Kerala

ആലപ്പാട് കരിമണല്‍ ഖനനം: സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ആലപ്പാട് പ്രദേശത്തിന്റെ ഖനനത്തിന് മുമ്പുള്ളതും, ഖനനം തുടങ്ങിയതിന് ശേഷമുള്ളതുമായ സാറ്റലൈറ്റ് ചിത്രം സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റി സമര്‍പ്പിക്കണമെന്നും കോടതി

ആലപ്പാട് കരിമണല്‍ ഖനനം: സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി. ആലപ്പാട് അനധികൃത കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഖനനം മൂലം ഭൂമി നഷ്ടപെടുന്നത് തടയാനും, പ്രദേശവാസികളുടെ ആശങ്ക അകറ്റാനും, സര്‍ക്കാര്‍ സ്വീകരിച്ച മുന്‍ കരുതലുകള്‍ എന്തെല്ലാമെന്ന് സത്യവാങ്ങ്മൂലത്തിലൂടെ അറിയിക്കാനും ജസ്റ്റിസ് ഷാജി പി ചാലി നിര്‍ദേശിച്ചു.ആലപ്പാട് പ്രദേശത്തിന്റെ ഖനനത്തിന് മുമ്പുള്ളതും, ഖനനം തുടങ്ങിയതിന് ശേഷമുള്ളതുമായ സാറ്റലൈറ്റ് ചിത്രം സമര്‍പ്പിക്കാന്‍ ഹരജിയിലെ എഴാം എതിര്‍ കക്ഷിയായ സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു. നിയമ സഭാ സമിതിയുടെ പരിസ്ഥിതി റിപോര്‍ട്ടിലെ ശുപാര്‍ശകളും, തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റയര്‍ എര്‍ത്ത് ലിമിറ്റഡ് നടത്തുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി ഹുസൈന്‍ അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

കേസിലെ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും, ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റഡിനും, നിയമസഭാ സമിതിക്കും നേരത്തെ ഹൈക്കോടതി പ്രത്യേക ദൂതന്‍ മുഖേന നോട്ടീസയച്ചിരുന്നു. നിയസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ ഒന്നും തന്നെ ഖനനം നടത്തുന്ന ഐആര്‍ഇ പാലിക്കുന്നില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അനുവദനീയമായതിലും കൂടുതല്‍ കരപ്രദേശങ്ങളില്‍ നിന്നും, കായലില്‍ നിന്നും നേരിട്ടും ഖനനം നടത്തുന്നത് മൂലം 89 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരിന്ന ആലപ്പാട് ഭൂപ്രദേശം 7.5 ചതുരശ്ര കിലോ മീറ്ററിലേക്കു ചുരുങ്ങിയെന്നും, ധാരാളം മല്‍സ്യ സമ്പത്തുണ്ടായിരുന്ന തീരപ്രദേശത്ത് ഖനനത്തിനു ശേഷം മല്‍സ്യത്തിന് വംശനാശം സംഭവിച്ചിരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടി കാണിക്കുന്നു. നിയമാ സഭാ സമിതി റിപോര്‍ട്ട് വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു വിധ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലന്നും ഹരജിയില്‍ ആരോപിച്ചു. ഹരജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it