Districts

സിപിഎം ലക്ഷദ്വീപ് ഐക്യദാർഢ്യ സമ്മേളനം നടത്തി

ലക്ഷദ്വീപിൽ ജനാധിപത്യം പുനസ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങളും ഭരണനയങ്ങളും പിൻവലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ലക്ഷദ്വീപ് നിവാസികൾ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു.

സിപിഎം ലക്ഷദ്വീപ് ഐക്യദാർഢ്യ സമ്മേളനം നടത്തി
X

കണ്ണൂർ: സിപിഎം ലക്ഷദ്വീപ് ഐക്യദാർഢ്യ സമ്മേളനം നടത്തി. ഫേസ് ബുക്ക് പേജിൽ ഓൺലൈനായി നടന്ന സമ്മേളനം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡോ. വി. ശിവദാസൻ എംപി, എൻ അലി അബ്ദുല്ല, ഡോ. സലീം നദ്‌വി വെളിയമ്പ്ര, ഡോ. സുൾഫിക്കർ അലി, അബ്ദുൾ ലത്തീഫ് സഹദി പഴശ്ശി, കോമളം കോയ എന്നിവർ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ മോഡറേറ്ററായിരുന്നു. വെബിനാറിൽ പൊരുതുന്ന ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം അംഗീകരിച്ചു.

ലക്ഷദ്വീപിൽ ജനാധിപത്യം പുനസ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങളും ഭരണനയങ്ങളും പിൻവലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ലക്ഷദ്വീപ് നിവാസികൾ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു. ഒരു ജനതയുടെ ജീവിതവും സംസ്‌കാരവും വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ലക്ഷദ്വീപിൽ നടക്കുന്നത്. ലക്ഷദ്വീപിൽ നടക്കുന്നത് ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലോ ലക്ഷദ്വീപ് ജനതയും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കമോ അല്ല. ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കാൻ വേണ്ടി രാജ്യസ്‌നേഹികൾ നടത്തുന്ന പോരാട്ടമാണ്.

1956ൽ 7-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ലക്ഷദ്വീപ് എന്ന കേന്ദ്രഭരണ പ്രദേശം രൂപീകരിച്ചത്. രൂപീകരിക്കുമ്പോൾ ലക്ഷ്യമാക്കിയത് ദ്വീപ് പ്രദേശത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വൈവിധ്യങ്ങളും നിലനിർത്താനും സംരക്ഷിക്കാനും വേണ്ടിയാണെന്നാണ്. എന്നാൽ 2020 ഡിസംബറിൽ അഡ്മിനിസ്‌ട്രേറ്ററായ ബിജെപി നേതാവും മുൻ ഗുജറാത്ത് ആഭ്യന്തരന്ത്രിയും മോദി ഭക്തനുമായ പ്രഫുൽ ഖോഡ പട്ടേൽ ചെയ്യുന്നത് ദ്വീപിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ തനിമ തകർക്കാനുള്ള നടപടികളാണ്. പ്രതിഷേധത്തിന് അടിസ്ഥാന കാരണമതാണ്.

ഭൂമിയും തൊഴിലും ഭക്ഷണവും നിഷേധിക്കുന്ന നടപടികളാണ് അഡ്മിനിസ്‌ട്രേറ്റർ സ്വീകരിച്ചുവരുന്നത്. ദേശീയ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ റിപോർട്ട് പ്രകാരം ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ റിപോർട്ട് ചെയ്യുന്ന ലക്ഷദ്വീപിൽ ഗുണ്ടാനിയമം നടപ്പാക്കിയതും ബീഫ് നിരോധിച്ചതും ബോധപൂർവ്വമാണ്. പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം പോലും നിഷേധിച്ചുകൊണ്ടാണ് പ്രതിഷേധക്കാരുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് ജനത ഒറ്റയ്ക്കല്ല. രാജ്യമാകെ ഒപ്പമുണ്ട്. കേരളത്തിൽ വരും ദിവസങ്ങളിൽ എംപിമാർ അടക്കമുള്ളവർ ലക്ഷദ്വീപ് ജനതയോടൊപ്പം ചേർന്നുകൊണ്ട് പോരാട്ടം സംഘടിപ്പിക്കുകയാണ്. ജൂൺ 3ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുൻപിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടക്കുന്ന പ്രതിഷേധ സംഗം വിജയിപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Next Story

RELATED STORIES

Share it