Latest News

''വൈദ്യുതി ബില്ല് കൂടിയത് ഉപഭോഗം വര്‍ധിച്ചതുകൊണ്ട്'': ബില്‍ തുകയില്‍ സബ്‌സിഡി അനുവദിക്കുമെന്നും മുഖ്യമന്ത്രി

വൈദ്യുതി ബില്ല് കൂടിയത്  ഉപഭോഗം വര്‍ധിച്ചതുകൊണ്ട്: ബില്‍ തുകയില്‍ സബ്‌സിഡി അനുവദിക്കുമെന്നും മുഖ്യമന്ത്രി
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് വൈദ്യുതി ഉപഭോഗം വര്‍ധിച്ചതാണ് വൈദ്യുതി ബില്ല് ഉയര്‍ന്നതിനു കാരണമെന്ന് മുഖ്യമന്ത്രി. രണ്ട് മാസത്തിലൊരിക്കല്‍ എടുക്കാറുള്ള വൈദ്യുതി ഉപഭോഗം നാല് മാസത്തിനു ശേഷം എടുത്തതുകൊണ്ടാണ് ഉപഭോഗം വര്‍ധിച്ചതായി തോന്നുന്നത്. നാല് മാസത്തിലൊരിക്കല്‍ ഉപഭോഗം കണക്കാക്കിയപ്പോള്‍ സ്ലാബില്‍ വന്ന വ്യത്യാസമാണ് വൈദ്യുതി ബില്ല് കൂടിയതിനു പിന്നിലെന്ന വിമര്‍ശനം മുഖ്യമന്ത്രി നിഷേധിച്ചു. വൈദ്യുതി ബില്ല് കൂടിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വിവിധ നിരക്കില്‍ സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. ബില്ല് അഞ്ച് തവണയായി അടച്ചുതീര്‍ക്കാന്‍ അവസരം നല്‍കുമെന്നും പറഞ്ഞു.

''സാധാരണ നിലയില്‍ത്തന്നെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗണ്‍ കൂടി ആയതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചു. ലോക്ക് ഡൗണ്‍മൂലം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലു മാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബില്‍ തുക കണ്ട് പലരും അമ്പരന്നു. പ്രതിഷേധവും വന്നു''-മുഖ്യമന്ത്രി പറഞ്ഞു.

താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോള്‍ വരുത്തിയിട്ടില്ലെന്നും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് പരാതി ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ബില്ലടച്ചില്ല എന്ന കാരണത്താല്‍ ആരുടേയും വൈദ്യുതി ബന്ധം വിഛേദിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

സബ്‌സിഡി നല്‍കുക വഴി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

സബ്‌സിഡിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ താഴെ:

40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുക വര്‍ദ്ധനവിന്റെ പകുതി സബ്‌സിഡി നല്‍കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 30 ശതമാനം സബ്‌സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 25 ശതമാനമായിരിക്കും സബ്‌സിഡി.

പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്റെ 20 ശതമാനം സബ്‌സിഡി നല്‍കും.

ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. ഇത് 5 തവണകള്‍ വരെ അനുവദിക്കും.

Next Story

RELATED STORIES

Share it