India

പോലിസിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ വൈറലായി; യുപി മന്ത്രിയെ യോഗി ആദിത്യനാഥ് വിളിച്ചുവരുത്തി ശാസിച്ചു

വിഷയത്തില്‍ 24 മണിക്കൂറിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ശബ്ദസന്ദേശത്തിന്റെ ആധികാരികത പോലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പോലിസിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ വൈറലായി; യുപി മന്ത്രിയെ യോഗി ആദിത്യനാഥ് വിളിച്ചുവരുത്തി ശാസിച്ചു
X

ലഖ്‌നോ: പോലിസ് ഉദ്യോഗസ്ഥനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ മന്ത്രിസഭാംഗമായ സ്വാതി സിങ്ങിനെ വിളിച്ചുവരുത്തി ശാസിച്ചു. പോലിസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് യോഗിയുടെ നടപടി. വിഷയത്തില്‍ 24 മണിക്കൂറിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ശബ്ദസന്ദേശത്തിന്റെ ആധികാരികത പോലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മന്ത്രി സ്വാതി സിങ് ലഖ്‌നോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ കാന്ദ് ബിനു സിങ്ങിനെ ശകാരിക്കുന്ന ശബ്ദരേഖയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അന്‍സല്‍ ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്കെതിരേ കേസെടുത്തതിനാണ് മന്ത്രി ഉദ്യോഗസ്ഥയെ ശകാരിക്കുന്നത്. കേസെടുത്തതിനെ ചോദ്യംചെയ്യുകയും അതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്ത മന്ത്രി, കമ്പനിക്കെതിരേ കള്ളക്കേസാണെടുത്തതെന്നും മന്ത്രി ശബ്ദരേഖയില്‍ പറയുന്നു. ഇത് ഉന്നതബന്ധമുള്ള കേസാണെന്നും മുഖ്യമന്ത്രിക്ക് ഇതെക്കുറിച്ച് അറിയാമെന്നും മന്ത്രി പറയുന്നുണ്ട്.

കേസൊഴിവാക്കാനും ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തന്നെ ഓഫിസില്‍ വന്ന് കാണണമെന്നും മന്ത്രി ഓഫിസറോട് ആവശ്യപ്പെടുന്നു. സപ്തംബര്‍ 29ന് റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍മാരായ അന്‍സല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അന്‍സലിനെ വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. ഈ കേസിനെക്കുറിച്ചാണ് മന്ത്രി ശബ്ദസന്ദേശത്തില്‍ സംസാരിക്കുന്നത്.

വീഡിയോ വൈറലായതോടെ മന്ത്രി അധാകാര ദുര്‍വിനിയോഗം നടത്തുകയാണെന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വിഷയം ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അറിവുണ്ടെന്നും സമാജ് വാദ് പാര്‍ട്ടി ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ഇത് അഴിമതിയോടുള്ള സഹിഷ്ണുതയാണോയെന്നും എന്ത് അന്വേഷണമാണ് സര്‍ക്കാര്‍ നടത്താന്‍ പോവുന്നതെന്നും അവര്‍ ചോദിക്കുന്നു.


Next Story

RELATED STORIES

Share it