India

ഹിജാബില്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല; കര്‍ണാടക ആഭ്യന്തരമന്ത്രി

ഹിജാബില്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല; കര്‍ണാടക ആഭ്യന്തരമന്ത്രി
X

ബെംഗളൂരു: ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

'ഞങ്ങള്‍ ഹിജാബ് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പറഞ്ഞിട്ടുണ്ട്. ആഴത്തില്‍ പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും' ജി പരമേശ്വര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സിദ്ധരാമയ്യ സര്‍ക്കാര്‍ ഇതുവരെ ഹിജാബ് നിരോധനം നീക്കിയിട്ടില്ലെന്നും അവര്‍ ഇപ്പോഴും ആലോചിക്കുകയാണെന്നും ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ ടി രാമറാവു വിമര്‍ശിച്ചു. അധികാരത്തില്‍ വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് പറയുന്നതും അധികാരം കിട്ടിയതിന് ശേഷം അവര്‍ എങ്ങനെ മാറുന്നുവെന്നും ജനങ്ങള്‍ കാണുന്നുണ്ടെന്നും കെടിആര്‍ പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം തന്റെ സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു പൊതുയോഗത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിജാബ് വിഷയം വീണ്ടും ചര്‍ച്ചയായത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം ആയിരുന്നു ഹിജാബ് നിരോധന ഉത്തരവ് പിന്‍വലിക്കും എന്നത്. വെള്ളിയാഴ്ച മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിങ്ങള്‍ എന്ത് ധരിക്കണമെന്നതും എന്ത് കഴിക്കണമെന്നതും നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. അതിന് ഞാനെന്തിന് നിങ്ങളെ തടയണം എന്നാണ് സിദ്ധരാമയ്യ ചോദിച്ചത്.



'നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ ധരിക്കൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കൂ. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ കഴിക്കും. നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ കഴിക്കൂ. ഞാന്‍ മുണ്ടുടുക്കും. നിങ്ങള്‍ ഷര്‍ട്ടും പാന്റ്‌സും ധരിക്കൂ. അതില്‍ എന്താണ് തെറ്റ്?' സിദ്ധരാമയ്യ ചോദിച്ചു.



അതേസമയം സിദ്ധരാമയ്യ തന്റെ സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഹിജാബ് വിഷയം ഉയര്‍ത്തുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. സംസ്ഥാനത്തുടനീളം ഹിജാബ് നിരോധിച്ചിട്ടില്ലെന്നും എന്നാല്‍ ഡ്രസ് കോഡ് ഉള്ളിടത്താണ് വിലക്കെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയത്. വിഷയം കര്‍ണാടക ഹൈക്കോടതിയിലെത്തി. ഹൈക്കോടതി വിലക്ക് ശരിവച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഈ വിഷയത്തില്‍ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്.




Next Story

RELATED STORIES

Share it