സാമ്പത്തിക സംവരണത്തിനു വേണ്ടിയുള്ള ഹിന്ദുത്വരുടെ 'ത്യാഗങ്ങള്‍' ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടത് ഇങ്ങനെ
രണ്ട് ആഴ്ചയായി രാജ്യത്തെ പ്രധാന ആശുപത്രികളിലെ പിജി ഡോക്ടര്‍മാര്‍ സമരത്തിലാണ്. തെക്ക് കേരളം മുതല്‍ വടക്ക് ഡല്‍ഹിവരെയുള്ള സംസ്ഥാനങ്ങളില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ രാത്രി പകലാക്കി തെരുവിലിറങ്ങിയിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ സമരക്കാരും പോലിസും തമ്മിലുള്ള സംഘര്‍ഷം അനിഷ്ടസംഭവങ്ങളിലേക്ക് നയിക്കുക പോലും ചെയ്തു. പുരുഷ പോലിസുകാര്‍ സ്ത്രീകളെ മര്‍ദ്ദിച്ചതിന്റെ വാര്‍ത്തകള്‍ പോലും പുറത്തുവന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സമരം പാതിരാത്രിയിലേക്ക് നീണ്ടു.
ഇങ്ങ് കേരളത്തില്‍ ആരോഗ്യമന്ത്രിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ വീണാ ജോര്‍ജ് ഭീഷണിയുമായാണ് ഡോക്ടര്‍മാരെ സമീപിച്ചത്. വേണ്ടവിധം കൈകാര്യം ചെയ്യുമെന്നുപോലും അവര്‍ ഭീഷണി മുഴക്കി.
ബുധനാഴ്ച റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന പ്രഖ്യാപിച്ച ആരോഗ്യ ഹര്‍ത്താലിന്റെ ഭാഗമായി രാജ്യത്താകമാനമുള്ള ആശുപത്രികള്‍ സമ്പൂര്‍ണ അടച്ചിടലിലായിരുന്നു.
ആശുപത്രികളിലെ റസിഡന്റ് ഡോക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത് അതത് കാലത്തെ പോസ്റ്റ് ഗ്വാജ്വേറ്റ് വിദ്യാര്‍ത്ഥികളായ ഡോക്ടര്‍മാരാണ്. കാലാകാലമായുള്ള രീതി അതാണ്. അവരെയും വച്ചുകൊണ്ടാണ് നമ്മുടെ പൊതുജനാരോഗ്യസംവിധാനം പ്രവര്‍ത്തിക്കുന്നത്. ഓരോ ബാച്ച് പുറത്തുപോകുമ്പോഴും അടുത്ത ബാച്ച് ആ സ്ഥാനം ഏറ്റെടുക്കും. അങ്ങനെ അത് മുന്നോട്ട് പോകും. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പുതിയ ബാച്ച് ഇതുവരെ എത്തിയിട്ടില്ല. അതെപ്പോഴുണ്ടാകുമെന്ന കാര്യത്തിലും ഉറപ്പില്ല. കൊവിഡും അതുമായി ബന്ധപ്പെട്ട ആശുപത്രികളിലെ തിരക്കുകളും റസിഡന്റ് ഡോക്ടര്‍മാരുടെ ജോലിഭാരം കൂടിയിരിക്കുകയാണ്. അതിനിടയില്‍ പുതിയൊരു കൊവിഡ് തരംഗത്തിനുള്ള സാധ്യതയും കാണുന്നു. ഇതിനിടയിലാണ് നീറ്റ്-പിജി പരീക്ഷ കഴിഞ്ഞ് പുതിയ ബാച്ച് ആശുപത്രിയിലെത്താത്തത്. പിജി അഡ്മിഷന് നടത്തി വേഗം റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
പക്ഷേ, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാടെടുത്തിട്ടില്ല. സാമ്പത്തിക സംവരണ വിഷയത്തില്‍ സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന ഹരജിയില്‍ സത്യവാങ് മൂലം നല്കാന് വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
2019ലാണ് രാജ്യത്താകമാനമായി സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി കൊണ്ടുവന്നത്. എസ് സി, എസ് ടി, ഒബിസി തുടങ്ങിയ വിഭാഗങ്ങള്‍ക്കു പുറത്ത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നോക്കക്കാര്‍ക്ക് സംവരണം നല്കുന്ന നടപടിയാണ് അത്.
പിന്നാക്കക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പിന്നാക്കക്കാര്‍ക്ക് ജാതി സംവരണം ലഭിക്കുന്നതുകൊണ്ടാണ് അത്. അതേസമയം പലയിടങ്ങളിലും സാമ്പത്തിക സംവരണം ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ജാതി സംവരണത്തേക്കാള് കുറേ കൂടി അയഞ്ഞതാണ്. ഉദാരണം കേരളം തന്നെ. കേരളത്തില്‍ ജാതിയില്‍ താഴ്്ന്നവരുടെ ദാരിദ്ര്യവും ഉയര്‍ന്നവരുടെ ദാരിദ്ര്യവും തമ്മില്‍ വ്യത്യാസമുണ്ട്.
എന്നാല്‍ നീറ്റിന്റെ കാര്യത്തില്‍ സ്ഥിതി അല്‍പ്പം വ്യത്യാസമാണ്. എട്ട് ലക്ഷം രൂപയില്‍ കുറവ് വരുമാനവും സ്വന്തമായി പ്രത്യേക പരിധിയില്‍ കുറവ് കൃഷിഭൂമിയും വീടും പറമ്പുമുള്ളവര്ക്കാണ് ഇത് ലഭിക്കുക. ഈ പരിധിയാകട്ടെ ക്രീമിലയര്‍ വിഭാഗത്തില്‍ പെടുന്നതിനുവേണ്ടി നിശ്ചയിച്ചതുമാണ്.
