India

2021-22ല്‍ 11 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് സാമ്പത്തിക സര്‍വേ റിപോര്‍ട്ട്

ബജറ്റ് അവതരണത്തിന് മുന്നോടിയായി പുറത്തുവിട്ട കഴിഞ്ഞ ഒരുവര്‍ഷത്തെ സാമ്പത്തിക അവലോകന റിപോര്‍ട്ടാണിത്. കൊവിഡും ദേശീയ ലോക്ക് ഡൗണും സൃഷ്ടിച്ച, കടുത്ത പ്രതിസന്ധി മൂലം നടപ്പുവര്‍ഷം (2020-21) മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച നെഗറ്റീവ് 7.7 ശതമാനമായിരിക്കുമെന്നും റിപോര്‍ട്ടിലുണ്ട്.

2021-22ല്‍ 11 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് സാമ്പത്തിക സര്‍വേ റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ലക്ഷ്യമിട്ട് സാമ്പത്തിക സര്‍വേ റിപോര്‍ട്ട്. അതിവേഗം കരകയറുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 2021-22ല്‍ 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യന്‍ തയ്യാറാക്കിയ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. സര്‍വേ റിപോര്‍ട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി പുറത്തുവിട്ട കഴിഞ്ഞ ഒരുവര്‍ഷത്തെ സാമ്പത്തിക അവലോകന റിപോര്‍ട്ടാണിത്. രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകളും സാമ്പത്തിക സ്ഥിതിയും വെളിപ്പെടുത്തുന്ന റിപോര്‍ട്ട് നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രസക്തവും ബജറ്റിന്റെ പ്രതിഫലനവും കൂടിയാണ്.

കൊവിഡും ദേശീയ ലോക്ക് ഡൗണും സൃഷ്ടിച്ച, കടുത്ത പ്രതിസന്ധി മൂലം നടപ്പുവര്‍ഷം (2020-21) മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച നെഗറ്റീവ് 7.7 ശതമാനമായിരിക്കുമെന്നും റിപോര്‍ട്ടിലുണ്ട്. അതായത് 134.4 ലക്ഷം കോടി. 2021-22ല്‍ 11 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്നതോടെ ഇന്ത്യയുടെ ജിഡിപി 149.2 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് 2019-20 ലെ ജിഡിപിയുടെ 145.7 ലക്ഷം കോടി രൂപയേക്കാള്‍ 2.4 ശതമാനം കൂടുതലാണ്. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തില്‍നിന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥ കരകയറുന്നതിന്റെ സൂചനകളാണിത്. കൊവിഡിന് ശേഷവും ലോകത്തിലെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായിരിക്കും ഇന്ത്യയെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ എല്ലാ ഗ്രാമീണ, നഗരപ്രദേശങ്ങളുടെയും വളര്‍ച്ച ഉറപ്പാക്കും. വീട്, വെള്ളം, പാചകവാതകം തുടങ്ങിയ പൗരന്‍മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രാമുഖ്യം നല്‍കും. സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന, സൗഭാഗ്യ, ഉജ്വല പദ്ധതികള്‍ക്ക് കീഴില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്കുള്ള സാധ്യത സര്‍വേ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള സാമ്പത്തിക വളര്‍ച്ചാനയങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധയൂന്നണം. സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണം. പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധന സഹായം ഉറപ്പാക്കണം.

ഇ- കൊമേഴ്‌സ് മേഖലയെ കൂടി ഉള്‍പ്പെടുത്തി, ഭക്ഷ്യവിലപ്പെരുപ്പ നിര്‍ണയം പുനക്രമീകരിക്കണം. സമ്പദ്‌രംഗത്ത് ചൈനയെ മറികടക്കാന്‍ ഗവേഷണം, വികസനം, നിക്ഷേപം എന്നിവയ്ക്ക് കൂടുതല്‍ പിന്തുണയും നിക്ഷേപവും ലഭ്യമാക്കണം. ആരോഗ്യമേഖലയില്‍ മികച്ച നിലവാരവും സേവനവും ഉറപ്പാക്കാന്‍ നിയന്ത്രണ സമിതി രൂപീകരിക്കണം. ആരോഗ്യമേഖലയിലെ പൊതുചെലവ് ജിഡിപിയുടെ ഒരുശതമാനത്തില്‍ നിന്നുയര്‍ത്തി മൂന്നുശതമാനമാക്കണം. സാമ്പത്തികനയം രൂപീകരിക്കുമ്പോള്‍ ക്രെഡിറ്റ് റേറ്റിങ്ങിനെ ഭയക്കരുത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് സ്വതന്ത്രമായ വിപണി കേന്ദ്രസര്‍ക്കാരിന്റെ പിഎല്‍ഐ സ്‌കീം, ആത്മനിര്‍ഭര്‍ ഭാരത് എന്നിവ സമ്പദ്‌വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.

2020 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ നേടിയ മൊത്ത നികുതി വരുമാനം 12.6 ശതമാനമായി കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നേടിയ മൊത്ത നികുതി വരുമാനത്തിന്റെ ഒരുഭാഗം സംസ്ഥാന സര്‍ക്കാരുകളുമായി പങ്കിടുന്നു. ഈ വിഭജനം 2020 ഏപ്രിലിനും നവംബറിനുമിടയില്‍ 20.7 ശതമാനം കുറഞ്ഞ് 3.34 ലക്ഷം കോടിയായി. സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരുകളെ കൂടുതല്‍ ബാധിച്ചിട്ടുണ്ട്. മൊത്ത നികുതിവരുമാനത്തിന് പുറമെ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ വഴി ഈ വര്‍ഷം കൂടുതല്‍ തുക ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it