India

ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക; ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ക്യാംപയിന്‍

പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ജനകീയ കൂട്ടായ്മകള്‍, സെമിനാറുകള്‍, തുടങ്ങിയ വ്യത്യസ്തപരിപാടികള്‍ ക്യാംപയിന്‍ കാലയളവില്‍ സംഘടിപ്പിക്കും. പോപുലര്‍ ഫ്രണ്ട് ഭാരവാഹികളും പ്രവര്‍ത്തകരും സമുദായ, രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിച്ച് സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ അവരുടെ പങ്കിനെക്കുറിച്ച് ഓര്‍മപ്പെടുത്തും. പ്രാദേശിക ഭരണകൂടങ്ങളും പോലിസുമായി ഏകോപനവും സഹകരണവും സാധ്യമാക്കാനുള്ള നീക്കങ്ങളും നടത്തും.

ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക; ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ക്യാംപയിന്‍
X

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കുമെതിരേ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമെതിരേ ഒന്നിച്ചണിചേരേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തി, ദേശവ്യാപകമായി ക്യാംപയിന്‍ സംഘടിപ്പിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് യോഗം അറിയിച്ചു. 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്നതാണ് ക്യാംപയിന്റെ പ്രമേയം. ന്യൂനപക്ഷങ്ങളുടെ ഭീതിയകറ്റാനും അവരുടെ വിശ്വാസം നേടാനും പുതിയ ചുവടുവയ്പ്പുകളുണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് വിജയത്തിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

'സബ്കാ സാത്ത്, സബ്കാ വിശ്വാസ്' എന്നാണ് അദ്ദേഹം സ്വയം അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ഉറപ്പുകള്‍ വെറും പൊള്ളയായ പ്രസ്താവന മാത്രമായിരുന്നുവെന്നും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിന് യാതൊരു വിലയും നല്‍കിയിട്ടില്ലെന്നും അധികം വൈകാതെ തന്നെ വ്യക്തമായിരിക്കുകയാണ്. പാര്‍ലമെന്റ് മുതല്‍ തെരുവുകളില്‍വരെ അവര്‍ 'ജയ്ശ്രീ റാം' വിളിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയാണ്. ബിജെപി എംപിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ശ്രീരാമന്റെ പേര് അപകീര്‍ത്തിപ്പെടുത്തിയപ്പോള്‍, ചെറുപട്ടണങ്ങളും കുഗ്രാമങ്ങളുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വഗുണ്ടകള്‍ക്ക് അത് ആവര്‍ത്തിക്കാനുള്ള പ്രേരണയായി.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രാജ്യത്തുടനീളം മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരേ നിരവധി ആക്രമണങ്ങളാണ് റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്‌ലിംകളോ, ദലിതരോ, നിസ്സാരകാരണങ്ങളുടെ പേരില്‍ രാജ്യത്തിന്റെ ഏതുഭാഗത്തുവച്ചും ഏതുസമയത്തും ക്രൂരമായി ആക്രമിക്കപ്പെടുന്നത് പതിവു സംഭവമായിരിക്കുന്നു. മത, വംശീയഭ്രാന്ത് മൂത്ത 'ആള്‍കൂട്ട'ങ്ങള്‍ പിഞ്ചുകുട്ടികളെയും വൃദ്ധജനങ്ങളെയും പോലും ഒഴിവാക്കാന്‍ കൂട്ടാക്കുന്നില്ല. ജീവിക്കാനുള്ള അവകാശം ജന്‍മാവകാശമാണ്.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണിത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഭരണകൂടത്തിന്റെ പ്രാഥമികബാധ്യതയാണ്. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍, സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാന്‍ അനിവാര്യമായ ചെറുത്തുനില്‍പ്പ് നടത്താന്‍ ഇന്ത്യന്‍ ശിക്ഷാനിയമം 96 മുതല്‍ 106 വരെയുള്ള വകുപ്പുകള്‍ പൗരന് അനുമതി നല്‍കുന്നുണ്ട്. 'ആള്‍ക്കൂട്ട' ആക്രമണങ്ങള്‍ തടയാന്‍ പുതിയ നിയമനിര്‍മാണം നടത്തുന്നതടക്കം, 2018 ല്‍ സുപ്രിംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ ഫലപ്രദമായ തുടര്‍നടപടികളുണ്ടായിട്ടില്ല. ഇരകളാക്കപ്പെടുന്ന വിഭാഗങ്ങള്‍ ഭയം വെടിയുകയും സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ, ഇത്തരം അതിക്രമങ്ങളെ തടയാന്‍ കഴിയുകയുള്ളൂ. അന്തസ്സിനെക്കുറിച്ചുള്ള ബോധമാണ് മനുഷ്യജീവിതത്തിന് വിലനല്‍കുന്നത്.

സാമൂഹ്യസുരക്ഷിതത്വമെന്നത് കൂട്ടായ ഉത്തരവാദിത്വമാണ്. തങ്ങളുടെ പ്രദേശങ്ങള്‍ സുരക്ഷിതവും സമാധാനപരവുമാവാന്‍ എല്ലാ വിഭാഗങ്ങളും രംഗത്തുവരണം. ഇതനുസരിച്ച്, പഞ്ചായത്തുകളും റസിഡന്റ് അസോസിയേഷനുകളും മഹല്ലുകമ്മിറ്റികളും അടക്കമുള്ള സംവിധാനങ്ങള്‍ക്ക് അവരുടെ പരിധിയില്‍പ്പെടുന്ന ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ബാധ്യതയുണ്ട്. സാധ്യമായ എല്ലാ മേഖലകളിലും ഇതുസംബന്ധിച്ച അവബോധം സൃഷ്ടിക്കാനാണ് ആഗസ്ത് 31 വരെ നീണ്ടുനില്‍ക്കുന്ന ക്യാംപയിന്‍ ലക്ഷ്യമിടുന്നത്.

പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ജനകീയ കൂട്ടായ്മകള്‍, സെമിനാറുകള്‍, തുടങ്ങിയ വ്യത്യസ്തപരിപാടികള്‍ ക്യാംപയിന്‍ കാലയളവില്‍ സംഘടിപ്പിക്കും. പോപുലര്‍ ഫ്രണ്ട് ഭാരവാഹികളും പ്രവര്‍ത്തകരും സമുദായ, രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിച്ച് സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ അവരുടെ പങ്കിനെക്കുറിച്ച് ഓര്‍മപ്പെടുത്തും. പ്രാദേശിക ഭരണകൂടങ്ങളും പോലിസുമായി ഏകോപനവും സഹകരണവും സാധ്യമാക്കാനുള്ള നീക്കങ്ങളും നടത്തും. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ക്യാംപയിനെ പിന്തുണയ്ക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന, ഇ എം അബ്ദുറഹ്മാന്‍, ഒ എം എ സലാം, അബ്ദുല്‍ വാഹിദ് സേട്ട്, കെ എം ശരീഫ് യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it