Kerala

'വൈറസ് ബാധയുള്ള എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല; വാക്‌സിനേഷന്‍ സ്വീകരിച്ച കൊവിഡ് രോഗികള്‍ വീടുകളില്‍ കഴിഞ്ഞാല്‍ മതി'

കൊവിഡ് ചികില്‍സ വിവരങ്ങള്‍ക്ക് സംസ്ഥാനതല ഹെല്‍പ് ലൈന്‍ നമ്പര്‍-1056

വൈറസ് ബാധയുള്ള എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല; വാക്‌സിനേഷന്‍ സ്വീകരിച്ച കൊവിഡ് രോഗികള്‍ വീടുകളില്‍ കഴിഞ്ഞാല്‍ മതി
X

തിരുവനന്തപുരം: ആശുപത്രികളില്‍ വൈറസ് ബാധയുള്ള എല്ലാവരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി. ഉദാഹരണത്തിന് രണ്ടു വാക്‌സിനേഷനും കഴിഞ്ഞവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ സാധാരണ നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അത്തരം ആളുകള്‍ വീട്ടില്‍ കഴിഞ്ഞാല്‍ മതിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതെല്ലാം കണക്കിലെടുത്ത് ആശുപത്രി പ്രവേശനം സംബന്ധിച്ചു ശാസ്ത്രീയ മാനദണ്ഡമുണ്ടാക്കും. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വേണ്ടതുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും ഇനിയും വേണം. അത് ലഭ്യമാക്കാന്‍ അടിയന്തര നടപടിയെടുക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. സി എഫ് എല്‍ ടി സികള്‍ എല്ലാ താലൂക്കിലും ഉണ്ട് എന്ന് ഉറപ്പു വരുത്തും. വാക്‌സിന്‍ കാര്യത്തില്‍, രണ്ടാം ഡോസ് ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കും. നിര്‍മാണ ജോലികള്‍ ഇന്നത്തെ സ്ഥിതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താം.

ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്റെ ശേഖരം സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ പര്യാപ്തമാണ്. എന്നാല്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനം മൂലം നമ്മുടെ ആവശ്യം വളരെയേറെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കൂടുതല്‍ വരുന്ന മെഡിക്കല്‍ ഓക്‌സിന്‍ മാത്രമേ പുറത്തേയ്ക്ക് അയക്കാന്‍ പാടുള്ളുവെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിലവിലുള്ള കേസുകളില്‍ സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച നിലപാടുകള്‍ അറിയിക്കാനും തീരുമാനിച്ചു. ജില്ലാതലത്തില്‍ ഓരോ നാലു മണിക്കൂര്‍ കൂടുന്തോറും ഓരോ ജില്ലയിലേയും സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കണമെന്നു നിഷ്‌കര്‍ഷിച്ചിരിക്കുകയാണ്.

അതുവഴി ഈ സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാന്‍ സാധിക്കും. മാത്രമല്ല, അവശ്യഘട്ടങ്ങളില്‍ ആശുപത്രികളുമായി നേരിട്ട് ബന്ധപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ട് 1056 എന്ന ഹെല്‌പ്ലൈനില്‍ വിളിച്ച് ഈ സൗകര്യങ്ങളുടെ ലഭ്യത ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെത്തന്നെ ഓരോ ജില്ലയിലും ഡി.പി.എം.എസ്.യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളുമായും വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ആള്‍ക്കാര്‍ക്ക് ബന്ധപ്പെടാം.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും അതാതിടത്തെ വാര്‍ഡ് മെമ്പര്‍മാരുടെയോ, കൗണ്‍സിലര്‍മാരുടേയോ ഫോണ്‍ നമ്പറുകള്‍ സൂക്ഷിക്കണം. അതോടൊപ്പം തൊട്ടടുത്തുള്ള ആശാ വര്‍ക്കര്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ നമ്പറുകളും കയ്യില്‍ കരുതണം. ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം.

ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുന്നത് കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളോടാണ്. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ വീടുകളില്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. രോഗിക്ക് താമസിക്കാന്‍ ബാത്ത് റൂം അറ്റാച്ഡ് ആയ മുറി ആവശ്യമാണ്. എ.സി ഉപയോഗിക്കാന്‍ പാടില്ല. പരമാവധി വായുസഞ്ചാരമുള്ള മുറി ആയിരിക്കണം. പരിചരിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണം. എന്‍.95 മാസ്‌കുകള്‍ രോഗിയും പരിചരിക്കുന്നവരും അടുത്തു വരുമ്പോള്‍ ധരിക്കണം. പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് എല്ലാ ദിവസവും പരിശോധിക്കണം. ലക്ഷണങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനടി ചികിത്സ തേടണം. അതിന് ഇസഞ്ചീവനി എന്ന സംവിധാനത്തിന്റെ മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താം. ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ചികിത്സ ആവശ്യമാണെങ്കില്‍ ആശുപത്രിയിലേയ്ക്ക് മാറുകയും വേണം.

വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍ ഫസിലിറ്റില്‍ ആരംഭിച്ചിട്ടുണ്ട്. രോഗികളാകുന്ന ആര്‍ക്കും തന്നെ ഐസൊലേഷനില്‍ പോകാനോ, ചികിത്സ ലഭിക്കാനോ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സൗകര്യങ്ങള്‍ ലഭ്യമാകാന്‍ അതാതു ജില്ലകളിലെ ഹെല്‌പ്ലൈന്‍ നമ്പറുകളില്‍ വിളിക്കുക. അല്ലെങ്കില്‍ 1056 എന്ന സംസ്ഥാനതല ഹെല്‌പ്ലൈന്‍ നമ്പറില്‍ വിളിച്ചാല്‍, അവര്‍ അതാതു ജില്ലകളിലേയ്ക്ക് കണക്റ്റ് ചെയ്തു തരികയും ചെയ്യും. പരമാവധി അതാതു ജില്ലകളിലെ ഹെല്‌പ്ലൈന്‍ നമ്പറുകള്‍ തന്നെ ഉപയോഗിക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it