Latest News

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കെതിരേയുള്ള എല്ലാ അധിക്ഷേപവും പട്ടികജാതി, പട്ടികവര്‍ഗ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രിംകോടതി

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കെതിരേയുള്ള എല്ലാ അധിക്ഷേപവും പട്ടികജാതി, പട്ടികവര്‍ഗ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കെതിരേയുളള എല്ലാ അധിക്ഷേപവും പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രിംകോടതി. അധിക്ഷേപിക്കപ്പെടുകയോ ഭീഷണിക്ക് വിധേയനാവുകയോ ചെയ്യുന്ന ആള്‍ പട്ടികജാതി, പട്ടി വര്‍ഗ വിഭാഗത്തിലാണെന്ന കാരണത്താല്‍ സംഭവിച്ചതാണെങ്കില്‍ മാത്രമേ ആ നിയമമനുസരിച്ച് കേസെടുക്കാനാവൂ. ഉത്തരാഖണ്ഡിലെ രണ്ട് പേര്‍ക്കിടയിലുള്ള ഒരു ഭൂമിക്കേസില്‍ ഇടപെട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

പീഡനം നടക്കുന്നത് പട്ടികജാതിക്കാരനോ പട്ടികവര്‍ഗക്കാരനോ എതിരെയാണെന്ന ഒറ്റക്കാരണത്താല്‍ കേസ് എസ്‌സി, എസ് ടി പീഡനനിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ല. ഒരാള്‍ ഉയര്‍ന്ന ജാതിക്കാരനും മറ്റെയാള്‍ താഴ്ന്ന ജാതിക്കാരനും ആയതുകൊണ്ടും കാര്യമില്ല. ജസ്റ്റിസ് എല്‍ നാഗേശ്വരറാവു, ഹേമന്ദ് ഗുപ്ത, അജയ് രസ്‌തോഗി തുടങ്ങിയവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

തനിക്കെതിരേ പട്ടികജാതി, പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിന്റെ 482ാം വകുപ്പ് അനുസരിച്ച് ചുമത്തിയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ നിന്നുള്ള ഹതീഷ് വര്‍മ സുപ്രിംകോടതിയെ സമീപിച്ചത്.

രണ്ട് പേര്‍ക്കിടയിലുള്ള ഭൂമിപ്രശ്‌നത്തിനിടയില്‍ ഉയര്‍ന്ന ജാതിക്കാരനായ ഹിതേഷ് വര്‍മ താഴ്ന്ന ജാതിക്കാരനായ പരാതിക്കാരനെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതിനെതിരേയാണ് പട്ടികജാതി, പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിന്റെ 482ാം വകുപ്പനുസരിച്ചും അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മറ്റ് വകുപ്പുകളനുസരിച്ചും കേസെടുത്തത്.

ഭൂമിത്തര്‍ക്കം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. അതിനിടയില്‍ ഹിതേഷ് രണ്ടാമനെ വീട്ടില്‍ ചെന്ന് തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയതു. തന്നെ അപമാനിക്കുന്നതിനുളള ശ്രമത്തിന്റെ ഭാഗമാണ് നിലവിലുള്ള കേസെന്നാണ് ഹതീഷ് വര്‍മയുടെ വാദം. വീട്ടിലെത്തി ചീത്ത വിളിച്ചെന്ന കാര്യം വിചാരണക്കോടതിയും കണ്ടെത്തിയിട്ടുണ്ട്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുളള ദുര്‍ബലരായ വിഭാഗത്തിലുള്ളവര്‍ക്കെതിരേയുള്ള പീഡനങ്ങള്‍ തടയാനാണ് പട്ടികജാതി, പട്ടികവര്‍ഗ നിയമമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മാത്രമല്ല, പൊതുജനങ്ങളുടെ മുന്നില്‍ വച്ച് ഭീഷണി മുഴക്കുകയെന്ന നിയമത്തിലെ നിബന്ധനകള്‍ ഈ കേസിലില്ലെന്നും സംഭവം നടന്നത് വീടിനകത്തുവച്ചാണെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it