India

ഒന്നര ദിവസം പിന്നിട്ടു; ഡല്‍ഹിയില്‍ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീയണയ്ക്കാനായില്ല

ഒന്നര ദിവസം പിന്നിട്ടു; ഡല്‍ഹിയില്‍ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീയണയ്ക്കാനായില്ല
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭല്‍സ്വ മാലിന്യനിക്ഷേപ കേന്ദ്രം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു. തീപ്പിടിത്തമുണ്ടായി ഒന്നര ദിവസം പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. മാലിന്യനിക്ഷേപ കേന്ദ്രത്തിലെ ചില ഭാഗങ്ങള്‍ വ്യാഴാഴ്ചയും കത്തിക്കൊണ്ടിരിക്കുകയാണ്. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. വടക്കന്‍ ഡല്‍ഹിയിലെ ഭല്‍സ്വ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ ചൊവ്വാഴ്ചയാണ് വന്‍ തീപ്പിടിത്തമുണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്ന് പുക ഉയരുന്നതായി റിപോര്‍ട്ട് ചെയ്തു, അത് പിന്നീട് വന്‍ തീപ്പിടിത്തത്തിലേക്ക് കടക്കുകയായിരുന്നുവെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.


സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഭല്‍സ്വ മാലിന്യനിക്ഷേപത്തിന് സമീപം താമസിക്കുന്ന പ്രദേശവാസികളില്‍ ശ്വാസതടസ്സം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ, ഭല്‍സ്വ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപ്പിടിത്തത്തിന് പിന്നില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ (എംസിഡി) അവഗണനയാണെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആരോപിച്ചു. തീപ്പിടിത്തത്തെ കുറിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയില്‍ നിന്ന് (ഡിപിസിസി) റിപോര്‍ട്ട് തേടിയതായി മന്ത്രി എഎന്‍ഐയോട് പറഞ്ഞു. എംസിഡിയുടെ അനാസ്ഥയും 15 വര്‍ഷത്തെ ബിജെപിയുടെ അഴിമതിയും കാരണം ഡല്‍ഹിയിലെ ജനങ്ങള്‍ മാലിന്യനിക്ഷേപത്തെച്ചൊല്ലിയുള്ള പ്രശ്‌നം നേരിടുകയാണ്.

24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയോട് (ഡിപിസിസി) ഉത്തരവിട്ടിട്ടുണ്ട്. റിപോര്‍ട്ട് വരട്ടെ, ഈ വിഷയത്തില്‍ ഞങ്ങള്‍ തീരുമാനമെടുക്കും- റായ് പറഞ്ഞു. അധികാരികള്‍ ഫലപ്രദമായി ഇടപെട്ടിരുന്നുവെങ്കില്‍ ഈ മാലിന്യമലകള്‍ ഇവിടെ ഉണ്ടാവമായിരുന്നില്ലെന്ന് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി പറഞ്ഞു. ബിജെപിക്കാര്‍ ആദ്യം ഭല്‍സ്വ മാലിന്യനിക്ഷേപകേന്ദ്രത്തില്‍ പോയി കഴിഞ്ഞ 15 വര്‍ഷമായി എന്താണ് ചെയ്തതെന്ന് സര്‍വേ ചെയ്യണം. അവര്‍ 15 വര്‍ഷം അവിടെ ബുള്‍ഡോസര്‍ ഓടിച്ചിരുന്നെങ്കില്‍ ഈ മാലിന്യമലകള്‍ ഇന്ന് അവിടെ നില്‍ക്കില്ലായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it