Latest News

ചങ്ങരംകുളത്ത് പിതാവിന്റെ മൃതദേഹവുമായി ആംബുലന്‍സിലെത്തിയ മകനെ എസ്‌ഐ മര്‍ദ്ദിച്ചു

ചങ്ങരംകുളത്ത് പിതാവിന്റെ മൃതദേഹവുമായി ആംബുലന്‍സിലെത്തിയ മകനെ എസ്‌ഐ മര്‍ദ്ദിച്ചു
X

ചങ്ങരംകുളം: പിതാവിന്റെ മൃതദേഹവുമായി ആംബുലന്‍സിലെത്തിയ മകനെ ചങ്ങരംകുളം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചു. പാലക്കാട് പത്തിരിപ്പാലയില്‍ നിന്ന് പിതാവിന്റെ മൃതദേഹവുമായി വീട്ടിലേക്ക് വരികയായിരുന്ന നീരോളിപറമ്പില്‍ റഫീഖിനെയാണ് ചങ്ങരംകുളം എസ്‌ഐ ഹരിഗോവിന്ദ് മര്‍ദ്ദിച്ചത്. പോലിസുകാരുടെ നിര്‍ദേശപ്രകാരം റോഡില്‍ വച്ചിരുന്ന ബാരിക്കേഡ് എടുത്തുമാറ്റുന്നതിനിടയിലായിരുന്നു മര്‍ദ്ദനം. വെള്ളിയാഴ്ച കാലത്ത് ചങ്ങരംകുളം താടിപ്പടിയിലാണ് സംഭവം നടന്നത്.

റഫീഖിന്റെ വീടിന്റെ പരിസരത്ത് ഏതാനും ചിലര്‍ കൊവിഡുമായി ബന്ധപ്പെട്ട് ഹോം ക്വറന്റീനില്‍ കഴിയുന്നതിനാല്‍ രോഗബാധിതനായ പിതാവിനെ നാല് ദിവസം മുമ്പ് പാലക്കാട് പത്തിരിപ്പാലയിലെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ച് അദ്ദേഹം അസുഖം മൂര്‍ച്ഛിച്ച് മരിച്ചു. കഴിഞ്ഞ വെളളിയാഴ്ച മൃതദേഹവുമായി ചങ്ങരംകുളത്തെ വീട്ടിലേക്ക് പുറപ്പെട്ടു. ചങ്ങരംകുളം താടിപ്പടിയിലാണ് റഫീഖ് താമസിക്കുന്നത്. വീട്ടിലേക്കുള്ള വഴിയില്‍ ഒരിടത്ത് പോലിസ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റോഡ് അടച്ചിരിക്കുകയായിരുന്നു. റഫീഖ് അവിടെ നിന്നിരുന്ന പോലിസുകാരോട് കാര്യം പറഞ്ഞു. അവര്‍ ബ്ലോക്ക് മാറ്റി പിതാവിനെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള അനുമതി നല്‍കി.

പോലിസ് നിര്‍ദേശിച്ചതുപ്രകാരം റോഡ് അടക്കാന്‍ വേണ്ടി കെട്ടിയിരുന്ന കഴുങ്ങ് എടുത്തുമാറ്റുന്നതിനിടയിലാണ് എസ്‌ഐ ഹരി ഗോവിന്ദ് പോലിസ് വാഹനത്തില്‍ സ്ഥലത്തെത്തിയത്. വന്നയുടനെ എന്തെങ്കിലും പറയാന്‍ അനുവദിക്കും മുമ്പ് എസ്‌ഐ, റഫീഖിന്റെ മുഖത്തടിച്ചു. ചവിട്ടി താഴെ ഇടുകയും ചെയ്തു. സീപത്തുണ്ടായിരുന്ന പോലിസുകാര്‍ എത്തിയാണ് എസ്‌ഐയെ പിടിച്ചുമാറ്റിയത്. പാലക്കാട് നിന്ന് വരുന്ന വഴിയില്‍ ഒരിടത്തും പോലിസുകാരില്‍ നിന്ന് ഇത്തരം പ്രതികരണമുണ്ടായിട്ടില്ലെന്നാണ് റഫീഖ് പറയുന്നത്.

എസ്‌ഐ മര്‍ദ്ദിച്ചതിനെതിരേ സ്ഥലത്ത് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

എസ്‌ഐ ഹരിഗോവിന്ദിനെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ എടപ്പാള്‍ മേഖലാ കമ്മിറ്റി ജില്ല പോലിസ് മേധാവിക്ക് പരാതി നല്‍കി. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരക്കാര്‍ നാടിന്റെ ക്രമസമാധാനം നഷ്ടപെടുത്തുന്നവരാണെന്നും എസ്ഡിപിഐ എടപ്പാള്‍ മേഖലാ കമ്മറ്റി ജനറല്‍ സെക്രട്ടറി നൂറുല്‍ ഹക്ക് അഭിപ്രായപ്പെട്ടു. എസ്‌ഐയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it