Latest News

കല്ലാര്‍ എല്‍ പി സ്‌ക്കൂളിലെ 20 കുട്ടികള്‍ക്ക് തക്കാളിപ്പനി

കല്ലാര്‍ എല്‍ പി സ്‌ക്കൂളിലെ 20 കുട്ടികള്‍ക്ക് തക്കാളിപ്പനി
X

ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ എല്‍ പി സ്‌ക്കൂളിലെ 20 കുട്ടികള്‍ക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. എല്‍ കെ ജി, യു കെ ജി ക്ലാസിലെ കുട്ടികള്‍ക്കാണ് തക്കാളി പനി പിടിപെട്ടത്. കുട്ടികള്‍ക്ക് പനിയും ചൊറിച്ചിലും അനുഭവപെട്ടതിനെ തുടര്‍ന്ന് പ്രധാന അധ്യാപിക ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം സ്‌കൂളിലെത്തി കുട്ടികളെ പരിശോധിച്ചതിലാണ് ഇവര്‍ക്ക് തക്കാളിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

എല്‍ കെ ജി വിഭാഗത്തിലെ 14 കുട്ടികള്‍ക്കും, യു കെ ജി വിഭാഗത്തിലെ ആറ് കുട്ടികള്‍ക്കുമാണ് തക്കാളിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ നെടുങ്കണ്ടം പഞ്ചായത്ത് പരിധിയിലും, ആറുപേര്‍ പാമ്പാടുംപാറ പഞ്ചായത്തിലെയും മൂന്ന് പേര്‍ കരുണാപുരം പഞ്ചയത്തിലേയും താമസക്കാരാണ്. രോഗികളായ കുട്ടികള്‍ പഠിച്ചിരുന്ന മൂന്ന് ഡിവിഷനുകള്‍ക്ക് മൂന്നു ദിവസത്തേക്ക് അവധി നല്‍കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

തക്കാളിപ്പനി കൂടുന്ന സാഹചര്യത്തില്‍ പനി ലക്ഷണങ്ങള്‍ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എച്ച്എഫ്എംഡി ഹാന്‍ഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച് എഫ് എം ഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. വൈറസാണ് കാരണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്. തക്കാളിപ്പനി വന്നാല്‍ കുട്ടികളുടെ കൈകാലുകളിലും വായ്ക്കകത്തും ചെറുകുമിളകള്‍ പ്രത്യക്ഷപ്പെടും. വായിലെ തൊലി പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാല്‍വുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങള്‍ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it