Kerala

അഡ്വക്കറ്റ്‌സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റില്‍ നിന്നും ഏഴ് കോടിയോളം വെട്ടിച്ച കേസ്: രണ്ടാം പ്രതി ബാബു സ്‌കറിയ പിടിയില്‍

കേസിലെ ഒന്നാം പ്രതിയും ട്രസ്റ്റ് മുന്‍ അക്കൗണ്ടന്റുമായ തിരുവാങ്കുളം സ്വദേശി ചന്ദ്രന്റെ വ്യാപാര പങ്കാളിയാണ് അറസ്റ്റിലായ ബാബു സ്‌കറിയ. ചന്ദ്രനെ നേരത്തെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്റിലാണ്.ട്രസ്റ്റില്‍ നിന്നും വകമാറ്റിയ തുക തമിഴ്‌നാട്ടിലെ വിവിധ വ്യക്തികള്‍ക്ക് കൈമാറിയിരുന്നത് ബാബു വഴിയായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തമിഴ്്‌നാട്ടില്‍ അഞ്ച് കോടി രൂപ ചെലവില്‍ സിദ്ധ വൈദ്യ ആശുപത്രി തുടങ്ങാന്‍ ചന്ദ്രന്‍ പദ്ധതിയിട്ടിരുന്നുവത്രെ.

അഡ്വക്കറ്റ്‌സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റില്‍ നിന്നും ഏഴ് കോടിയോളം വെട്ടിച്ച കേസ്: രണ്ടാം പ്രതി ബാബു സ്‌കറിയ പിടിയില്‍
X

കൊച്ചി:കേരള ബാര്‍ കൗണ്‍സിലിന് കീഴിലുള്ള കേരള അഡ്വക്കറ്റ്‌സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റില്‍ നിന്നും ഏഴ് കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയിലായി. മലയാളിയും തമിഴ്‌നാട് മധുര പൊന്‍വിഴ നഗര്‍ ഈസ്റ്റ് സ്ട്രീറ്റ് 156ല്‍ താമസക്കാരനുമായ ബാബു സ്‌കറിയ(47)യെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ട്രസ്റ്റ് മുന്‍ അക്കൗണ്ടന്റുമായ തിരുവാങ്കുളം സ്വദേശി ചന്ദ്രന്റെ വ്യാപാര പങ്കാളിയാണ് അറസ്റ്റിലായ ബാബു സ്‌കറിയ. ചന്ദ്രനെ നേരത്തെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്റിലാണ്.ട്രസ്റ്റില്‍ നിന്നും വകമാറ്റിയ തുക തമിഴ്‌നാട്ടിലെ വിവിധ വ്യക്തികള്‍ക്ക് കൈമാറിയിരുന്നത് ബാബു വഴിയായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തമിഴ്്‌നാട്ടില്‍ അഞ്ച് കോടി രൂപ ചെലവില്‍ സിദ്ധ വൈദ്യ ആശുപത്രി തുടങ്ങാന്‍ ചന്ദ്രന്‍ പദ്ധതിയിട്ടിരുന്നുവത്രെ. ഇതിന്റെ ആദ്യപടിയായി മൂന്ന് കോടി രൂപ ബാബുവിന് നല്‍കി. ഈ തുക ചെന്നൈയിലെ മറ്റൊരു പ്രമോട്ടര്‍ക്ക് കൈമാറിയെന്നാണ് ബാബു വിജിലന്‍സിന് നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യം വിജിലന്‍സ് വിശ്വസിച്ചിട്ടില്ല. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് പറഞ്ഞു.

ബാബുവിന്റെ മധുരയിലെ താമസ സ്ഥലത്തും ബന്ധുവീടുകളിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും സ്ഥിരമായി ഒരിടത്തും തങ്ങാത്തതും ബാബുവിനെ പിടികൂടുന്നതിന് തടസമായിരുന്നു. തുടര്‍ന്ന് ബന്ധു വഴി വ്യാഴാഴ്ച ബാബുവിനെ എറണാകുളം ലിസി ആശുപത്രിക്ക് സമീപമെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മുപ്പത് വര്‍ഷമായി മധുരയിലും മറ്റിടങ്ങളിലുമാണ് ബാബു താമസിക്കുന്നത്. ബാബുവിനെ കോടതിയിയില്‍ ഹാജരാക്കി. 2007 മുതല്‍ നടത്തിയ തട്ടിപ്പില്‍ എഴു കോടിയോളം രൂപയാണ് വെട്ടിച്ചതായി കണ്ടെത്തിയത്. ട്രസ്റ്റിലെ കണക്കുകള്‍ പൂര്‍ണമായും കുത്തഴിഞ്ഞ നിലയിലായിരുന്നു. 2018ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it