Latest News

വിക്രം ലാന്റര്‍ ചന്ദ്രനിലില്‍ ഇടിച്ചിറങ്ങിയതുതന്നെ; ഒടുവില്‍ ഐഎസ്ആര്‍ഒ ആ രഹസ്യം ഔദ്യോഗികമായി അംഗീകരിച്ചു

സെപ്റ്റംബര്‍ 7 ന് ചന്ദ്രനില്‍ വിക്രം ഇടിച്ചിറങ്ങുകയായിരുന്നെന്നത് ഒരു രഹസ്യമായിരുന്നില്ല. ചന്ദ്രന് 2 കിലോമീറ്റര്‍ അകലെ വച്ച് ലാന്ററിന് വേഗതയുടെ നിരക്ക് ആവശ്യമായ അളവിലേക്ക് കുറച്ചുകൊണ്ടുവരാനായില്ലെങ്കില്‍ ഇതല്ലാതെ മറ്റൊന്നും സംഭവിക്കാനുമിടയില്ല

വിക്രം ലാന്റര്‍ ചന്ദ്രനിലില്‍ ഇടിച്ചിറങ്ങിയതുതന്നെ; ഒടുവില്‍ ഐഎസ്ആര്‍ഒ ആ രഹസ്യം ഔദ്യോഗികമായി അംഗീകരിച്ചു
X

ന്യൂഡല്‍ഹി: സംഭവം നടന്ന് രണ്ടര മാസത്തിനു ശേഷം ഐഎസ്ആര്‍ഒ അക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചു. ചന്ദ്രയാന്‍ 2 വിന്റെ വിക്രം ലാന്റര്‍ ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതുതന്നെ. ബഹിരാകാശ വകുപ്പിനോട് ലോക്‌സഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനില്‍ ഇറങ്ങാന്‍ ഉദ്ദേശിച്ചിരുന്ന വിക്രം ലാന്ററിന്റെ വേഗത മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന അളവിലേക്ക് കുറച്ചുകൊണ്ടുവരാനായില്ലെന്നും എങ്കിലും ലാന്റ്് ചെയ്യാന്‍ നിശ്ചയിച്ചിരുന്നിടത്തുനിന്നും 500 മീറ്റര്‍ അകലെയായി ഇടിച്ചിറങ്ങുകയായിരുന്നെന്നും മന്ത്രി വെളിപ്പെടുത്തി.

സെപ്റ്റംബര്‍ 7 ന് ചന്ദ്രനില്‍ വിക്രം ഇടിച്ചിറങ്ങുകയായിരുന്നെന്നത് ഒരു രഹസ്യമായിരുന്നില്ല. ചന്ദ്രന് 2 കിലോമീറ്റര്‍ അകലെ വച്ച് ലാന്ററിന് വേഗതയുടെ നിരക്ക് ആവശ്യമായ അളവിലേക്ക് കുറച്ചുകൊണ്ടുവരാനായില്ലെങ്കില്‍ ഇതല്ലാതെ മറ്റൊന്നും സംഭവിക്കാനുമിടയില്ല.

പക്ഷേ, ഇതുസംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഐഎസ്ആര്‍ഒ ഇതുവരെ ഒഴിഞ്ഞുമാറുകയായിരുന്നു. ചാന്ദ്രോപരിതലത്തില്‍ 355 മീറ്റര്‍ മുകളില്‍ വച്ച് കണ്‍ട്രോള്‍ റൂമുമായി നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്നും അത് പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു മറുപടി. മാത്രമല്ല, ചന്ദ്രയാന്റെ ഓര്‍ബിറ്റര്‍ മോഡ്യൂള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കന്നുവെന്നും ഐഎസ്ആര്‍ഒ അവകാശപ്പെട്ടു. ഓര്‍ബിറ്റര്‍, വിക്രമിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ എടുത്തതായും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ലാന്ററിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇതാദ്യമായാണ് ലാന്റര്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

സെപ്റ്റംബര്‍ 7 ന് അതിരാവിലെ ബഹിരാകാശവാഹനത്തില്‍ നിന്ന് വേര്‍പ്പെട്ട വിക്രം ലാന്റര്‍ ചന്ദ്രനിലേക്കുള്ള വീഴ്ച ആരംഭിച്ചു. വേഗത കുറച്ചാല്‍ മാത്രമേ ലാന്ററിന് മൃദുവായി ഇറങ്ങാനാവൂ. മണിക്കൂറില്‍ 6000 കിലോമീറ്റര്‍ എന്നതില്‍ നിന്ന് വേഗത മണിക്കൂറില്‍ 5-7 കിലോമീറ്ററായി ചുരുക്കണം. ചാന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വരെ കാര്യങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചു. വേഗത കുറഞ്ഞുവന്നു. പക്ഷേ, ഉപരിതലത്തില്‍ നിന്ന് 355 മീറ്റര്‍ അകലെ വച്ച് ബന്ധം വിച്ഛേദിക്കപ്പെട്ടു. ആ സമയത്തെ വിക്രം ലാന്ററിന്റെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററായിരുന്നു.

ഐഎസ്ആര്‍ഒ നിര്‍മ്മിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചാന്ദ്രയാന്‍ 2. ഏകദേശം 978 കോടി രൂപയാണ് ചന്ദ്രയാന്‍ 2 വിന്റെ ചെലവ്. ജിഎസ്എല്‍ വി മാര്‍ക്ക് 3 വിക്ഷേപണ വാഹനം ഉപയോഗിച്ച് വിക്ഷേപിച്ച ചന്ദ്രയാനില്‍ ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്നു.

2008 സപ്തംബര്‍ 18 ന് നടന്ന കേന്ദ്ര കാബിനറ്റ് യോഗത്തില്‍ വച്ചാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ള അംഗീകാരം കൊടുക്കുന്നത്.

ചാന്ദ്ര ഉപരിതലത്തില്‍ മൃദുവായി ഇറങ്ങാനും ഉപരിതലത്തില്‍ റോബോട്ടിക് റോവര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രഥമിക ലക്ഷ്യം. ധാതുശാസ്ത്രം, മൂലകസമൃദ്ധി എന്നിവയും അന്വേഷണത്തിന്റെ ഭാഗമാണ്.

റഷ്യയും അമേരിക്കയും അടക്കമുള്ള പല രാജ്യങ്ങളും വിവിധ ഘട്ടങ്ങളില്‍ ഈ ദൗത്യവുമായി സഹകരിച്ചിരുന്നു.

Next Story

RELATED STORIES

Share it