India

'ചന്ദ്രയാന്‍ 2' വിക്ഷേപണം നാളെ; 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി

തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ 2 കുതിച്ചുയരും. ശനിയാഴ്ച രാത്രിയാണ് കൗണ്ട്ഡൗണുമായി മുന്നോട്ടുപോവാനുള്ള അനുമതി ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് ചന്ദ്രയാന്‍ 2 മിഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയത്. ഞായറാഴ്ച രാവിലെ 6.51 ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ തുടങ്ങി.

ചന്ദ്രയാന്‍ 2 വിക്ഷേപണം നാളെ; 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി
X

ചെന്നൈ: ഇന്ത്യയുടെ സ്വപ്‌നദൗത്യമായ 'ചന്ദ്രയാന്‍ 2' വിക്ഷേപണത്തിനായി കാത്തിരിക്കുകയാണ് രാജ്യം. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ 2 കുതിച്ചുയരും. ശനിയാഴ്ച രാത്രിയാണ് കൗണ്ട്ഡൗണുമായി മുന്നോട്ടുപോവാനുള്ള അനുമതി ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് ചന്ദ്രയാന്‍ 2 മിഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയത്. ഞായറാഴ്ച രാവിലെ 6.51 ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ തുടങ്ങി.

ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ വിവിധ ഘട്ടങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയിലുറപ്പിച്ച റോക്കറ്റിന്റെയും ചന്ദ്രയാന്‍ പേടകത്തിന്റെയും സൂക്ഷ്മതല പരിശോധന നേരത്തെ പൂര്‍ത്തിയായിരുന്നു. ഇന്നു ചേരുന്ന ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് യോഗം വിക്ഷേപണത്തിന് അന്തിമാനുമതി നല്‍കും.

അരനൂറ്റാണ്ട് മുമ്പ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ അതേ ദിവസമാണ് ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണവും നടക്കുക. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. 4,000 കിലോയിലധികം ഭാരവുമായി കുതിക്കാനുള്ള കരുത്ത് മാക് ത്രീയ്ക്കുണ്ട്. ലോകത്ത് ഇതുവരെയുണ്ടായ ഏറ്റവും ചെലവ് കുറഞ്ഞ ചന്ദ്രദൗത്യമാണ് ഇന്ത്യയുടേത്. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ആകെ ചെലവ്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്റെയും 375 കോടി രൂപ ജിഎസ്എല്‍വി വിക്ഷേപണവാഹനത്തിന്റെയും ചെലവാണ്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, പര്യവേഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2. വിക്ഷേപണത്തിനുശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തുകയും തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങുകയും ചെയ്യും. വിക്രം എന്നാണ് ലാന്‍ഡര്‍ മോഡ്യൂളിനു നല്‍കിയിരിക്കുന്ന പേര്. ചന്ദ്രനിലെത്തിയശേഷം ലാന്‍ഡറില്‍നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപമാണ് ചന്ദ്രയാന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ഇറങ്ങുക.

പാറകളുടെ ഇമേജിങ് പരീക്ഷണത്തിനായി 13 ഇന്ത്യന്‍ ശാസ്ത്രീയ ഉപകരണങ്ങളാണ് ചന്ദ്രയാനിലുള്ളത്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവയും ജലത്തിന്റെ സാന്നിധ്യവും കണ്ടെത്തുന്നതിന് പാറകളുടെ ഇമേജിങ് നടത്തും. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചു വിശദമായി പഠിക്കുകയെന്നതും ചന്ദ്രയാന്റെ പ്രധാന ദൗത്യമാണ്. 53 ദിവസം നീണ്ട യാത്രയ്ക്കുശേഷം സപ്തംബര്‍ ആറിനായിരിക്കും ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തുകയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

Next Story

RELATED STORIES

Share it