India

വിദ്യാസാഗര്‍ പ്രതിമ പുനര്‍നിര്‍മിച്ചു; ഇത് ഗുജറാത്തല്ല ബംഗാളെന്ന് മമത

അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തകര്‍ത്ത ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പുതിയ അര്‍ധകായ പ്രതിമ ഒരുമാസം തികയുമ്പോഴേക്കും മമത അനാച്ഛാദനം ചെയ്തു.

വിദ്യാസാഗര്‍ പ്രതിമ പുനര്‍നിര്‍മിച്ചു; ഇത് ഗുജറാത്തല്ല ബംഗാളെന്ന് മമത
X

കൊല്‍ക്കത്ത: ബിജെപിയുടെ വെല്ലുവിളികള്‍ക്കു ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കി വീണ്ടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തകര്‍ത്ത ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പുതിയ അര്‍ധകായ പ്രതിമ ഒരുമാസം തികയുമ്പോഴേക്കും മമത അനാച്ഛാദനം ചെയ്തു. കോളജ് സ്ട്രീറ്റിലെ ഹാരെ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു അനാച്ഛാദന ചടങ്ങുകള്‍.

ബംഗാളിന്റെ സംസ്‌കാരത്തെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു. 'ഒരു പ്രതിമ തകര്‍ക്കുന്നതോടെ തീരുന്നതല്ല ഇത്. ബംഗാളിന്റെ സംസ്‌കാരം തച്ചുടച്ച് കളയാമെന്നാണോ അവര്‍ കരുതുന്നത്? ഇത് ബംഗാളാണ്, ഗുജറാത്തല്ല'- ചടങ്ങില്‍ ദീദി പറഞ്ഞു.

കഴിഞ്ഞമാസം അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ തൃണമൂല്‍-ബിജെപി സംഘര്‍ഷത്തിനിടെയാണ് വിദ്യാസാഗര്‍ കോളജില്‍ സ്ഥാപിച്ചിരുന്ന വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള അടവിന്റെ ഭാഗമായി തൃണമൂല്‍ പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍, സാഹചര്യത്തെളിവുകള്‍ മറിച്ചാണ്.

പ്രതിമ തകര്‍ത്തതിന് പിന്നാലെ, വിദ്യാസാഗറിന്റെ പുതിയ പ്രതിമ എത്രയും പെട്ടന്ന് നിര്‍മിക്കുമെന്ന് ദീദി പ്രഖ്യാപിച്ചിരുന്നു. ഇതിനെ വെല്ലുവിളിച്ച് സമാന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. പ്രതിമ തകര്‍ത്തതിന് പിന്നില്‍ മമതയുടെ തെമ്മാടിത്തരമാണെന്നും തൃണമൂല്‍ തകര്‍ത്ത വിദ്യാസാഗര്‍ പ്രതിമ ബിജെപി നിര്‍മിക്കുമെന്നുമായിരുന്നു മോദിയുടെ വാദം.

മോദിയുടെ പ്രസ്താവന മമത തള്ളിക്കളഞ്ഞു. ബംഗാളിന് പ്രതിമ പുനര്‍ നിര്‍മിക്കാനുള്ള സാമ്പത്തികാവസ്ഥ ബംഗാളിനുണ്ടെന്നും അതിനു ബിജെപിയുടെ പണം വേണ്ടെന്നും അവര്‍ മറുപടി നല്‍കി.

പുതുതായി നിര്‍മിച്ച പ്രതിമ, ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം വിദ്യാസാഗര്‍ കോളേജില്‍ പഴയ പ്രതിമയുണ്ടായിരുന്നിടത്തു തന്നെ സ്ഥാപിക്കും.

Next Story

RELATED STORIES

Share it