India

റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ജനലിലൂടെ എറിഞ്ഞത് 500ന്റെ കെട്ടുകള്‍; പിടിച്ചെടുത്തത് രണ്ട് കോടി; ഒഡീശയില്‍ ചീഫ് എന്‍ജിനീയര്‍ അറസ്റ്റില്‍

റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ജനലിലൂടെ എറിഞ്ഞത് 500ന്റെ കെട്ടുകള്‍; പിടിച്ചെടുത്തത് രണ്ട് കോടി; ഒഡീശയില്‍ ചീഫ് എന്‍ജിനീയര്‍ അറസ്റ്റില്‍
X

ഭുവനേശ്വര്‍: അഴിമതി ആരോപണത്തിനു പിന്നാലെ ഒഡീശയിലെ ചീഫ് എന്‍ജിനീയറുടെ വീട്ടില്‍ നിന്ന് 2.1 കോടി രൂപ പിടിച്ചെടുത്ത് വിജിലന്‍സ്. ഒഡീശ റൂറല്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് ചീഫ് എന്‍ജിനീയര്‍ വൈകുണ്ഡ നാഥ് സാരംഗിയാണ് വിജിലന്‍സിന്റെ പിടിയിലായത്. വൈകുണ്ഡ നാഥിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഇടങ്ങളില്‍ ഒരേ സമയം നടത്തിയ പരിശോധനയിലാണ് കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്. ഫ്‌ലാറ്റിന്റെ ജനല്‍ വഴി അഞ്ഞൂറിന്റെ നോട്ടുകള്‍ വാരിയെറിഞ്ഞ് റെയ്ഡില്‍ നിന്ന് രക്ഷപ്പെടാനായി വൈകുണ്ഡ നാഥ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 12 ഇന്‍സ്‌പെക്റ്റര്‍മാരും ആറ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്റ്റര്‍മാരും മറ്റു ജീവനക്കാരും അടങ്ങുന്ന 26 പേരുടെ സംഘമാണ് പരിശോധന നടത്തിയത്.

അങ്കൂള്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജിയുടെ വാറന്റുമായാണ് സംഘമെത്തിയത്. വൈകുണ്ഡ നാഥിന്റെ കൈയില്‍ കണക്കില്‍ പെടാത്തത്ര പണമുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് പരിശോധന നടത്തിയത്. അങ്കൂളിലെ രണ്ട് നില വീട്, ഭുവനേശ്വറിലെയും പുരിയിലെയും ഫ്‌ലാറ്റുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ഭുവനേശ്വറിലെ ഫ്‌ലാറ്റില്‍ നിന്ന് മാത്രം 1 കോടി രൂപയാണ് പിടിച്ചെടുത്തത്. അങ്കൂളിലെ വീട്ടില്‍ നിന്ന് 1.1 കോടി രൂപയും പിടിച്ചെടുത്തു. പണം എണ്ണുന്ന യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ ഇതെല്ലാം എണ്ണി തിട്ടപ്പെടുത്തിയത്. അന്വേഷണം തുടരുകയാണ്.






Next Story

RELATED STORIES

Share it