India

ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം; എട്ട് പേര്‍ കൊല്ലപ്പെട്ടു

ബുള്ളറ്റുകള്‍ കൊണ്ടല്ല ബാലറ്റ് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം; എട്ട് പേര്‍ കൊല്ലപ്പെട്ടു
X

കൊല്‍ക്കത്ത : ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക സംഘര്‍ഷം. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആക്രമണങ്ങളില്‍ ആകെ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രദേശിക മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു സിപിഎം പ്രവര്‍ത്തകനും ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. കൂച്ച്ബീഹാറില്‍ പോളിംഗ് ബൂത്തില്‍ ആക്രമണമുണ്ടായി. അക്രമികള്‍ ബാലറ്റ് പേപ്പറുകള്‍ കത്തിച്ചതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. മാള്‍ഡയിലെ മണിക്ക് ചെക്കില്‍ ക്രൂഡ് ബോംബ് ആക്രമണത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന് പരിക്കേറ്റു.

മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. റെജിനഗര്‍, തുഫംഗഞ്ച്, ഖാര്‍ഗ്രാം എന്നിവിടങ്ങളിലായി മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും 2 പേര്‍ക്ക് വെടിയേറ്റെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം ട്വീറ്റ് ചെയ്തു. പിന്നീടാണ് മരണ സംഖ്യ ഉയര്‍ന്നത്. കോണ്‍ഗ്രസ്, ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണെന്നും സുരക്ഷയ്ക്ക് നിയോഗിച്ച കേന്ദ്ര സേന നിഷ്‌കൃയരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.


അതിനിടെ, ആക്രമണങ്ങള്‍ തുടരുന്നതിനിടെ, അപ്രതീക്ഷിതമായി ബംഗാളില്‍ പോളിംഗ് ബൂത്തുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബസുദേബ്പൂരിലെ പോളിംഗ് ബൂത്തുകളിലേക്കാണ് സി വി ആനന്ദ ബോസെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ ഗവര്‍ണറെ നേരില്‍ കണ്ട് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അറിയിച്ചു. സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. ബുള്ളറ്റുകള്‍ കൊണ്ടല്ല ബാലറ്റ് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.



പശ്ചിമബംഗാളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൃണമൂല്‍, ബിജെപി, സിപിഎം പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളില്‍ ജൂണ്‍ 8 മുതല്‍ ഇതുവരെ 24 പേരാണ് മരിച്ചത്. 822 കമ്പനി അര്‍ധസൈനികരെയാണ് തെരഞ്ഞടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.





Next Story

RELATED STORIES

Share it