Kerala

നടൻ രവി വള്ളത്തോൾ അന്തരിച്ചു

ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോൾ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

നടൻ രവി വള്ളത്തോൾ അന്തരിച്ചു
X

തിരുവനന്തപുരം: സിനിമ, നാടക നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി അഭിനയരംഗത്ത് നിന്ന് വിട്ട് തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ കഴിയുകയായിരുന്നു. ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോൾ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

നാടകാചാര്യൻ ടി എൻ ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മകനായി മലപ്പുറം ജില്ലയില്‍ ജനിച്ചു. ഭാര്യ: ഗീതലക്ഷ്മി. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മരുമകനാണ്. ദൂരദർശന്റെ പ്രതാപകാലത്ത് സീരിയൽ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ടി എൻ ഗോപിനാഥൻ നായരുടെ മൂന്ന് മക്കളിൽ മൂത്തവനായി ജനിച്ച രവിയുടെ വിദ്യാഭ്യാസമെല്ലാം തിരുവനന്തപുരത്തായിരുന്നു. ശിശുവിഹാര്‍ മോഡല്‍ ഹൈസ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോള്‍, കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിജിയും കഴിഞ്ഞു. 1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി 'താഴ്‌വരയില്‍ മഞ്ഞുപെയ്തു' എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാബന്ധം തുടങ്ങുന്നത്. 1986-ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'വൈതരണി' എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനേതാവാകുന്നത്. അച്ഛൻ ടി എൻ ഗോപിനാഥൻ നായർ തന്നെയായിരുന്നു പരമ്പരയുടെ രചന. തുടർന്ന് അമ്പതോളം സിനിമകളിലും നൂറിലേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.

അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചത്. പാരിജാതം എന്ന പരമ്പരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ ഇറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. ഗായകന്റെ വേഷത്തിലായിരുന്നു സിനിമയിൽ അരങ്ങേറ്റം. തുടര്‍ന്ന് മതിലുകള്‍, കോട്ടയം കുഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, വിഷ്ണുലോകം, സര്‍ഗം, കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ ദി ഡോൾഫിൻസാണ് അവസാനമായി അഭിനയിച്ച ചിത്രം. സിബി മലയിലിന്റെ നീവരുവോളം, സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദർ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു.

സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നല്ലൊരു എഴുത്തുകാരന്‍ കൂടിയായ രവിവള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഇതിൽ ഏതാനും കഥകൾ ടെലിവിഷൻ പരമ്പരകളുമായിട്ടുണ്ട്. രവി വള്ളത്തോളും ഭാര്യയും ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി 'തണല്‍' എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it