Latest News

പികെ ജയലക്ഷ്മിക്കെതിരായ കോണ്‍ഗ്രസിലെ വിഭാഗീയ നീക്കങ്ങള്‍ വയനാട്ടില്‍ വീണ്ടും ശക്തമാവുന്നു

പികെ ജയലക്ഷ്മിക്കെതിരായ കോണ്‍ഗ്രസിലെ വിഭാഗീയ നീക്കങ്ങള്‍ വയനാട്ടില്‍ വീണ്ടും ശക്തമാവുന്നു
X

പി സി അബ്ദുല്ല

കല്‍പ്പറ്റ: കെപിസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരായി കോണ്‍ഗ്രസിലെ വിഭാഗീയ നീക്കങ്ങള്‍ക്ക് ആക്കം കൂടി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലക്ഷ്മിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ ആര്‍എസ്എസ് ആരോപണ വിവാദമടക്കം വീണ്ടും ചര്‍ച്ചയാക്കാനാണു നീക്കം.

സംഘപരിവാര ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൈവിട്ട ജയലക്ഷ്മിയെ കെപിസിസി നേതൃസ്ഥാനത്തു പ്രതിഷ്ഠിച്ച നടപടി ആസന്നമായ തിരഞ്ഞെടുപ്പുകളിലും തിരിച്ചടിയാവുമെന്നാണ് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

പറയത്തക്ക സംഘടനാ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത ജയലക്ഷ്മിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവികാരം മാനിക്കാതെയാണ് എഐസിസി അംഗമായി അടിച്ചേല്‍പിച്ചതെന്ന ഐ ഗ്രൂപ്പിന്റെ അമര്‍ഷം നിലനില്‍ക്കെയാണ് ഇന്നലെ കെപിസിസി ജനറല്‍ സെക്രട്ടറിയായും അവര്‍ അവരോധിക്കപ്പെട്ടത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള കരുനീക്കങ്ങളിലൂടെ രണ്ടു വോട്ടിന്റെ ബലത്തില്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് നേതൃനിരയില്‍ ഇടം നേടിയതു മുതലുള്ള ഉപജാപങ്ങളാണ് ജയലക്ഷ്മിയുടെ സ്ഥാന മാനങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും ഐ ഗ്രൂപ്പ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.

അതേസമയം, പാര്‍ട്ടിയില്‍ സമാനതകളില്ലാത്ത വേട്ടയാടലുകള്‍ക്കാണ് പി കെ ജയലക്ഷ്മി ഇരയായതെന്ന പ്രചാരണവുമായി എ ഗ്രൂപ്പ് പ്രതിരോധവുമായി രംഗത്തുണ്ട്.

1980ല്‍ വയനാട് ജില്ല നിലവില്‍ വന്ന ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ രണ്ടാമത്തെ തോല്‍വിയായിരുന്നു ജയലക്ഷ്മിയുടേത്. നേരത്തെ, മാനന്തവാടിയില്‍ ലീഗ് സ്ഥാനാര്‍ഥി ബാലന്‍ പരാജയപ്പെട്ടതിനു സമാനമായ ആര്‍എസ്എസ് ബന്ധ ആരോപണങ്ങളാണ് ജയലക്ഷ്മിക്കും തിരിച്ചടിയായത്.

ജയലക്ഷ്മി മന്ത്രിയായ കാലയളവില്‍ മണ്ഡലത്തില്‍ നടന്ന 800 കോടിയോളം രൂപയുടെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സ്വജന പക്ഷപാതവും വിവേചനവുമരങ്ങേറി എന്നായിരുന്നു ആരോപണങ്ങള്‍. യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്കായ മുസ്‌ലിം ഭൂരിപക്ഷകേന്ദങ്ങള്‍ വികസനകാര്യങ്ങളില്‍ പാടെ അവഗണിക്കപ്പെട്ടുവെന്ന ആക്ഷേപങ്ങള്‍ക്കു മുന്‍പില്‍ മുസ്‌ലിം ലീഗിനു പോലും ഉത്തരംമുട്ടി.

കാര്‍ഷിക മേഖലയില്‍ ഒരു പ്രത്യേക വിഭാഗം നേട്ടം കൊയ്തു എന്ന ആരോപണവും ട്രൈബല്‍ പ്രമോട്ടര്‍ നിയമനങ്ങളിലും മറ്റും സംഘപരിവര ബന്ധുക്കള്‍ വന്‍ തോതില്‍ ഇടം നേടിയതും ജയലക്ഷ്മിക്കും യുഡിഎഫിനുമെതിരായ കുറ്റ വിചാരണയായി മാറി. വെള്ളമുണ്ട-നിരവില്‍ പുഴ റോഡ്, കാട്ടിച്ചിറക്കല്‍ മഖാം റോഡ് തുടങ്ങിയ വിവാദങ്ങളില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ജയലക്ഷ്മിക്കു കഴിയാതെ പോയത് യുഡിഎഫ് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുകയും അവരുടെ പരാജയത്തില്‍ കലാശിക്കുകയും ചെയ്തു.

പരമ്പരാഗത സംഘപരിവാര്‍ കുടുംബാംഗമായ ആര്‍എസ്എസ്‌കാരനുമായി 2015ല്‍ ജയലക്ഷ്മിയുടെ വിവാഹം നടന്നതോടെ അവര്‍ക്കെതിരായ പ്രചാരണങ്ങള്‍ ശക്തിപ്പെട്ടു.

അതേസമയം, വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തു ഉയര്‍ന്ന കേസ് തള്ളിയതും അനധികൃത സ്വത്തു സമ്പാദനം ആരോപിച്ചുള്ള വിജിലന്‍സ് അന്വഷണം അവസാനിപ്പിച്ചതും ജയലക്ഷ്മിക്ക് കരുത്താണ്.

ജയലക്ഷ്മിക്കെതിരായ പ്രചാരണങ്ങള്‍ ആസൂത്രിതവും നിരന്തര വേട്ടയാടലിന്റെ ഭാഗവുമാണെന്നാണ് അവരുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതിപക്ഷ നേതാവായിരുന്നു വി എസ്. അച്ചുതാനന്ദന്‍ വരെയുള്ളവരുടെ പ്രശംസക്ക് പാത്രമായ വ്യക്തിത്വമാണ് പി. കെ.ജയലക്ഷ്മിയുടേത്. പാരമ്പര്യ കുറിച്യ- ധാര്‍മ്മിക മൂല്യങ്ങളിലും സത്യസന്ധതയിലും അണുവിട വ്യതിചലിക്കാത്ത വ്യക്തിത്വം. എന്നാല്‍ 2015-ല്‍ നടന്ന അവരുടെ വിവാഹത്തിന് ശേഷം നടന്ന ക്രൂരമായ വേട്ടയാടല്‍ ഗര്‍ഭസ്ഥാവസ്ഥയില്‍ പോലും മാനസിക പീഡനങ്ങള്‍ ഉണ്ടാക്കുകയും ആ പീഡനം മൂലം മാസം തികയാതെ പ്രസവിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തതായി അവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

അതേസമയം, ശക്തമായ പ്രതിഷേധങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടും ആര്‍എസ്എസിനെയോ സംഘപരിവാരത്തെയോ പരസ്യമായി തള്ളിപ്പറയാന്‍ ജയലക്ഷ്മി ഇനിയും തയ്യാറായിട്ടില്ലെന്നാണ് കോണ്‍ഗ്രസിലെ തന്നെ ചിലര്‍ ആരോപിക്കുന്നത്.

ജയലക്ഷ്മിയും കുടുംബവും സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണെന്നും അനധികൃതമായി സ്വത്തു സമ്പാദിച്ചു എന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ കല്ലു വച്ച നുണയാണെന്നുമാണ് കുടുംബവുമായി അടുത്ത ബന്ധമുള്ള വയനാട്ടിലെ മാധ്യമ പ്രവര്‍ത്തകന്‍ സിവി ഷിബു അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

Next Story

RELATED STORIES

Share it