Kerala

ആലപ്പാട് ഖനനം: ചര്‍ച്ച നടത്താന്‍ വൈകരുതെന്ന് രമേശ് ചെന്നിത്തല

ഉമ്മന്‍ചാണ്ടിയും വി എം സുധീരനും ഇന്ന് സ്ഥലം സന്ദര്‍ശിക്കും

ആലപ്പാട് ഖനനം: ചര്‍ച്ച നടത്താന്‍ വൈകരുതെന്ന് രമേശ് ചെന്നിത്തല
X

കൊല്ലം: കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന ആലപ്പാട് പ്രദേശം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സമരസമിതി നേതാക്കളുമായി സംസാരിച്ച അദ്ദേഹം, സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ വൈകരുതെന്ന് ആവശ്യപ്പെട്ടു. ഇതുവരെ മാധ്യമങ്ങളിലൂടെ മാത്രമാണ് സമരക്കാര്‍ ചര്‍ച്ചയെ കുറിച്ചറിഞ്ഞത്. അവര്‍ക്ക് നോട്ടീസ് നല്‍കുകയോ മറ്റോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ 9 മണിയോടെയാണ് ചെന്നിത്തല സ്ഥലത്തെത്തിയത്. അതിനിടെ, സമരസമിതി പ്രവര്‍ത്തകരും ഐആര്‍എ തൊഴിലാളികളും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. സമരം കാരണം തൊഴിലെടുക്കാനാവുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ആര്‍ മഹേഷാണ് ഉപവാസം അനുഷ്ഠിക്കുന്നത്.കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍ തുടങ്ങിയവരും ഇന്ന് സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. കരിമണല്‍ ഖനനം നിര്‍ത്തിവച്ച് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍, ഖനനം നിര്‍ത്തി വയ്ക്കില്ലെന്നു വ്യവസായമന്ത്രി ഇ പി ജയരാജന്‍ ആവര്‍ത്തിക്കുകയാണ്. ഖനനം നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് സമരസമിതിയുടെയും നിലപാട്. ഖനനം നിര്‍ത്തി നിലനില്‍പ് ഭീഷണിയിലായ കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന സമരം 75ാം ദിവസത്തിലേക്ക് കടന്നു.

ഇതിനിടെ, മന്ത്രി ഇ പി ജയരാജന്‍ സമരം നടത്തുന്നത് മലപ്പുറത്തുകാരാണെന്നു പറഞ്ഞത് വിമര്‍ശനത്തിനിടയാക്കി. സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി പേരാണ് ഇതിനെതിരേ രംഗത്തെത്തിയത്. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുകയാണെന്നാണും മലപ്പുറത്തോടുള്ള സിപിഎം നേതാക്കളുടെ നയം മുമ്പും പുറത്തുവന്നതാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഐആര്‍എ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ അനധികൃത കരിമണല്‍ ഖനനത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരം ആദ്യഘട്ടത്തില്‍ വലിയ ചലനമുണ്ടാക്കിയിരുന്നില്ല. എന്നാല്‍, കുറച്ചു ദിവസമായി നിരവധി പേരാണെത്തുന്നത്. ഇത് മനസ്സിലാക്കി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ചെയ്തു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും കരുനാഗപ്പള്ളി എംഎല്‍എ എം രാമചന്ദ്രനും ജനകീയ സമരത്തിന് അനുകൂല നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിയുടെ നിലപാട് തള്ളിയ സിപിഐ, വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.







Next Story

RELATED STORIES

Share it