Latest News

വിളിച്ചത് പാര്‍ട്ടി കുടുംബത്തിലെ കുട്ടി; സ്വന്തം തെറ്റിനെ എത്ര നിര്‍ലജ്ജമായാണ് സിപിഎം മറ്റുള്ളവരുടെ തലയിലേക്കിടുന്നതെന്നും വിടി ബല്‍റാം

അധിക്ഷേപത്തിനിരയായ കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി 'ഇനിക്ക് ഒരു കൊഴപ്പൂല്യ' എന്ന് പറയിപ്പിക്കുന്നത് സിപിഎമ്മിന്റെ മുന്‍ എംഎല്‍എ അടക്കമുള്ള പ്രാദേശിക നേതാക്കള്‍. അതിനായി കുട്ടിയെ മാറ്റിപ്പാര്‍പ്പിക്കുന്നത് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫിസിലെന്നും വിടി ബല്‍റാം

വിളിച്ചത് പാര്‍ട്ടി കുടുംബത്തിലെ കുട്ടി; സ്വന്തം തെറ്റിനെ എത്ര നിര്‍ലജ്ജമായാണ് സിപിഎം മറ്റുള്ളവരുടെ തലയിലേക്കിടുന്നതെന്നും വിടി ബല്‍റാം
X

തിരുവനന്തപുരം: പൂര്‍ണമായും സിപിഎമ്മിന്റെ ഭാഗത്തു മാത്രം തെറ്റുള്ള കാര്യത്തെയാണ് എതിര്‍പക്ഷത്തിന്റെ ചുമലിലേക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചാരി വയ്ക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പാലക്കാട്ടെ പത്താം ക്ലാസുകാരനെ മുകേഷ് എംഎല്‍എ അധിക്ഷേപിച്ച സംഭവത്തിലാണ് വിടി ബല്‍റാം ഇടതു പക്ഷത്തിനെതിരേ ആഞ്ഞടിച്ചത്.

ഫോണില്‍ വിളിച്ച കുട്ടി സിപിഎം കുടുംബാംഗം, വിളിച്ചത് സിപിഎം എംഎല്‍എയെ, കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി 'ഇനിക്ക് ഒരു കൊഴപ്പൂല്യ' എന്ന് പറയിപ്പിക്കുന്നതും പാര്‍ട്ടി എന്നിട്ടും എതിര്‍പക്ഷത്തെ കടന്നാക്രമിക്കുകയാണ്. എത്ര കൃത്യമായാണ്, എത്ര നിര്‍ലജ്ജമായാണ് കേരളത്തിലെ സിപിഎം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തിന്റെ സാധ്യതകളെ തങ്ങളുടെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നതെന്നും വിടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

വിളിച്ച കുട്ടി ഷാഫി പറമ്പിലിന്റെ ബന്ധു ബാസിത് ആണ്. തെളിവുകള്‍ പിന്നാലെ വരും എന്നൊക്കൊയായിരുന്നു പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

'കുട്ടി വിളിച്ചത് സിപിഎം എംഎല്‍എയെ,

വിളിച്ച കുട്ടി സിപിഎം പോഷക സംഘടനയായ ബാലസംഘത്തിന്റെ നേതാവ്,

അച്ഛന്‍ സിഐടിയു നേതാവ്,

വിളിക്കുന്നത് സിപിഎം എംഎല്‍എ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ നിന്ന്,

കുട്ടിക്കെതിരെ കേസ് കൊടുത്തത് മോശമായി സംസാരിച്ച അതേ സിപിഎം എംഎല്‍എ,

രാഷ്ട്രീയ ഗൂഡാലോചന എന്ന വാദമുയര്‍ത്തിയതും അതേ സിപിഎം എംഎല്‍എ,

അധിക്ഷേപത്തിനിരയായ കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി 'ഇനിക്ക് ഒരു കൊഴപ്പൂല്യ' എന്ന് പറയിപ്പിക്കുന്നത് സിപിഎമ്മിന്റെ മുന്‍ എംഎല്‍എ അടക്കമുള്ള പ്രാദേശിക നേതാക്കള്‍,

അതിനായി കുട്ടിയെ മാറ്റിപ്പാര്‍പ്പിക്കുന്നത് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസില്‍.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നിരുന്നിട്ടും ഇന്നലെ രാത്രി മുതല്‍ എന്തെല്ലാം ക്യാപ്‌സ്യൂളുകളാണ് സിപിഎമ്മിന്റെ നുണ ഫാക്ടറിയില്‍ നിന്ന് കൃത്യമായി തയ്യാറാക്കി വ്യാപകമായി വിതരണം ചെയ്യപ്പെട്ടത്!

വിളിച്ച കുട്ടി ഷാഫി പറമ്പിലിന്റെ ബന്ധു ബാസിത് ആണ്. തെളിവുകള്‍ പിന്നാലെ വരും!

രാഹുല്‍ ഗാന്ധി മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വരെയുള്ളവര്‍ക്ക് നേരെ കുറ്റപ്പെടുത്തലുകള്‍.

കോണ്‍ഗ്രസുകാര്‍ മുഴുവന്‍ കഞ്ഞിക്കുഴികളാണെന്ന് പരിഹാസം.

എന്തിനിത് ചെയ്തു കോണ്‍ഗ്രസ്സേ എന്ന റഹീം മോഡല്‍ പതിവ് വിലാപം.

ഫോണ്‍ റെക്കോഡു ചെയ്ത കുട്ടിയുടെ ദുസ്സാമര്‍ത്ഥ്യത്തേക്കുറിച്ച് അധിക്ഷേപങ്ങള്‍.

ഞങ്ങടെ മുകേഷേട്ടന്‍ പാവാടാ മട്ടിലുള്ള ന്യായീകരണങ്ങള്‍.

തിരക്കുള്ള ജനപ്രതിനിധികളെ നേരിട്ട് ഫോണില്‍ വിളിക്കുന്നതിലെ അപാകത സംബന്ധിച്ച താത്വിക വിശകലനങ്ങള്‍.

താരതമ്യേനെ വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത, ഒന്നോ രണ്ടോ ദിവസത്തെ സോഷ്യല്‍ മീഡിയ ഹൈപ്പിനപ്പുറം ഒരു വിവാദമെന്ന നിലയില്‍പ്പോലും വലിയ ആയുസ്സില്ലാത്ത ഒരു വിഷയത്തിലാണ് സിപിഎം ഇത്ര ശക്തമായും സുസംഘടിതമായും തങ്ങളുടെ പ്രചരണ മെഷീനറിയെ ഉപയോഗപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കണം. പൂര്‍ണ്ണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിര്‍പക്ഷത്തിന്റെ ചുമലിലേക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചാരി വയ്ക്കുന്നത്. കണ്ണും പൂട്ടിയുള്ള ന്യായീകരണമല്ലാതെ സംഭവത്തിന്റെ മെറിറ്റില്‍ അഭിപ്രായം പറഞ്ഞ സിപിഎം പ്രൊഫൈലുകളും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ്.

നോക്കൂ, എത്ര കൃത്യമായാണ്, എത്ര നിര്‍ലജ്ജമായാണ് കേരളത്തിലെ സിപിഎം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തിന്റെ സാധ്യതകളെ തങ്ങളുടെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നത്!!'.



Next Story

RELATED STORIES

Share it