India

ലീഗുമായുള്ള അഭിപ്രായ ഭിന്നത; യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവച്ചു

മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. കമ്മിറ്റിയോട് രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിങ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്നും സാബിര്‍ ഗഫാര്‍ കത്തില്‍ വ്യക്തമാക്കി.

ലീഗുമായുള്ള അഭിപ്രായ ഭിന്നത; യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവച്ചു
X

ന്യൂഡല്‍ഹി: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവച്ചു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. കമ്മിറ്റിയോട് രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിങ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്നും സാബിര്‍ ഗഫാര്‍ കത്തില്‍ വ്യക്തമാക്കി. എന്നാല്‍, രാജിവയ്ക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഖാദര്‍ മൊയ്തീന് അയച്ച രാജിക്കത്ത് സാബിര്‍ ഗഫാര്‍ തന്നെയാണ് പുറത്തുവിട്ടത്.


മുസ്‌ലിം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് റിപോര്‍ട്ടുകള്‍. ബംഗാളില്‍ ആത്മീയ നേതാവ് അബ്ബാസ് സിദ്ദീഖി രൂപീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയില്‍ സാബിര്‍ ഗഫാര്‍ അംഗമാവും. കേരളത്തിന് പുറത്തുള്ള മുസ്‌ലിംലീഗ് നേതാക്കളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളായിരുന്നു രാജിവച്ച യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് സാബിര്‍ ഗഫാര്‍. പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് നേതൃത്വവുമായി നിലനില്‍ക്കുന്ന അകല്‍ച്ചയാണ് രാജിയിലെത്തിച്ചത്.

ബംഗാളിലെ ഫുര്‍ഫുറ ഷെരീഫ് നേതാവായ അബ്ബാസ് സിദ്ദീഖ് രൂപികരിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടെന്ന രാഷ്ട്രീയപാര്‍ട്ടിയുമായി സഖ്യം വേണമെന്ന നിലപാടായിരുന്നു സാബിറിന്. പക്ഷെ, ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയും സഖ്യത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് അവര്‍ക്കൊപ്പം കൂട്ടുകൂടില്ലെന്ന നിലപാടായിരുന്നു മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിന്റേത്. ഇതോടെയാണ് രാജിവയ്ക്കാനും പുതിയ പാര്‍ട്ടിയില്‍ ചേരാനും സാബിര്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it