Latest News

ബാബരി മസ്ജിദ് ഭൂമിയിലെ രാമക്ഷേത്ര പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് സാമുദായിക ധ്രുവീകരണം വര്‍ധിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി; ആഗസ്റ്റ് 5 പ്രതിഷേധദിനം

ബാബരി മസ്ജിദ് ഭൂമിയിലെ രാമക്ഷേത്ര പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് സാമുദായിക ധ്രുവീകരണം വര്‍ധിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി; ആഗസ്റ്റ് 5 പ്രതിഷേധദിനം
X

തിരുവനന്തപുരം: ബാബരി മസ്ജിദ് ഭൂമിയില്‍ പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തില്‍ രാമക്ഷേത്ര പൂജ നടത്താനുള്ള ആര്‍എസ്എസിന്റെ തീരുമാനം രാജ്യത്ത് വര്‍ഗീയതയും സാമുദായിക ധ്രുവീകരണവും കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു. രാമക്ഷേത്രത്തിന്റെ പേരില്‍ വര്‍ഗീയ മുദ്രാവാക്യമുയര്‍ത്തി പിടിച്ച് സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചാണ് സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ വളര്‍ന്നത്. അതേ രാമക്ഷേത്ര നിര്‍മാണത്തെ വീണ്ടും തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനും സംഘ് രാഷ്ട്രനിര്‍മിതിക്കുമുള്ള ആയുധമാക്കാനുമാണ് രാമക്ഷേത്ര പൂജയിലൂടെ പ്രധാനമന്ത്രിയും കൂട്ടരും ലക്ഷ്യമിടുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രത്തിന് യാതൊരുവിധ തെളിവുമില്ലെന്ന് കണ്ടെത്തിയ ശേഷം നടത്തിയ കോടതിവിധിയെ മറയാക്കിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ ക്ഷേത്ര പൂജ നടത്താന്‍ സംഘ്പരിവാര്‍ ഒരുങ്ങുന്നത്. നീതിയോടോ മതേതരത്വത്തോടോ യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമാണ് രാമക്ഷേത്ര പൂജയിലൂടെ വെളിവാകുന്നത്.

ജമ്മുകശ്മീര്‍ ജനതയുടെ ഭരണഘടനാപരമായ അവകാശത്തെ സ്വേച്ഛാധിപത്യപരമായി തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ആഗസ്റ്റ് 5 തന്നെ ഭൂമി പൂജക്കായി തെരെഞ്ഞെടുത്തത് തങ്ങള്‍ ഇന്ത്യയുടെ ഭരണഘടനയെയോ മൂല്യങ്ങളേയോ ലവലേശം വില കല്പിക്കുന്നവരല്ല എന്ന സംഘ്പരിവാര്‍ നേതാക്കളുടെ പ്രഖ്യാപനം കൂടിയാണ്.

അയോദ്ധ്യയിലോ രാജ്യത്ത് എവിടെയുമോ ക്ഷേത്രമോ ഏതെങ്കിലും മത വിഭാഗത്തിന്റെ ആരാധനാലയങ്ങളോ പണിയുന്നതിന് രാജ്യത്തെ ജനത എതിരല്ല. പക്ഷേ, ഒരു മസ്ജിദിനെ അന്യായമായി തകര്‍ത്ത് ക്ഷേത്രം പണിയുന്നത് ഭീകര പ്രവര്‍ത്തനമാണ്. 1992 ഡിസംബര്‍ 6 ന് ഭരണകൂട പിന്തുണയോടെ സംഘ്പരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്തതില്‍ അതാണ് സംഭവിച്ചത്. രാജ്യത്തെ ഭരണകൂടങ്ങളും നീതി സംവിധാനങ്ങളും ഈ ദുഷ്പ്രവര്‍ത്തി ചെയ്തവരെ നിയമവിധേമായി ശിക്ഷിക്കുകയോ അതിന്റെ പേരില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി നല്‍കുകയോ ചെയ്തില്ല എന്നത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണ്. ഈ അനീതിയെ ആഘോഷിച്ചുകൊണ്ട് ഭരണഘടനയേയയും നീതി സംവിധാനത്തെയും പരസ്യമായി വെല്ലു വിളിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഗവണ്‍മെന്റ്. രാജ്യത്തെ മതനിരപേക്ഷ സമൂഹവും ജനാധിപത്യവിശ്വാസികളും ഒന്നായി ഇതിനെതിരെ രംഗത്ത് വരണം. ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്ര ഭൂമിപൂജ നടത്തുകയും കാശ്മീര്‍ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിച്ച് കശ്മീരിനെ തുറന്ന ജയിലാക്കി മാറ്റിയതിന്റെ ഒന്നാം വാര്‍ഷിക ദിനവുമായ ആഗസ്റ്റ് 5 ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it