രാജ്യത്ത് ദരിദ്രരായ സവര്‍ണര്‍ക്ക് സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തില്‍ സംവരണം നല്കാന് കേന്ദ്ര സര്‍ക്കാരിന് നയപരമായ അധികാരമുണ്ട്. സാമ്പത്തിക സംവരണം നല്‍കുന്നതിനുള്ള പരിധി നിശ്ചയിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. അതനുസരിച്ച് ജൂലൈ 29, 2021ന് സര്‍ക്കാര്‍ 27 ശതമാനം ഒബിസി സംവരണവും പത്ത് ശതമാനം സവര്‍ണ(സാമ്പത്തിക)സംവരണവും ഏര്‍പ്പെടുത്തി. ഈ വര്‍ഷം മുതല്‍ സംവരണം നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് 8 ലക്ഷം രൂപയില്‍ കുറവ് വരുമാനവും നിശ്ചിത അളവിന് മുകളില്‍ കൃഷിഭൂമിയും പറമ്പും ഇല്ലാത്തവര്‍ക്ക് സംവരണം ലഭിക്കും.
ഇതിനെതിരേ നിരവധി ഹരജികള്‍ സുപ്രിംകോടതിയിലെത്തി. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്നാണ് ഒരു ഹരജി വാദിക്കുന്നത്. മറ്റൊരു ഹരജിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്വാട്ട സംവിധാനം പാടില്ലെന്ന് വാദിക്കുന്നു. യോഗ്യത നിശ്ചയിക്കുന്നതിലുള്ള പ്രശ്നങ്ങളെക്കുറിച്ചുളള ഹരജികളുമുണ്ട്.
സപ്തംബര്‍ ആദ്യ ആഴ്ച കോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു. നിയമം പാസ്സാക്കാന്‍ സര്‍ക്കാരിനുള്ള അധികാരം കോടതി അംഗീകരിച്ചു. അതേസമയം പരിധി നിശ്ചയിച്ചതിനെക്കുറിച്ച് കോടതി ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലഘടകം.
സംവരണം നല്‍കുന്നതിനുള്ള എട്ട് ലക്ഷം പരിധി എങ്ങനെ നിശ്ചയിച്ചുവെന്ന് കോടതി ആരാഞ്ഞു. മേജര്‍ ജനറല്‍ സിന്‍ഹൊ നടത്തിയ 2010ലെ റിപോര്‍ട്ടാണ് മാനദണ്ഡമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എങ്കില്‍ അത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. പക്ഷേ, സര്‍ക്കാരിനത് കഴിഞ്ഞില്ല.
എട്ട് ലക്ഷം പരിധിയിലുള്ള പിന്നാക്കക്കാരനും അതേ പരിധിയിലുള്ള മുന്നാക്കക്കാരനും ഒരുപോലെയല്ലല്ലോയെന്ന് കോടതി ചോദിച്ചു. രാജ്യത്തിന്റെ ഓരോ പ്രദേശത്തും വ്യത്യസ്ത അളവുകോലുകളല്ലേയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചെങ്കിലും അതിനും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് ഉത്തരം പറഞ്ഞില്ല. 8 ലക്ഷം എന്ന പരിധി, ഒബിസിക്കാരുടെ ക്രീമിലെയര്‍ പരിധിയില്‍ നിന്ന് എടുത്തുചേര്ത്തതല്ലേയെന്നും പഠനത്തിന്റെ അടിസ്ഥാനത്തിലല്ലല്ലോയെന്നും കോടതി ചോദിച്ചെങ്കിലും അതിനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കിയില്ല.
എട്ട് ലക്ഷത്തിന്റെ പരിധി നിശ്ചയിച്ചതില്‍ വ്യക്തത വരുത്താന്‍ കോടതി ആവശ്യപ്പെട്ടു. ഒക്ടബോര്‍ 7, ഒക്ടോബര്‍ 21, നവംബര്‍ 25 തുടങ്ങി പല തവണ സമയം നീട്ടിനല്‍കിയിട്ടും കേന്ദ്രത്തിന് സത്യവാങ് മൂലം നല്കാന് കഴിഞ്ഞില്ല.
സത്യവാങ്മൂലം നല്കാന് കഴിയില്ലെങ്കില്‍ മുന്‍വര്‍ഷങ്ങളെപ്പോലെ സാമ്പത്തിക സംവരണം ഇല്ലാതെ പ്രവേശനം നടത്താന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അത് അംഗീകരിച്ചില്ല. ഇപ്പോഴത്തെ സാമ്പത്തിക സംവരണപരിധിയില്‍ പ്രവേശനം നടത്താന്‍ ഈ വര്‍ഷം അനുമതി നല്കാന് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.
അടുത്ത ഹിയറിങ് ജനുവരി 6നാണ്. അതിനിടയിലാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. കേന്ദ്രം നടപ്പാക്കിയ വരുമാനപരിധി സുപ്രിംകോടതി അംഗീകരിക്കണമെന്ന വാദക്കാരും ഡോക്ടര്മാര്ക്കിടയിലുണ്ടെന്നത് നേരാണ്. അതുകൊണ്ടാണ് കോടതിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അവര്‍ തുനിഞ്ഞത്.
യഥാര്‍ത്ഥ പ്രതി സാമ്പത്തിക സംവരണം തീരുമാനിച്ചവരും അതിന്റെ പരിധി യാതൊരു പഠനത്തിന്റെ പിന്‍ബലമില്ലാതെ സ്വേച്ഛാപരമായി നിശ്ചയിച്ചവരുമാണ്.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT