Latest News

വ്യാജ ഏറ്റുമുട്ടല്‍ സാധാരണമാക്കിയ സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമെന്ന് എന്‍സിഎച്ച്ആര്‍ഒ

വ്യാജ ഏറ്റുമുട്ടല്‍ സാധാരണമാക്കിയ സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമെന്ന് എന്‍സിഎച്ച്ആര്‍ഒ
X

കോഴിക്കോട്: ആവര്‍ത്തിക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലൂടെ കേരളത്തെ ഭീകര സംസ്ഥാനമാക്കി മാറ്റാനാണ് കേന്ദ്രവും കേരളവും ശ്രമിക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) ആരോപിച്ചു. നരേന്ദ്രമോദി മുഖ്യമന്ത്രിയായ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക പരമ്പരയ്ക്കു തുല്യമായ ഭീകരതയാണ് ഇപ്പോള്‍ കേരളത്തില്‍ നടമാടുന്നതെന്നും എന്‍സിഎച്ച്ആര്‍ഒ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അട്ടപ്പാടിയിലെ ഫോട്ടോഗ്രാഫര്‍ ബെന്നി ഉള്‍പ്പെടെ ഒമ്പതു പേരാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. നാളിതുവരെ നടന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ സത്യം പുറത്തുവരാത്തവിധം ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും തകര്‍ന്ന അവസ്ഥയിലാണ് കേരളം. സംസ്ഥാനത്തു നടന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ ഒന്നിന്റെയും യഥാര്‍ത്ഥ വസ്തുത പുറത്തുവന്നിട്ടില്ല. ഇത്തരം മരണങ്ങള്‍ നടക്കുമ്പോള്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള ചട്ടങ്ങള്‍ പോലും കേരള സര്‍ക്കാര്‍ പാലിച്ചിട്ടില്ല.


നിയമവ്യവസ്ഥയ്ക്കും മനുഷ്യാവകാശ മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കാത്ത സര്‍ക്കാര്‍, ഭരണകൂട ഭീകരതയുടെ ഫാഷിസ്റ്റ് മുഖമാണ് തുറന്നുകാണിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട് പടിഞ്ഞാറത്തറയില്‍ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നത്. വേല്‍മുരുകന് വെടിയേറ്റത് വളരെ അടുത്തുനിന്നും പിന്നില്‍ നിന്നുമാണ്. ഇടതു ചെവിയുടെ പിന്നിലായി തലയ്ക്കും ഇടതു കൈക്കും പുറത്തും വെടിയേറ്റിട്ടുണ്ട്. കൂടാതെ നെഞ്ച്, വയറ്, കൈകള്‍ എന്നിവിടങ്ങളിലെല്ലാം വെടിയേറ്റ പാടുകള്‍ വ്യക്തമായി കാണുന്നു. വളരെ അടുത്തു നിന്നും വെടിവച്ചതു കൊണ്ടാണിതെന്ന് നേതാക്കള്‍ പറഞ്ഞു.

കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വേല്‍മുരുകനെ തണ്ടര്‍ബോള്‍ട്ട് കരുതിക്കൂട്ടി അടുത്തുനിന്നും വെടിവെക്കുകയായിരുന്നു. മൃതദേഹം കിടന്ന സ്ഥലത്തെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വേല്‍മുരുകന്റെ അമ്മയും സഹോദരനും ഇതിനകം തന്നെ കൊലപാതകത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു. നിലമ്പൂരിലെ മഞ്ചക്കണ്ടിയിലും നേരത്തെ വയനാട്ടിലും, കീഴടങ്ങാനും പിടികൂടാനും കഴിയുമായിരുന്ന ആളുകളെ തണ്ടര്‍ബോള്‍ട്ട് വെടിവച്ചു കൊല്ലുകയായിരുന്നു. ഇത്തരം ഭരണകൂട ഭീകരതകള്‍ക്കെതിരേ മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഒന്നിക്കുകയും ശബ്ദിക്കുകയും ചെയ്യണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി അഭ്യര്‍ഥിച്ചു.

എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ദേശീയ സെക്രട്ടറി റെനി ഐലിന്‍, ട്രഷറല്‍ കെ പി ഒ റഹ്‌മത്തുല്ല, ദേശീയ കോഡിനേറ്റര്‍ എം കെ ശറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Next Story

RELATED STORIES

Share it