India

11 പേര്‍ എതിരാളികളില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിയുടെ അംഗസംഖ്യ 93

11 പേര്‍ എതിരാളികളില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിയുടെ അംഗസംഖ്യ 93
X

ഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ എന്നിവരുള്‍പ്പെടെ 11 പേര്‍ എതിരാളികളില്ലാതെ രാജ്യസഭയിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ആറ് എംപിമാരും ബിജെപിയുടെ അഞ്ച് എംപിമാരുമാണ് എതിരാളികളില്ലാതെ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 24നായിരുന്നു ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിര്‍കക്ഷി ഇല്ലാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കില്ല. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു. ബംഗാളിലെ ഒരു രാജ്യസഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി വിജയിച്ചു.

രാജ്യസഭയിലേക്ക് രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്ന എസ്. ജയശങ്കറിനു പുറമെ ഗുജറാത്തില്‍ നിന്നുള്ള ബാബുഭായി ദേശായി, കേസരിദേവ് സിങ്ങ് ഝാല, പശ്ചിമ ബംഗാളില്‍നിന്നും ആനന്ദ് മഹാരാജ്, ഗോവയില്‍നിന്നുള്ള സദാനന്ദ സേഠ് എന്നിവരാണ് വിജയമുറപ്പിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. ഡെറക് ഒബ്രിയനെക്കൂടാതെ തൃണമൂലില്‍നിന്ന് സുഖേന്ദു ശേഖര്‍ റോയ്, ദോള സെന്‍, സാകേത് ഗോഖലെ, സമീറുള്‍ ഇസ്ലാം, പ്രകാശ് ബാരിക് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയില്‍ ഒരു സീറ്റുകൂടി നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ അംഗബലം 30ലേക്ക് ചുരുങ്ങി.


അതേസമയം, ജൂലൈ 24 മുതല്‍ രാജ്യസഭയില്‍ ഏഴ് സീറ്റ് ഒഴിവു വരും. ജമ്മു കശ്മീരിന്റെ നാലു സീറ്റും ഉത്തര്‍പ്രദേശിന്റെ ഒരു സീറ്റും രാഷ്ട്രപതി ശുപാര്‍ശ ചെയ്യുന്ന രണ്ട് സീറ്റുകളുമാണ് ഒഴിവു വരിക. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 238 ആവുകയും കേവലഭൂപരിക്ഷത്തിന് 120 സീറ്റുകളുമാകും. 93 സീറ്റുകള്‍ സ്വന്തമായുള്ള ബിജെപിക്ക് സഖ്യകക്ഷികളെ കൂടി ചേര്‍ത്താല്‍ 105 സീറ്റാവും. നാമനിര്‍ദേശം ചെയ്യപ്പെട്ട അഞ്ച് എംപിമാരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണ പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ 112 പേരുടെ പിന്തുണ ഉറപ്പാക്കുന്ന ബിജെപിക്ക് ഭൂരിപക്ഷത്തിലെത്താന്‍ കേവലം എട്ട് സീറ്റുകള്‍ കൂടി മതിയാകും.





Next Story

RELATED STORIES

Share it