൾക്ക് ആശ്വാസവും ഒപ്പം ആശങ്കയും നൽകുന്നതാണ് ഫലം.
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT