India

ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി

മയക്കുമരുന്നു കടത്ത് കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താനായിരുന്നു ബിനീഷ് കോടിയേരിയെ ഇഡി വിളിപ്പിച്ചത്. 20 അക്കൗണ്ടുകളില്‍നിന്നായി 30 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ലഭിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി
X

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആവശ്യമെങ്കില്‍ ചോദ്യംചെയ്യലിനായി ബിനീഷിനെ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. ലഹരി മരുന്നുകേസിലെ മുഖ്യപ്രതി അനൂപിന് പണം നല്‍കിയവരെ മുഴുവന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. 20 പേരാണ് പണം നല്‍കിയിട്ടുള്ളതെന്നാണ് വിവരം. അനൂപിന്റെ മൊഴിയുമായി ഇവരുടെ മൊഴികള്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

ശാന്തിനഗറിലെ ഇഡി ഓഫിസില്‍ ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ആറുമണിക്കൂര്‍ നീണ്ടുനിന്നു. മയക്കുമരുന്നു കടത്ത് കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താനായിരുന്നു ബിനീഷ് കോടിയേരിയെ ഇഡി വിളിപ്പിച്ചത്. 20 അക്കൗണ്ടുകളില്‍നിന്നായി 30 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ലഭിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ 20 അക്കൗണ്ടുകളിലേക്ക് പണമിട്ടത് ആരൊക്കെ, ഈ അക്കൗണ്ടുകളുടെ ഉടമകള്‍ ആരൊക്കെ എന്ന കാര്യവും ഇഡി അന്വേഷിക്കും. നേരത്തെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി യൂനിറ്റ് സപ്തംബര്‍ ഒമ്പതിനു ബിനീഷിനെ ചോദ്യംചെയ്തിരുന്നു.

ബംഗളൂരു മയക്കുമരുന്നു കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പിടിയിലായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍, ഡി അനിഖ എന്നിവരെ അറസ്റ്റുചെയ്തതോടെയായിരുന്നു കന്നഡ സിനിമാലോകത്തെ മയക്കുമരുന്നു ബന്ധം പുറത്തുവന്നത്. 2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കിയെന്ന് അനൂപ് എന്‍സിബിക്കു മൊഴി നല്‍കിയിരുന്നു. സഹോദരന്‍ ബിനോയിക്കും രണ്ടുസുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനീഷ് ബംഗളൂരുവിലെത്തിയത്. ഇന്ന് വൈകീട്ടോടെ ബിനീഷ് ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it