India

'ആ പ്രസംഗം എന്റെ ഹൃദയത്തില്‍നിന്ന്'; കോപ്പിയടി ആരോപണത്തിന് മറുപടിയുമായി മഹുവ മോയിത്ര

പ്രസംഗത്തിലേത് എന്റെ ഹൃദയത്തില്‍നിന്നും വന്ന വാക്കുകളാണ്. എന്റെ പ്രസംഗം പങ്കുവച്ച ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണത് ചെയ്തത്. പ്രസംഗത്തിന് ലഭിച്ച പ്രതികരണം ആത്മാര്‍ഥമായിരുന്നു. പ്രസംഗത്തിലെ ഉറവിടങ്ങള്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.

ആ പ്രസംഗം എന്റെ ഹൃദയത്തില്‍നിന്ന്; കോപ്പിയടി ആരോപണത്തിന് മറുപടിയുമായി മഹുവ മോയിത്ര
X

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടത്തിയ പ്രസംഗം കോപ്പിയടിച്ചതാണെന്ന ആരോപണത്തിന് വ്യക്തമായ മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര. പ്രസംഗത്തിലേത് എന്റെ ഹൃദയത്തില്‍നിന്നും വന്ന വാക്കുകളാണ്. എന്റെ പ്രസംഗം പങ്കുവച്ച ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണത് ചെയ്തത്. പ്രസംഗത്തിന് ലഭിച്ച പ്രതികരണം ആത്മാര്‍ഥമായിരുന്നു. പ്രസംഗത്തിലെ ഉറവിടങ്ങള്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രീയചിന്തകന്‍ ഡോ. ലോറന്‍സ് ഡബ്ല്യു ബ്രിട്ട് ഫാസിസം വരുന്നതിന് മുമ്പുള്ള 14 അടയാളങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തമായ അതില്‍ ഏഴ് അടയാളങ്ങളെ ഞാന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചുള്ളൂ. പ്രസംഗത്തില്‍ അക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കണ്ണുതുറന്ന് നോക്കിയാല്‍ ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കുന്നത് കാണാമെന്നും മഹുവ വ്യക്തമാക്കി. മഹുവ മോയിത്ര ലോക്‌സഭയില്‍ നടത്തിയ പ്രസംഗം കോപ്പിയടിച്ചതാണെന്ന് സമൂഹമാധ്യമങ്ങളിലാണ് വ്യാപകമായ വിമര്‍ശനമുണ്ടായത്.

ബിജെപി പ്രവര്‍ത്തകര്‍ നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് പ്രചാരണം ശക്തമായത്. ഫാസിസം വരുന്നതിനുള്ള അടയാളമായി മഹുവ ചൂണ്ടിക്കാണിച്ച ഏഴ് അടയാളങ്ങള്‍ ഒരു വാഷിങ്ടണ്‍ മാഗസിനില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന് കോപ്പിയടിച്ചതാണെന്നാണ് പ്രധാന ആരോപണം. സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി ലേഖനത്തിന്റെ ഭാഗങ്ങള്‍ സഹിതം ട്വിറ്ററില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലേഖനത്തിലെ ട്രംപിന്റെ പേരിന് പകരം മോദിയുടെ പേരുചേര്‍ത്താണ് മഹുവ ലോക്‌സഭയില്‍ പ്രസംഗിച്ചതെന്ന് സമുഹമാധ്യമങ്ങളിലെ വിമര്‍ശകര്‍ പറയുന്നു.

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ ജൂണ്‍ 25ന് മഹുവ മോയിത്ര ലോക്‌സഭയില്‍ നടത്തിയ കന്നിപ്രസംഗമാണ് വൈറലായത്. എന്‍ഡിഎ കരസ്ഥമാക്കിയ ഭൂരിപക്ഷത്തെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് പ്രസംഗം ആരംഭിച്ച മഹുവ വിജയത്തിനര്‍ഥം എതിര്‍പ്പുകള്‍ ഇല്ലാതായെന്നല്ലെന്നും ഓര്‍മപ്പെടുത്തി. പ്രതിപക്ഷനിരയില്‍ അംഗങ്ങള്‍ കുറവായിരിക്കാം, പക്ഷേ അവരുടെ ശബ്ദവും കേള്‍ക്കപ്പെടേണ്ടതുണ്ട്. രാജ്യത്ത് നിലവിലുള്ള ജനാധിപത്യവിരുദ്ധ നടപടികളെന്തെന്ന് അവര്‍ അക്കമിട്ട് നിരത്തി വിശദീകരിച്ചശേഷമാണ് പ്രസംഗം അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it