Kerala

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നട അടച്ച തന്ത്രിയുടെ നടപടി നിയമലംഘനം:എല്‍ഡിഎഫ് കണ്‍വീനര്‍

ബിജെപിയും ശബരിമല കര്‍മസമിതിയും പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ശബരിമല ഭക്തര്‍ക്കാണ് കൂടുതല്‍ അസൗകര്യം ഉണ്ടാക്കുന്നത്. ജനങ്ങള്‍ ഈ ഹര്‍ത്താല്‍ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നട അടച്ച തന്ത്രിയുടെ നടപടി നിയമലംഘനം:എല്‍ഡിഎഫ് കണ്‍വീനര്‍
X

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമലനട അടച്ച തന്ത്രിയുടെ നടപടി നിയമലംഘനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയും ശബരിമല കര്‍മസമിതിയും പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ശബരിമല ഭക്തര്‍ക്കാണ് കൂടുതല്‍ അസൗകര്യം ഉണ്ടാക്കുന്നത്. ജനങ്ങള്‍ ഈ ഹര്‍ത്താല്‍ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിയനുസരിച്ച് യുവതികള്‍ക്ക് പ്രവേശനം അനുവദനീയമായ സ്ഥലമാണ് ശബരിമല. അങ്ങനെയുള്ളപ്പോള്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന പേരില്‍ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന അക്രമങ്ങള്‍ വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടുള്ളതാണ്. ഇതിനെ പൊതുസമൂഹം തള്ളിക്കളയും.ഭരണഘടനയും സുപ്രീം കോടതിയും അനുവദിച്ച അവകാശത്തിന്റെ ഭാഗമായാണ് സ്ത്രീകള്‍ ശബരിമല സന്ദര്‍ശനം നടത്തിയത്. നടയടിച്ചിട്ട് ശുദ്ധികലശം നടത്തിയ തന്ത്രി മറ്റ് ഭക്തരുടെ ദര്‍ശന അവകാശമാണ് നിഷേധിച്ചത്. ശബരിമലയുടെ ഉടമസ്ഥാവശകാശം ദേവസ്വം ബോര്‍ഡിനാണ്. ബോര്‍ഡിനോട് ആലോചിക്കാതെ നടയടച്ചതു വഴി തന്ത്രി തന്റെ ചുമതലയ്ക്ക് പുറത്താണ് പ്രവര്‍ത്തിച്ചത്. വത്സന്‍ തില്ലങ്കേരി നടയ്ക്ക് പുറം തിരിഞ്ഞ് നിന്ന് ആചാര ലംഘനം നടത്തിയപ്പോള്‍ ഉണ്ടാകാതിരുന്ന ശുദ്ധികലശം എന്തേ ഇപ്പോഴെന്നും അദ്ദേഹം ചോദിച്ചു.

നടഅടച്ചിട്ടത് കോടതി വിധിക്ക് എതിരാണ്. സവര്‍ണ മൂല്യത്തിന്റെ പിന്‍ബലത്തില്‍ ബിജെപി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ ഏറ്റുപറയുന്നതിലൂടെ രമേശ് ചെന്നിത്തല ബിജെപിയുടെ സഹയാത്രികനായി മാറിയിരിക്കുകയാണ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രം ബിജെപി ഉണ്ടാക്കിയ സംഘടനയാണ് ശബരിമല കര്‍മ്മ സമിതി. തുടര്‍ച്ചയായ ഹര്‍ത്താലിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ബിജെപി ആസ്വദിക്കുകയാണ്. വനിതാ മതിലിന്റെ തുടര്‍ച്ചയായല്ല യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത്. മതില്‍ തീര്‍ക്കുന്ന കാര്യം നേരത്തെ തീരുമാനിച്ചതാണ്. സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. യുവതികള്‍ ദര്‍ശനം നടത്തി മടങ്ങിയിട്ട് ശബരിമലയില്‍ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല. നടയടച്ചപ്പോള്‍ മാത്രമാണ് അസൗകര്യം ഉണ്ടായത്. തുടര്‍ന്ന് നട തുറന്നശേഷവും പതിനായിരക്കണിക്കിന് ഭക്തര്‍ സമാധാനപൂര്‍വ്വം സന്ദര്‍ശനം നടത്തി മടങ്ങുകയാണ്.

സംഘപരിവാരങ്ങള്‍ ആഴ്ചകളായി നടത്തിയ ആക്രമണങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ശബരിമലയിലെത്തിയ ഭക്തര്‍ക്ക് ദര്‍ശനത്തിന് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ചെയ്തത്. എന്നാല്‍ യുവതീ പ്രവേശനത്തിന്റെ പേരില്‍ വീണ്ടും ആക്രമണവും വര്‍ഗീയ ചേരിതിരിവുമുണ്ടാക്കാനാണ് ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും നടത്തുന്നത്. ഇതവരരുടെ പതിവ് പരിപാടിയാണ്. യുഡിഎഫാകട്ടെ അവരെ സഹായിക്കുന്ന സമീപനവും സ്വീകരിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ശബരിമലയിലെത്തുന്ന ഭക്തര്‍്ക്ക് സൗകര്യം ഒരുക്കണം. ക്രമസമാധാനം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിന് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it