Big stories

ഉദയ്പൂര്‍ കൊലപാതകം: രാജസ്ഥാനില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ

ഉദയ്പൂര്‍ കൊലപാതകം: രാജസ്ഥാനില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ
X

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യല്‍ കടയുടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത ഒരു മാസത്തേക്ക് 144ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉദയ്പൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുമാസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് സംസ്ഥാനത്തിന് മുഴുവന്‍ ബാധകമാക്കിയത്.

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംഘത്തില്‍ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍, സപെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് അശോക് കുമാര്‍ റാത്തോര്‍, ഐജി (എടിഎസ്) പ്രഫുല്ല കുമാര്‍, എസ്പി, അഡിഷണല്‍ എസ് പി എന്നിവര്‍ അംഗങ്ങളാണ്.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ഉദയ് പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ രാജേന്ദ്ര ഭട്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. കൊലപാതകത്തിന്റെ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവരാണ് പിടിയിലായത്.

മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് വിശദീകരിച്ച് രണ്ടുപേര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റിട്ടിരുന്നു.

കൊലപാതകത്തിനുശേഷം ഉദയ്പൂരില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. 600 പോലിസുകാരെ അധികമായി വിന്യസിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പോലിസ് നിര്‍ദേശം നല്‍കി.

തയ്യല്‍ കടക്കാരനായ കനയ്യലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉദയ്പൂരിലെ തിരക്കേറിയ മാര്‍ക്കറ്റിലുള്ള കടയില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ടുപേര്‍ കടയിലേക്ക് കയറിവരികയും കനയ്യ ലാലിനെ കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രതികള്‍ ഭീഷണി മുഴക്കുന്നുണ്ട്.

Next Story

RELATED STORIES

Share it