India

പോക്‌സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍; ബോംബെ ഹൈക്കോടതി ജഡ്ജി രാജിവച്ചു

പോക്‌സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍; ബോംബെ ഹൈക്കോടതി ജഡ്ജി രാജിവച്ചു
X

മുംബൈ: പോക്‌സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയ ആയ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗെനേഡിവാല രാജിവച്ചു. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് അധ്യക്ഷയായിരുന്നു. വ്യാഴാഴ്ചയാണ് പുഷ്പ രാജി സമര്‍പ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിച്ചതായി ജുഡീഷ്യറി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഡീഷനല്‍ ജഡ്ജായുള്ള കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുതലേന്നാണ് പുഷ്പയുടെ രാജി. കാലാവധി നീട്ടിനല്‍കുകയോ സുപ്രിംകോടതി കൊളീജിയത്തിലേക്ക് ഉയര്‍ത്തുകയോ ചെയ്യാത്ത പശ്ചാത്തലത്തിലാണ് പുഷ്പയുടെ രാജിയെന്ന് ഹൈക്കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്കും ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്തയ്ക്കും ഗണേധിവാല രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇനി അഭിഭാഷകയായി പ്രവര്‍ത്തിക്കുമെന്നാണ് സൂചന. 2021ല്‍ ഒരാഴ്ചയ്ക്കകം മൂന്ന് വ്യത്യസ്ത പോക്‌സോ കേസുകളിലെ പ്രതികളെയാണ് വെറുതെ വിട്ടിരുന്നത്. ജനുവരി 14ന് പോക്‌സോ നിയമപ്രകാരം സെഷന്‍സ് കോടതി ശിക്ഷിച്ച യുവാവിനെ കുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്ന് നിരീക്ഷിച്ച് വിട്ടയച്ചു. ജനുവരി 15ന് പെണ്‍കുട്ടിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് പാന്റിന്റെ സിപ്പ് അഴിക്കുന്നത് പോക്‌സോ ഏഴാം വകുപ്പ് പ്രകാരമുള്ള കുറ്റമല്ല. അമ്പതുകാരനെ വിട്ടയച്ചുകൊണ്ടുള്ളതായിരുന്നു വിധി.

ജനുവരി 19ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രത്തിനു മുകളിലൂടെ പിടിച്ചാല്‍ അത് പോക്‌സോ പ്രകാരമുള്ള കുറ്റമാവില്ല. ചര്‍മം ചര്‍മത്തില്‍ സ്പര്‍ശിച്ചാലേ പോക്‌സോ എട്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമാവൂ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354ാം വകുപ്പ് പ്രകാരമുള്ള മാനഭംഗക്കുറ്റമേ നിലനില്‍ക്കൂ. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 39കാരനെതിരായ പോക്‌സോ കുറ്റം റദ്ദാക്കിക്കൊണ്ടായിരുന്നു വിധി. വിവാദവിധികളെത്തുടര്‍ന്ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയാക്കാന്‍ ജനുവരി 20ന് നല്‍കിയ ശുപാര്‍ശ സുപ്രിംകോടതി കൊളീജിയം റദ്ദാക്കി. എന്നാല്‍, ഒരു മാസത്തിനുശേഷം 2021 ഫെബ്രുവരിയില്‍ കൊളീജിയം സ്ഥിരം ജഡ്ജിയാക്കാന്‍ നിര്‍ദേശിക്കുന്നതിനുപകരം അഡീഷനല്‍ ജഡ്ജിയായി കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ശുപാര്‍ശ ചെയ്തു.

Next Story

RELATED STORIES

Share it