Districts

കോഴിക്കോട് ജില്ലയില്‍ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു

കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്ന നടുവണ്ണൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 57,50,392 ലക്ഷം രൂപയുടെ നവീകരണമാണ് നടന്നത്.

കോഴിക്കോട് ജില്ലയില്‍ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു
X

കോഴിക്കോട്: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടികുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു. തിങ്കളാഴ്ച്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങ് ഉദ്ഘാടനം ചെയ്യും. പുതിയാപ്പ, നടുവണ്ണൂര്‍, കൂടരഞ്ഞി, കാരശ്ശേരി, ചോറോട്, കായണ്ണ, പെരുവണ്ണാമൂഴി, ചങ്ങരോത്ത്, കൊളത്തൂര്‍, അത്തോളി, അഴിയൂര്‍, ആയഞ്ചേരി എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നത്. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്ന നടുവണ്ണൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 57,50,392 ലക്ഷം രൂപയുടെ നവീകരണമാണ് നടന്നത്. ഉച്ചക്ക് ശേഷം ഒ. പി സേവനം നല്‍കുന്നതിനായി പാരാമെഡിക്കല്‍ ജീവനക്കാരെയും പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. പുരുഷന്‍ കടലുണ്ടി എംഎല്‍എ യുടെ എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും പഞ്ചായത്ത് ഭരണസമിതിയുടെ 8,43,320 രൂപയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖാന്തരം ലഭിച്ച 21,75,000 രൂപയും അനുവദിച്ചിട്ടുണ്ട്. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ഉറപ്പുവരുത്തുന്നതിനായി 2,32,000 രൂപയും അനുവദിച്ചിട്ടുണ്ട്.

അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നും 19, 83,971 രൂപയും പഞ്ചായത്ത് വിഹിതമായി 5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി നവീകരിച്ച ഓഫീസ് സംവിധാനം, പരിശോധന മുറികള്‍, ലബോറട്ടറി സംവിധാനം, ടിവി, കുടിവെള്ളം, പബ്ലിക് അഡ്രസ് സിസ്റ്റം സംവിധാനം, കുത്തിവെപ്പ് മുറി തുടങ്ങി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്.

പുതിയാപ്പ ആരോഗ്യ കേന്ദ്രത്തില്‍ 38 ലക്ഷം രൂപയുടെ പ്രവര്‍ത്തികളാണ് ഇതു വരെ നടത്തിയത്. ഭൗതിക സാഹചര്യ വികസനത്തിന്റെ ഭാഗമായി ആശുപത്രിയുടെ മുന്‍വശം വിപുലീകരിക്കുകയും അവിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍, പ്രീ ചെക്കപ്പ് ഏരിയ, കാത്തിരിപ്പ് സ്ഥലം എന്നിവ നിര്‍മ്മിച്ചു. കണ്‍സല്‍ട്ടേഷന്‍ മുറികള്‍,ഓഫീസ്, നിരീക്ഷണ മുറി, ഫാര്‍മസി, ടോയ്ലറ്റ് എന്നിവ നവീകരിച്ചു. ശ്വാസ്, ആശ്വാസ്, വയോജന ക്ലിനിക്കുകളും ആരംഭിച്ചു.

ആയഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് മുഖേന ഏഴ് ലക്ഷം രൂപയും എന്‍ എച്ച് എസ് മുഖേന 13 ലക്ഷം രൂപയും നല്‍കി ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. മുപ്പത്തിഏഴായിരത്തോളം ആളുകള്‍ക്ക് ആശ്രയമാണ് ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം. പുതുതായി കെട്ടിടം നിര്‍മ്മിക്കാന്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ വലിയ പങ്ക് വഹിച്ചു.

കായണ്ണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഇന്ന് 1,40,000 രൂപയും പഞ്ചായത്ത് വിഹിതമായ 6,63,520 രൂപയും ഉപയോഗിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രോജക്ട് വിഹിതമായ 69,500 ഉപയോഗിച്ച് ഈ സ്ഥാപനത്തില്‍ മൂന്ന് ബാത്ത്‌റൂമുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 4,50,000 രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

ജലസേചനവകുപ്പ് പഞ്ചായത്തിന് കൈമാറിയ ഒരേക്കര്‍ സ്ഥലത്താണ് പെരുവണ്ണാമൂഴി ആരോഗ്യ കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍ അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കൂടരഞ്ഞി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതമായി 84.54 ലക്ഷവും എന്‍എച്ച്എം വിഹിതമായി 14.41ലക്ഷവും സ്പോണ്‍സര്‍ഷിപ്പിലൂടെ 2 ലക്ഷവും ചെലവഴിച്ചു. അഴിയൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കഴിഞ്ഞ നാല് വര്‍ഷമായി വികസനത്തിന്റെ പാതയിലാണ്. 27 ലക്ഷം രൂപയാണ് ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായി ചെലവഴിച്ചത്.

ചോറോട് പഞ്ചായത്ത് പരിധിയില്‍ വരുന്ന ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിന് 48,50,000 രൂപയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. കൊളത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് 15 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആഴ്ചയില്‍ ആറ് ദിവസവും രാവിലെ മുതല്‍ വൈകിട്ട് വരെ ഡോക്ടറുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനവും ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.




Next Story

RELATED STORIES

Share it