India

മരുന്നും ഭക്ഷണവും കിട്ടാതെ മരണം: കുറ്റക്കാരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഡല്‍ഹി മര്‍ക്കസില്‍ വന്ന ആളുകളെ രാജീവ് ഗാന്ധി ഹോസ്പിറ്റലിലേക്ക് ആദ്യം കൊണ്ടുപോവുകയും പിന്നീട് ഡിഡിഎ ഫ്ളാറ്റിലേക്ക് മാറ്റുകയുമായിരുന്നു.

മരുന്നും ഭക്ഷണവും കിട്ടാതെ മരണം: കുറ്റക്കാരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്തുകാരെ പാര്‍പ്പിച്ചിരുന്ന താമസിപ്പിച്ചിരുന്ന ഡിഡിഎ ഫ്ളാറ്റില്‍ മരുന്നും ഭക്ഷണവും കിട്ടാതെ തമിഴ്നാട്ടുകാരനായ മുസ്തഫ മരിച്ച സംഭവം ഉദ്യോഗസ്ഥന്‍മാരുടെയും മെഡിക്കല്‍ ഓഫിസര്‍മാരുടെയും ഗുരുതരമായ വീഴ്ചകൊണ്ട് സംഭവിച്ചതാണെന്നും ഇക്കാര്യത്തില്‍ ഉത്തരവാദികളായ ഓഫിസര്‍മാരെ അടിയന്തരമായി സസ്‌പെന്റ് ചെയ്ത് നിക്ഷ്പക്ഷമായ ഒരു അന്വേഷണം നടത്തി സമയബന്ധിതമായി കുറ്റക്കാരെ ശിക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും കത്തയച്ചു.

തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഡല്‍ഹി മര്‍ക്കസില്‍ വന്ന ആളുകളെ രാജീവ് ഗാന്ധി ഹോസ്പിറ്റലിലേക്ക് ആദ്യം കൊണ്ടുപോവുകയും പിന്നീട് ഡിഡിഎ ഫ്ളാറ്റിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ എത്തിയശേഷം അവര്‍ അനുഭവിക്കേണ്ടിവന്നത് നരകതുല്യമായ സാഹചര്യങ്ങളാണ്. മരിച്ച മുഹമ്മദ് മുസ്തഫ ഡയബറ്റിക് രോഗിയായിരുന്നു. രോഗികളായ ഒരുപാടുപേരുണ്ടെന്നും അവര്‍ക്ക് മരുന്ന് കിട്ടിയില്ലെങ്കില്‍ അപകടമാണെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ട്പോലും അത് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഡോക്ടര്‍മാരെ നേരിട്ട് കാണാനുള്ള അവസരം പോലും നിഷേധിക്കുകയാണുണ്ടായത്. ബിപിയുടെയും പ്രമേഹത്തിന്റെയും രോഗമുള്ളവര്‍ക്ക് അതിന്റെ മരുന്ന് സമയത്തിന് കഴിക്കാതിരുന്നാലുള്ള പ്രത്യാഘതങ്ങള്‍ അറിയാവുന്ന ഡോക്ടര്‍മാര്‍ മനുഷ്യത്വരഹിതമായിട്ടാണ് അവരോട് പെരുമാറിയത്.

കൂടെയുണ്ടായിരുന്ന ആളുകള്‍ ബഹളം വെച്ചതിന് ശേഷമാണ് മരിച്ച മുഹമ്മദ് മുസ്തഫയുടെ മൃതശരീരം മാറ്റാന്‍പോലും അധികൃതര്‍ തയ്യാറായത്. ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത് ക്രൂരതയാണ് ഇവരോട് അധികൃതര്‍ കാണിച്ചത്. രാജ്യത്തെ അമ്പരിപ്പിച്ച ഈ സംഭവത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്ത്വം ക്രൂരമായി പെരുമാറിയിട്ടുള്ള ഉദ്യോഗസ്ഥന്‍മാര്‍ക്കു തന്നെയാണെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it