Thiruvanandapuram

കോൺഗ്രസിലെ തമ്മിലടി; തലസ്ഥാനത്ത് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ നാന പട്ടോള ഇന്നെത്തും

സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രചരണ പരിപാടികളില്‍ എഐസിസിക്ക് പൂര്‍ണ തൃപ്തിയുണ്ടെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.തിരുവനന്തപുരം മണ്ഡലത്തിലെ പ്രചരണത്തില്‍ വീഴ്ച ഉണ്ടായെന്ന് സ്ഥാനാർഥിയായ ശശി തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും നിരീക്ഷകരുണ്ട്. തിരുവനന്തപുരത്ത് പ്രത്യേകമായി ഒരാളെ നിയോഗിക്കുകയാണ് ചെയ്തത്.

കോൺഗ്രസിലെ തമ്മിലടി; തലസ്ഥാനത്ത് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ നാന പട്ടോള ഇന്നെത്തും
X

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രചരണ പരിപാടികളില്‍ എഐസിസിക്ക് പൂര്‍ണ തൃപ്തിയുണ്ടെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ പ്രചരണം വിലയിരുത്താനെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അതേസമയം, കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് പ്രചരണരംഗത്ത് ഭിന്നത രൂക്ഷമായ തിരുവനന്തപുരം മണ്ഡലത്തിൽ എഐസിസിയുടെ പ്രത്യേക നിരീക്ഷകനായി നിയോഗിച്ച നാന പട്ടോളെ ഇന്ന് തലസ്ഥാനത്തെത്തും. വൈകീട്ട് 4.30ന് ഇൻഡിഗോ വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുക.

തിരുവനന്തപുരം മണ്ഡലത്തിലെ പ്രചരണത്തില്‍ വീഴ്ച ഉണ്ടായെന്ന് സ്ഥാനാർഥിയായ ശശി തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും നിരീക്ഷകരുണ്ട്. തിരുവനന്തപുരത്ത് പ്രത്യേകമായി ഒരാളെ നിയോഗിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് സംഘടനാ പ്രശ്നങ്ങളൊന്നുമില്ല. തിരുവനന്തപുരം സീറ്റിന് കൂടുതല്‍ രാഷ്ട്രീയ പ്രധാന്യം എഐസിസി നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമില്ലെന്നായിരുന്നു ശശി തരൂരിന്റെ പരാതി. ഇക്കാര്യം കെപിസിസി നേതൃത്വത്തോടും ഹൈക്കമാന്‍ഡിനോടും അദ്ദേഹം ഉന്നയിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നാനാ പട്ടോളയെ പ്രത്യേക നിരീക്ഷകനായി നിയമിച്ചത്. നിലവിൽ നാഗ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് നാന പട്ടോള. മുമ്പ് ബിജെപി എംപിയായിരുന്ന പട്ടോള പ്രധാനമന്ത്രിയെ വിമർശിച്ച് പാർട്ടിവിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. മണ്ഡലത്തിലെ പ്രചരണ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നാന പട്ടോളയ്ക്ക് എഐസിസി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്കാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. പ്രാദേശിക തലത്തിൽ നിരവധി നേതാക്കൾ വിമർശനവുമായി രംഗത്തുവരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെടലുണ്ടായത്. എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ബൂത്തുതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, നോട്ടീസ് വിതരണം എന്നിവ വേഗത്തിലാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതാക്കള്‍ സജീവമല്ലെന്ന് കാണിച്ച് തരൂര്‍ ക്യാംപ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലയിലെ നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. മെല്ലെപ്പോക്കിന് പിന്നില്‍ വി എസ് ശിവകുമാര്‍ എംഎല്‍എയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിരുന്നു. ഇത് നിഷേധിച്ച വി എസ് ശിവകുമാര്‍, തനിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവരെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും നല്‍കി. അതിനിടെ ശിവകുമാറിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളി ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കല്ലിയൂര്‍ മുരളിയുടെ വീടിന്റെ മതിലില്‍ വരച്ച കൈപ്പത്തി ചിഹ്‌നം മായ്ച്ച് താമര വരച്ചുചേര്‍ക്കുകയും ചെയ്തു. ശിവകുമാര്‍ അടക്കമുള്ള നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും ഇനി കോണ്‍ഗ്രസില്‍ നിന്നിട്ടുകാര്യമില്ലെന്നുമായിരുന്നു കല്ലിയൂര്‍ മുരളിയുടെ നിലപാട്.

അതേസമയം, തരൂരിന്റെ പരാതി സ്ഥിരീകരിക്കുന്ന തരത്തില്‍ തിരുവനന്തപുരത്ത് പ്രചാരണം വേണ്ടരീതിയില്‍ നടക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി പ്രതികരിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. തരൂരിന്റെ പ്രചാരണപരിപാടികളില്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എന്നാല്‍, മുല്ലപ്പള്ളിയെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയതോടെ മുല്ലപ്പള്ളി മലക്കംമറിഞ്ഞു. ആരോപണത്തിന് പിന്നില്‍ പരാജയഭീതി പൂണ്ട ബിജെപി കേന്ദ്രങ്ങളാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണം. പിന്നീട് ഇത് ശരിവച്ച് മുല്ലപ്പള്ളി രംഗത്തെത്തുകയും ചെയ്തു.

അതിനിടെ, പ്രചാരണ രംഗത്തെ പ്രതിസന്ധി വിലയിരുത്താന്‍ മുതിർന്ന നേതാക്കളുടെ അവലോകന യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളുടേയും ചുമതലയുള്ള യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരത്തിനൊപ്പം പാലക്കാട്, വയനാട് സീറ്റുകളിലെ പ്രചരണ പരിപാടികളും യോഗത്തില്‍ ചര്‍ച്ചയാവും. പാലക്കാട് ഡിസിസി പ്രസിഡ‍ന്‍റ് കൂടിയായ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ സ്വന്തം നിലയില്‍ പ്രചാരണം നടത്തുകയാണെന്ന പരാതി എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എഐസിസിയേയും കെപിസിസിയേയും അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി മൽസരിക്കുന്ന വയനാട് സീറ്റിലെ പ്രചാരണവും യോഗം വിലയിരുത്തും. കഴിഞ്ഞ രണ്ട് തവണയും വിജയിച്ചെങ്കിലും വയനാട് സീറ്റില്‍ ഭൂരിപക്ഷം കുറ‍യുന്നത് പാര്‍ട്ടി ഗൗരവത്തോടെ കാണുന്നുണ്ട്.

Next Story

RELATED STORIES

Share it