Latest News

'എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്‌നിപര്‍വതത്തിനു മുകളിലാണ് നമ്മള്‍ ഇരിക്കുന്നതെന്ന് മനസ്സിലാക്കണ'മെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വ്യാപനമുണ്ട്; ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തില്‍ ശക്തം

എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്‌നിപര്‍വതത്തിനു മുകളിലാണ് നമ്മള്‍ ഇരിക്കുന്നതെന്ന് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: 'എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്‌നിപര്‍വതത്തിനു മുകളിലാണ് നമ്മള്‍ ഇരിക്കുന്ന'തെന്ന് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വളരെ യാന്ത്രികമായി അനുസരിക്കുന്നതിനു പകരം, അവ എല്ലാവരും സ്വയം ഏറ്റെടുക്കണം. മാറ്റിവെയ്ക്കാന്‍ സാധിക്കുന്ന പരിപാടികള്‍ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞു നടത്താന്‍ തീരുമാനിക്കാം. സര്‍ക്കാര്‍ അനുവദിച്ചത് പരമാവധി 75 ആളുകള്‍ ആണെങ്കില്‍, ഇനിയും ചുരുക്കാം. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ മറ്റ് നടപടികള്‍ ഭയന്നോ ചെയ്യുന്നതിനു പകരം ഇതെല്ലാം അവനവന്റെ ഉത്തരവാദിത്വമാണെന്ന് കണ്ടു സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകണം.

അല്ലെങ്കില്‍ രോഗവ്യാപന വേഗത വിചാരിക്കുന്നതിലും വേഗം കൈവരിക്കുകയും, നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ സര്‍ജ് കപ്പാസിറ്റിക്ക് അപ്പുറം പോവുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തില്‍ ശക്തമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും.

ബ്രേയ്ക് ദ ചെയിന്‍ കാംപയിന്‍ ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം അതാത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതും മാസ്‌കുകള്‍ ധരിക്കുന്നതും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം കൃത്യമായി നടപ്പില്‍ വരുത്തുന്നു എന്നുറപ്പിക്കാന്‍ ഓരോ തദ്ദേശഭരണ സ്ഥാപനവും ആരോഗ്യകരമായ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണം. അത്തരത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നടത്താനാകണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിള്‍ കൊവിഡ് വിതയ്ക്കുന്ന വിപത്തുകളെ പറ്റിയുള്ള വാര്‍ത്തകള്‍ നമ്മുടെ സംസ്ഥാനത്തും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അത്തരത്തില്‍ ഭയചകിതമാകേണ്ട സ്ഥിതിവിശേഷം നിലവില്‍ കേരളത്തിലില്ല. ജാഗ്രത പുലര്‍ത്തിയാല്‍ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെക്കൂടി ജാഗ്രത പുലര്‍ത്തണം.

ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരങ്ങളേയും ആധികാരികമായ സംവിധാനങ്ങളേയുമാണ് ആശ്രയിക്കേണ്ടത്. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ജനങ്ങളില്‍ അനാവശ്യമായ ആശങ്ക പടര്‍ത്താതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ആദ്യ തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേയ്ക്ക് ശക്തമായി തിരിച്ചു പോകേണ്ടിയിരിക്കുന്നു. മാസ്‌ക് കൃത്യമായി ധരിക്കാനും, കൈകള്‍ ശുചിയാക്കാനും, ശാരീരിക അകലം പാലിക്കാനും വീഴ്ച വരുത്തരുത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളില്‍ കൂടാനോ, അടുത്ത് ഇടപഴകാനോ പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയില്‍ പാലിച്ചതുകൊണ്ടാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗവ്യാപനം കുറഞ്ഞതും മരണങ്ങള്‍ അധികം ഉണ്ടാകാതിരുന്നതും. ഇക്കാര്യത്തില്‍ സ്വയമേവയുള്ള ശ്രദ്ധ നല്‍കുന്നതില്‍ ചെറിയ വീഴ്ചകള്‍ കാണുന്നുണ്ട്. പോലിസോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ ഇടപെട്ടില്ലെങ്കില്‍ തോന്നുന്നതു പോലെ ആകാമെന്നൊരു ധാരണയുള്ളവര്‍ അതു തിരുത്തണം. നമുക്കും, നമുക്കു ചുറ്റുമുള്ളവര്‍ക്കും വേണ്ടി രോഗം തനിയ്ക്ക് പിടിപെടാന്‍ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യണം. ഇത്തരത്തില്‍ നമ്മള്‍ തീരുമാനിച്ചില്ലെങ്കില്‍ നാടും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കെത്തിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it