India

ഐടി ആക്ട് 66 എ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഐടി ആക്ട് 66 എ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
X

ന്യൂഡല്‍ഹി: ഐടി ആക്ട് 66 എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. പോലിസ് സ്‌റ്റേഷനുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ നിലവിലില്ലാത്ത നിയമത്തിന്റെ പേരില്‍ കേസുകളെടുത്തിട്ടുണ്ടെങ്കില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. റദ്ദാക്കിയ ഐടി നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസെടുക്കുന്നതില്‍ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ജനാധിപത്യവിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരുമാണെന്ന് ചൂണ്ടിക്കാട്ടി ഇത് സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു. സെക്ഷന്‍ 66 എ പ്രകാരം 'കുറ്റകരമായ' ഉള്ളടക്കം ഓണ്‍ലൈനില്‍ പോസ്റ്റുചെയ്തതിന് ആളുകളെ അറസ്റ്റുചെയ്യാന്‍ പോലിസിന് അധികാരം നല്‍കുന്ന വിവാദ നിയമം സുപ്രിംകോടതി 2015 മാര്‍ച്ചിലാണ് സുപ്രധാന വിധിന്യായത്തിലൂടെ റദ്ദാക്കിയത്. എന്നാല്‍, ഇതിനുശേഷവും വിവിധ സംസ്ഥാനങ്ങളില്‍ ഇതേ വകുപ്പ് പ്രകാരം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു.

അടുത്തിടെ നടന്ന ഒരു ഹിയറിങ്ങില്‍ ആയിരത്തിലധികം കേസുകള്‍ ഈ വകുപ്പുപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേട്ട് കോടതി ആശ്ചര്യപ്പെട്ടിരുന്നു. 'ഇത് ഞെട്ടിപ്പിക്കുന്നതാണ്, ഞങ്ങള്‍ നോട്ടീസ് നല്‍കും- ജസ്റ്റിസുമാരായ ആര്‍ നരിമാന്‍, കെ എം ജോസഫ്, ബി ആര്‍ ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ച് പറഞ്ഞു. ഇത് 'അതിശയകരമാണ്. നടക്കുന്നത് ഭയങ്കരമാണ്- ജസ്റ്റിസ് നരിമാന്‍ കൂട്ടിച്ചേര്‍ത്തു. നിയമം പ്രയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു.

66 എ പ്രകാരം ഇപ്പോഴും കേസെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംഘടനയാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. നിയമം റദ്ദാക്കിയ ശേഷവും ഇതേവകുപ്പ് പ്രകാരം മഹാരാഷ്ട്ര (381), ജാര്‍ഖണ്ഡ് (291), യുപി (245), രാജസ്ഥാന്‍ (192), ആന്ധ്രാപ്രദേശ് (38), അസം (59), ഡല്‍ഹി (28), കര്‍ണാടക (14), തെലങ്കാന (15), തമിഴ്‌നാട് (ഏഴ്), ബംഗാള്‍ (37) എന്നിങ്ങനെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് സുപ്രിംകോടതി കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്.

Next Story

RELATED STORIES

Share it