India

കെജ് രിവാള്‍ രാജ്യസഭയിലേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി എഎപി

കെജ് രിവാള്‍ രാജ്യസഭയിലേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി എഎപി
X

ന്യൂഡല്‍ഹി: എഎപി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ രാജ്യസഭയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി നേതൃത്വം. കെജ് രിവാളിന് പാര്‍ട്ടി നേതൃത്വതലത്തില്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്ന് വ്യക്തമാക്കിയാണ് എഎപി നേതൃത്വം അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്നത്.

ആം ആദ്മി പാര്‍ട്ടിയെ ദേശീയ തലത്തില്‍ വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള നേതാവാണ് കെജ് രിവാളെന്ന് മുതിര്‍ന്ന എഎപി നേതാവ് സോമനാഥ് ഭാരതി പ്രതികരിച്ചു. എഎപി ദേശീയ വക്താവ് പ്രിയങ്ക കക്കാറും സമാനമായ നിലപാടാണ് പങ്കുവച്ചത്. കെജ് രിവാള്‍ രാജ്യസഭയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും പ്രിയങ്ക വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. കെജ് രിവാള്‍ എഎപി കണ്‍വീനറാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എതെങ്കിലും സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും എഎപി വക്താവ് ചൂണ്ടിക്കാട്ടി.

കെജ് രിവാള്‍ രാജ്യസഭയിലേക്ക് എന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് ഡല്‍ഹി ബിജെപി ഘടകം ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കെജരിവാളിന് അധികാര ഭ്രമമാണെന്ന നിലയിലായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍.

അടുത്തു തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ നിന്നും നിലവില്‍ രാജ്യസഭാംഗമായ സഞ്ജീവ് അറോറ ജനവിധി തേടുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു അരവിന്ദ് കെജ് രിവാള്‍ രാജ്യസഭയിലേക്ക് എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. നിയമസഭയിലേക്ക് അറോറ വിജയിച്ചാല്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കും. തുടര്‍ന്ന് കെജ്‌രിവാളിനെ രാജ്യസഭയിലെത്തിക്കാനാണ് ആലോചനയെന്നുമായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.




Next Story

RELATED STORIES

Share it