News

ജില്ലാ സമ്മേളനങ്ങൾ അവസാന ഘട്ടത്തിലേക്ക്; വിമർശന ശരങ്ങൾ ഏറ്റുവാങ്ങി കാനം ഒറ്റപ്പെടുന്നു

പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് കാനത്തിന് രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. കാനം പിണറായി വിജയന്റെ അടിമയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നും എല്‍ദോ എബ്രഹാമിനെ പോലിസ് തല്ലിയപ്പോള്‍ കാനം ന്യായീകരിച്ചെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

ജില്ലാ സമ്മേളനങ്ങൾ അവസാന ഘട്ടത്തിലേക്ക്; വിമർശന ശരങ്ങൾ ഏറ്റുവാങ്ങി കാനം ഒറ്റപ്പെടുന്നു
X

സിപിഐ ജില്ലാ സമ്മേളനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ മിക്ക ജില്ലകളിലും രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങി കാനം രാജേന്ദ്രൻ പാർട്ടിയിൽ ഒറ്റപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. മിക്ക ജില്ലകളിലും ജില്ലാ കൗൺസിൽ അം​ഗങ്ങളുടെ എണ്ണത്തിൽ ഔദ്യോ​ഗിക പക്ഷത്തിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തത് കെ ഇ ഇസ്മായിൽ പക്ഷം ഇത്തവണ സംസ്ഥാന നേതൃത്വം പിടിച്ചെടുക്കുമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

ഇന്നും നാളെയുമായി സമ്മേളനങ്ങൾ നടക്കുന്ന തൃശൂർ, പാലക്കാട് ജില്ലകളിലും കാനത്തിന് കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. സമ്മേളന കാലയളവുവരെ പൊതുവേ നിശബ്ദനായിരുന്ന കെ ഇ ഇസ്മായിൽ സമ്മേളനങ്ങളിൽ നിറസാന്നിധ്യമായതാണ് കാനം പക്ഷത്തിന് തിരിച്ചടിയായതെന്നാണ് പല സംസ്ഥാന, ജില്ലാ നേതാക്കളും പറയുന്നത്. വയനാട്, കണ്ണൂർ, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വരുംദിവസങ്ങളിൽ സമ്മേളനം നടക്കാൻ ബാക്കിയുള്ളത്. സമ്മേളനം പുരോ​ഗമിക്കുന്ന തൃശൂരിൽ കൂടി ആധിപത്യം ഉറപ്പിച്ചാൽ കെ ഇ ഇസ്മായിൽ പക്ഷം നിഷ്പ്രയാസം സംസ്ഥാന നേതൃത്വം കൈയടക്കും.

പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് കാനത്തിന് രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. കാനം പിണറായി വിജയന്റെ അടിമയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നും എല്‍ദോ എബ്രഹാമിനെ പോലിസ് തല്ലിയപ്പോള്‍ കാനം ന്യായീകരിച്ചെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നത്. തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി തയ്യാറാകുന്നില്ല. തെറ്റുകളാണെന്ന് അറിഞ്ഞിട്ടും കാനം എന്തിനാണ് പിണറായിയെ ന്യായീകരിക്കുന്നതെന്നും വിമർശനമുയർന്നു. ഇതുവരെ നടന്ന ഒമ്പത് ജില്ലാ സമ്മേളനത്തിലും ഇതേ വിമർശനം പെരുമ്പറ പോലെ മുഴങ്ങിയിട്ടുണ്ട്.

ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പോലും സിപിഐ നിലപാട് എടുക്കുന്നില്ലെന്ന വിഷയം ഉന്നയിച്ച് കെ റെയിൽ വിഷയത്തിലാണ് കാനത്തിനെതിരേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നത്. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ആനി രാജയ്‌ക്കെതിരേ എം എം മണിയുടെ പരാമര്‍ശം ഉണ്ടായപ്പോള്‍ കാനം തിരുത്തല്‍ ശക്തിയായില്ല. പോലിസില്‍ ആര്‍എസ്എസ് കടന്നുകയറ്റത്തെ കുറിച്ച് പറഞ്ഞ ആനി രാജയെ നേരത്തെ ഒറ്റപ്പെടുത്തി. അതിനുപിന്നാലെ മണിയുടെ പരാമര്‍ശത്തിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ല. സിപിഎമ്മിന് പോലും സമ്മതിക്കേണ്ടി വന്നിട്ടും സിപിഐ സെക്രട്ടറി ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞില്ലെന്ന വിമര്‍ശനവും കാനത്തിനെതിരേ ഉയര്‍ന്നു.

മുഖ്യമന്ത്രിയെ വിമര്‍ശിക്കേണ്ട ഒരു സന്ദര്‍ഭത്തിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് അത് ഉണ്ടാകുന്നില്ല. പോലിസ് പക്ഷപാതപരമായി പെരുമാറുന്നു. ഇത് ഗൗരവത്തോടെ കാണണം. കാനത്തിന്റെ അടുത്ത അനുയായിയും കണ്ടല സഹകരണ ബാങ്ക് അഴിമതിയിൽ ആരോപണ വിധേയനുമായ എൻ ഭാസുരാം​ഗനെ ചൂണ്ടിക്കാണിച്ചായിരുന്നു കാസർകോട് ജില്ലയിലെ വിമർശനം. സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും തടഞ്ഞ് വിശ്വാസ്യത നിലനിര്‍ത്തണമെന്നായിരുന്നു കാനം കേട്ട പഴി. ലോകായുക്ത ഭേദ​ഗതിക്ക് സിപിഎമ്മിന് കുടപിടിച്ച കാനം സിപിഐയുടെ അസ്ഥിത്വം പണയം വച്ചെന്ന വിമർശനവും ഇവിടെ ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം നടന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തിലും കാനം രാജേന്ദ്രനെ പ്രതിനിധികൾ വെറുതേവിട്ടില്ല. കാനം രാജേന്ദ്രൻ ചക്രവർത്തിയെ പോലെയാണ് പെരുമാറുന്നത്. ആനി രാജയുടെ വിഷയത്തിൽ കാനം എടുത്ത നിലപാട് സിപിഎം വിധേയത്വത്തിന്റെ ഉദാഹരണമാണ്. പാർട്ടി സെക്രട്ടറിയായി ആറുവർഷം പൂർത്തീകരിക്കുമ്പോൾ പാർട്ടിയുടെ ആത്മാഭിമാനം നശിപ്പിച്ചു. സർക്കാരിൻറെ സുഖ-ദുഖങ്ങൾ പങ്കിടാൻ സിപിഐ ഒറ്റക്കെട്ടായി നിൽക്കണം എന്നുള്ള കാനത്തിൻറെ പരാമർശത്തിനെതിരേയും വിമർശനം ഉയർന്നു. ഈ ചിന്താഗതി പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ സമയത്ത് ഇല്ലായിരുന്നോ എന്നും ഇത് എൽഡിഎഫിന്റെ സുഖ-ദുഖങ്ങളല്ല മറിച്ച് കാനത്തിന്റെ സ്വന്തം സുഖ-ദുഖങ്ങളാണോ എന്നും വരെ ചോദ്യങ്ങൾ ഉയർന്നു.

സമ്മേളനം കഴിഞ്ഞ ജില്ലകളിൽ ആലപ്പുഴ ജില്ലയിൽ മാത്രമാണ് കാനം പക്ഷത്തിന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞത്. ഇത് സൂചിപ്പിക്കുന്നത് കാനത്തിന് നേരത്തേ പാർട്ടിക്കകത്ത് ഉണ്ടായിരുന്ന സ്വീകാര്യത നഷ്ടപ്പെട്ടുവെന്നത് തന്നെയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ആക്രമണത്തിന് ഇരയായ എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി നിമിഷ രാജുവിനെ സംരക്ഷിക്കാൻ കാനത്തിന് ആയില്ലെന്ന വിമർശനം പാലക്കാട് ജില്ലയിൽ നിന്ന് ഉയർന്നതോടെ ഒന്നാം പിണറായി സർക്കാർ കാലത്തെ കാനം രണ്ടാം പിണറായി സർക്കാർ കാലത്ത് വിധേയപ്പെട്ട് രാഷ്ട്രീയ അസ്ഥിത്വം ഇല്ലാതായെന്ന വിലയിരുത്തലും പ്രതിനിധികൾക്കിടയിൽ ഉണ്ടായി.

