Kerala

നിരവധി പേരെ അപകടങ്ങളില്‍ നിന്ന് രക്ഷിച്ച എസ്‌ഐ അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്നു മരിച്ചു

ഹൈവേ പെട്രോളിങ് സംഘത്തിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ.ജോസഫ് (55) ബൈക്ക് മറിഞ്ഞ് അര മണിക്കൂറോളമാണ് സഹായം ലഭിക്കാതെ റോഡില്‍ കിടന്നത്.

നിരവധി പേരെ അപകടങ്ങളില്‍ നിന്ന് രക്ഷിച്ച എസ്‌ഐ അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്നു മരിച്ചു
X
എസ്‌ഐ എ ജെ ജോസഫ്, ശ്യാം ഷാജി

ആലപ്പുഴ: അപകടങ്ങളില്‍പ്പെട്ടവര്‍ക്ക് നിരവധി തവണ രക്ഷകനായി മാറിയ എസ്‌ഐക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഹൈവേ പെട്രോളിങ് സംഘത്തിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ ജെ ജോസഫ് (55) ബൈക്ക് മറിഞ്ഞ് അര മണിക്കൂറോളമാണ് സഹായം ലഭിക്കാതെ റോഡില്‍ കിടന്നത്.

ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപത്തായിരുന്നു അപകടം. ബൈക്ക് മറിഞ്ഞു റോഡില്‍ കിടന്ന ജോസഫിന്റെ ഹെല്‍മെറ്റ് ഊരിമാറ്റാന്‍ പോലും തയ്യാറാവാതെ സ്ഥലത്തുണ്ടായിരുന്നവര്‍ കാഴ്ചക്കാരായി. അര മണിക്കൂറിനുശേഷം അതുവഴി വന്ന കൈനടി സ്‌റ്റേഷനിലെ മറ്റൊരു പൊലിസ് ഉദ്യോഗസ്ഥനാണ് ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്.

ഭാര്യ: റിനി ജോസഫ്. മക്കള്‍: കൃപ ജോസഫ്, സ്‌നേഹ ജോസഫ്, ജീവന്‍ ജോസഫ് (മൂവരും വിദ്യാര്‍ഥികള്‍). സംസ്‌കാരം ഇന്നു മൂന്നിന് വട്ടയാല്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

അതേ സമയം, ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്‌സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ പരേതനായ ഷാജി ഫ്രാന്‍സിസിന്റെ മകന്‍ ശ്യാം ഷാജി (21)യും അപകടത്തില്‍ പരിക്കേറ്റ് സമയത്തു സഹായം കിട്ടാതെ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ത്തന്നെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നു കൈതന ജംക്ഷനിലായിരുന്നു ശ്യാമിന്റെ മരണകാരണമായ അപകടം. പുന്നമടയിലെ റിസോര്‍ട്ടിലെ ഷെഫുമാരായ ശ്യാമും പൂച്ചാക്കല്‍ സ്വദേശി മിഥുനും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഗള്‍ഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിനെ യാത്രയാക്കാന്‍ കളര്‍കോടുള്ള വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മിഥുന്‍ (19) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശ്യാമാണു സ്‌കൂട്ടര്‍ ഓടിച്ചത്. വഴിവിളക്കില്ലാത്ത ജംക്ഷനില്‍ തിരിയുന്നതിനിടെ ദേശീയപാതയിലേക്കു വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കടന്നുപോയ വാഹനങ്ങളൊന്നും നിര്‍ത്താതിരുന്നതിനാല്‍ ചോരയില്‍ കുളിച്ച് 10 മിനിറ്റിലേറെ ശ്യാം റോഡില്‍ക്കിടന്നു. പിന്നാലെ വന്ന സുഹൃത്തുക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാവിലെ 7 നു മരിച്ചു. അമ്മ: ലത. സഹോദരി: ഗീതു. നിര്‍ത്താതെ പോയ ലോറിയും െ്രെഡവറും പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

Next Story

RELATED STORIES

Share it