ഒക്ടോബർ ഒന്നു മുതൽ നാലു വരെ തിരുവനന്തപുരത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെ പാർട്ടിയിലെ തന്റെ വിമർശകരെ ആക്രമിക്കാൻ കാനം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടന പ്രസം​ഗം ഉപയോ​ഗിച്ചു. പരസ്പരം കലഹിച്ച് തീർക്കേണ്ടവരല്ല ഇടതു പാർട്ടികൾ എന്നായിരുന്നു കാനത്തിന്റെ ന്യായീകരണം. മുന്നണിയിൽ ഒരുമിച്ച് ഉണ്ടാകുമ്പോൾ സുഖ ദുഖങ്ങൾ ഒരുമിച്ചു പങ്കിടണം. അതിനിടയിൽ സ്വാഭാവികമായി അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുമെന്നായിരുന്നു അദ്ദേഹം തിരിച്ചടിച്ചത്.

ഇതേ സ്ഥിതി തൃശൂരിലും അദ്ദേഹം പരീക്ഷിച്ചെങ്കിലും പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രകാശ് ബാബുവിലൂടെ കനത്ത മറുപടിയും ഏറ്റുവാങ്ങേണ്ടി വന്നു. സിപിഎമ്മിന്റെ തണലില്ല സിപിഐ വളരേണ്ടതെന്നും പകരം സംഘടനാപരമായി മികവുണ്ടാക്കാനാണു പാർട്ടി നേതാക്കൾ ഉൾപ്പെടെ ശ്രമിക്കേണ്ടതെന്നും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു പാലക്കാ‍ട് സിപിഐ ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ ചർച്ചയ്ക്കുള്ള മറുപടിക്കിടെ കാനത്തിന് തിരിച്ചടി നൽകി. സംഘടന ശക്തമാകാൻ പ്രവർത്തകരും നേതാക്കളും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ മതിയെന്നും അദ്ദേഹം കാനത്തെ പരോക്ഷമായി ഓർമ്മിപ്പിച്ചു.

ഇതേ സ്ഥിതിയാണ് മുന്നോട്ട് പോകുന്നതെങ്കിൽ പുതിയ സംസ്ഥാന നേതൃത്വം വരുന്നതോടെ സമ്മേളനങ്ങളിൽ രൂക്ഷവിമർശനം നേരിടുന്ന മന്ത്രിമാർക്ക് സ്ഥാനചലനം ഉണ്ടാകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. റവന്യൂ, കൃഷി, ക്ഷീരവികസന വകുപ്പ് മന്ത്രിമാർക്ക് കനത്ത വിമർശനങ്ങളാണ് മണ്ഡലം സമ്മേളനം മുതൽ നേരിടേണ്ടി വന്നിട്ടുള്ളത്. ബഫർസോൺ വിഷയത്തിൽ കൃഷി മന്ത്രിയുടെ പരിസ്ഥിതി മൗലികവാദ നിലപാടുകൾ കാരണം സിപിഐയുടെ ഇടുക്കി ജില്ലാ ഘടകത്തിന് ജനങ്ങൾക്ക് മുന്നിൽ തലകുനിക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട്. കാനം ഒറ്റപ്പെടുന്നത് അനുഭവപ്പെട്ടതോടെ നിരവധി നേതാക്കൾ ഇസ്മായിൽ പക്ഷത്തേക്ക് ചുവടുവച്ചതും കാനത്തിന് തിരിച്ചടിയായിട്ടുണ്ട്.

Next Story

RELATED STORIES

Share it